ADVERTISEMENT

പുൽപള്ളി ∙ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശനത്തിന് കോവിഡ് രഹിത സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും അതിർത്തികളിലെ വഴിയടയ്ക്കലും മലയാളി കർഷകരെ പ്രതിസന്ധിയിലാക്കി.ഇഞ്ചി, വാഴ, പച്ചക്കറി കൃഷി നടത്തുന്ന ആയിരക്കണക്കിനാളുകളുടെ പോക്കുവരവ് മുടങ്ങിയതോടെ കൃഷിമേഖലയിലെ പ്രതിസന്ധി ഇരട്ടിച്ചു. ഉൽപന്നങ്ങൾക്ക് വിലയില്ലാതെ കർഷകർ വലയുന്നതിനിടെ അടുത്ത കൃഷി നടത്താനാവാത്ത പ്രയാസവും കർഷകരെ അലട്ടുന്നു.

ഇഞ്ചി വിത്ത് പറിക്കലും പുതിയ കൃഷിയും ഊർജിതമായി നടക്കുന്നതിനിടെയാണ് അയൽ സംസ്ഥാനങ്ങൾ നിബന്ധന കർശനമാക്കിയത്. കൃഷിക്കാർക്കും ജോലിക്കാർക്കും കൃഷി സ്ഥലത്തേക്കു പോകാനാവുന്നില്ല. കേരളത്തിൽ കോവിഡ് വ്യാപകമാകുന്നുവെന്ന പ്രചാരണം നടത്തി കർഷകരെ ചൂഷണം നടത്തുന്നുമുണ്ട്. പാതയോരത്തെല്ലാം പൊലീസും വനപാലകരും വാഹനങ്ങൾ തടഞ്ഞു പണപിരിവ് നടത്തുന്നുവെന്ന പരാതിയുമുണ്ട്. 

ബാവലി പാലത്തിനപ്പുറം ചെക്ക് പോസ്റ്റ് പൂട്ടി ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു. മണിക്കൂറുകളുടെ കാത്തിരിപ്പാണിവിടെ. കൃഷിക്കാർക്ക് ഇളവ് വേണമെന്ന ആവശ്യം ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ല. മലയാളികളുടെ കൃഷി സ്ഥലത്ത് തദ്ദേശീയ ജോലിക്കാർ പോകരുതെന്നും യന്ത്രങ്ങളുൾപ്പെടെയുള്ളവ നൽകരുതെന്നും ഗ്രാമങ്ങളിൽ പ്രചാരണമുണ്ട്. നാട്ടിൽ നിന്നു തൊഴിലാളികളെ എത്തിക്കാനും കഴിയാത്ത അവസ്ഥ.മൈസൂരു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നന്നായി മഴ ലഭിച്ചതിനാൽ പലരും ഇഞ്ചി നടീൽ തുടങ്ങി. 

പാട്ടത്തിനെടുത്ത സ്ഥലങ്ങൾ കൃഷിക്ക് ഒരുക്കുന്ന ജോലികളും സജീവമാണ്. വിലയിടിവിൽ കൃഷിക