ADVERTISEMENT

തൃശൂർ ∙ ചൂട് ഇന്ന് ഇരട്ടിക്കും. കാരണം, ഇന്നു പെയ്തിറങ്ങുന്നതു പൂരമാണ്; ആൾപ്പൂരം, ആവേശപ്പൂരം, ആനന്ദപ്പൂരം... പൂരമഴ തോരും വരെ; നാളെ ഉച്ച വരെ പൂരച്ചൂടിലാണു നമ്മൾ. ‌വാദ്യമേളങ്ങളുടെ സിംഫണി, കാഴ്ചകളുടെ കാർണിവൽ, ഭക്തർക്കു കൺനിറയെ കാണാൻ എഴുന്നള്ളിവരുന്ന ദേവീദേവന്മാർ, കാണാൻ ഒഴുകിയെത്തുന്ന ജനാവലി... പൂരപ്രേമികളിലൊരാളായി നമുക്കൊപ്പം വടക്കുന്നാഥനും ചേരുന്ന പൂരം. വഴിയായ വഴിയെല്ലാം തൃശൂരിലേക്കു തുറന്നുകഴിഞ്ഞു. തേക്കിൻകാട് മൈതാനി ഇന്ന് ഒരു ദിവസത്തേക്കു കടലാണ്– ആൾക്കടൽ. 

ഇന്നലെ ഉച്ചയ്ക്ക് എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയുടെ തിടമ്പേന്തിയെത്തി തെക്കേനട തുറന്നതോടെ പൂരത്തിനു വിളംബരമായി. സാക്ഷികളായി നിന്ന ജനത്തിന്റെ ആർപ്പുവിളി പൂരാവേശത്തിന്റെ പ്രഖ്യാപനമായി. മേടത്തിലെ ഉത്രം നക്ഷത്രം എന്ന് അർധരാത്രിക്കു വരുന്നോ അതിന്റെ തലേന്നാണു തൃശൂർ പൂരം എന്നാണു കണക്ക്. പക്ഷേ, ആവേശം തലയ്ക്കു പിടിച്ചാൽ പൂരമായി എന്നാണു പൂരപ്രേമിയുടെ കണക്ക്. ഇന്നു രാവിലെ ഏഴരയോടെ ഘടകപൂരങ്ങൾ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. 11 മണിയോടെ എട്ടു ഘടക ക്ഷേത്രങ്ങളുടെയും എഴുന്നള്ളിപ്പുകൾ അകത്തെത്തി വണങ്ങും. അപ്പോഴേക്കും കാഴ്ചക്കാരെല്ലാം മൈതാനത്തു നിറഞ്ഞിരിക്കും. കാണികളിൽ പ്രമുഖനായി അകത്തുണ്ടാകും, വടക്കുന്നാഥൻ. 

മഹാപൂരമായ്: തൃശൂർ പൂരം വിളംബര ചടങ്ങിൽ കുറ്റൂർ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര വാതിലിലൂടെ പുറത്തേക്കിറങ്ങുന്ന കൊമ്പൻ എറണാകുളം ശിവകുമാർ. പൂരത്തിനും ശിവരാത്രിക്കും മാത്രമാണു തെക്കേഗോപുര വാതിൽ തുറക്കുന്നത്. ചിത്രം: ഉണ്ണി കോട്ടക്കൽ / മനോരമ
മഹാപൂരമായ്: തൃശൂർ പൂരം വിളംബര ചടങ്ങിൽ കുറ്റൂർ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര വാതിലിലൂടെ പുറത്തേക്കിറങ്ങുന്ന കൊമ്പൻ എറണാകുളം ശിവകുമാർ. പൂരത്തിനും ശിവരാത്രിക്കും മാത്രമാണു തെക്കേഗോപുര വാതിൽ തുറക്കുന്നത്. ചിത്രം: ഉണ്ണി കോട്ടക്കൽ / മനോരമ

രാവിലെ 11.30ന് മേളവിരുന്നു തുടങ്ങുകയായി. പഴയ നടക്കാവിൽ‌ തെക്കേമഠത്തിനു സമീപമെത്തിയാൽ കോങ്ങാട് മധു പകരുന്ന പഞ്ചവാദ്യമധുരം. മഠത്തിൽവരവ് എന്നു ലോകം പേരിട്ടുവിളിക്കുന്ന വാദ്യവിസ്മയം. തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പു നടുവിൽ മഠത്തിലെ ഇറക്കിപൂജ കഴിഞ്ഞ് വടക്കേമഠത്തിൽ നിന്നു കയറിവരുന്ന വരവാണു മഠത്തിൽവരവ്. ഉച്ചയ്ക്ക് 1.15ന് നായ്ക്കനാലിൽ ഈ പഞ്ചവാദ്യം കലാശിക്കും. അപ്പോഴും കേട്ടുമതിവരാത്ത ജനം ബാക്കിയുണ്ടാകും. 

ചെണ്ടയുടെ മാസ്മരികതയാണ് അനുഭവിക്കേണ്ടതെങ്കിൽ 11.45ന് പാറമേക്കാവിൽ ചെമ്പടമേളം ഉണ്ട്. 12.15ന് 15 ആനകളുമായി പുറത്തേക്ക് എഴുന്നള്ളുമ്പോഴും ചെമ്പടയുടെ അകമ്പടിയുണ്ടാകും. പിന്നെ ചെമ്പട കലാശിച്ചു പാണ്ടിമേളം ആരംഭിക്കും. ഇതാണ് വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് 2.10ന് ഇലഞ്ഞിത്തറമേളയായി മാറുന്നത്. കിഴക്കൂട്ട് അനിയൻ മാരാരാണ് ഇവിടെ പ്രമാണി. 4.30 വരെ പിന്നെ ഇലഞ്ഞിച്ചുവടു വേറൊരു ലോകമാണ്. ഉച്ചയ്ക്ക് 3ന് നായ്ക്കനാലിൽ നിന്ന് ആരംഭിക്കുന്ന തിരുവമ്പാടിയുടെ മേളം വടക്കുന്നാഥ ക്ഷേത്രത്തിനു പുറത്ത് ശ്രീമൂലസ്ഥാനത്ത് കൊട്ടിത്തിമിർക്കും. 

4.45ന് സമാപനം. പിന്നെ ലോകം ഉറ്റുനോക്കുന്ന കുടമാറ്റം. 15 ആനകൾ വീതം മുഖാമുഖം നിൽക്കും. ഇതിനിടയ്ക്കും ആനകൾക്കു ചുറ്റിലുമായി വലിയൊരു ജനസാഗരമിരമ്പും. പിന്നെയും പിന്നെയും അതിലേക്ക് ആൾപ്പുഴകൾ ഒഴുകിച്ചേരും. വിവിധ തരം കുടകൾ ഓരോ വിഭാഗം ഉയർത്തുമ്പോഴും ഈ ആൾത്തിരമാലകൾ ഇരമ്പിയാർക്കും. 

കുടമാറ്റത്തിൽ പാറമേക്കാവു വിഭാഗത്തിനു ഗുരുവായൂർ നന്ദനും തിരുവമ്പാടി വിഭാഗത്തിനു തിരുവമ്പാടി ചന്ദ്രശേഖരനുമാണു തിടമ്പേറ്റുക. രാത്രി 10.30ന് പാറമേക്കാവ് ക്ഷേത്രത്തിനകത്തു പഞ്ചവാദ്യം തുടങ്ങും. ചോറ്റാനിക്കര നന്ദപ്പൻ മാരാരാണു പ്രമാണി. ഈ സമയം തിരുവമ്പാടിയുടെ രാവിലത്തെ മഠത്തിൽ‌വരവു പഞ്ചവാദ്യം ആവർത്തിക്കും. എഴുന്നള്ളിപ്പുകൾ കഴിഞ്ഞാൽ നാളെ പുലർച്ചെ വെടിക്കെട്ട്. 

പിന്നെ മണ്ണു വിട്ടു പൂരം മാനത്തേക്കു കയറും. കുടകളും വർണങ്ങളും നിറയും. നാളെ പകൽപ്പൂരത്തിൽ എഴുന്നള്ളിപ്പുകൾ ആവർത്തിക്കും. ഉച്ചയ്ക്ക് 12ന് ഇരു ഭഗവതിമാരുടെയും തിടമ്പേന്തിയ ഗജവീരന്മാർ പരസ്പരം വണങ്ങി ഉപചാരം ചൊല്ലുന്നതോടെ പൂരത്തിനു സമാപനം. പക്ഷേ, പൂരപ്രേമികളുടെ മനസ്സിലെ ഈ പൂരം അവസാനിക്കണമെങ്കിൽ അടുത്ത പൂരമെത്തണം. അതെന്നാണെന്നു നാളെ കുറിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com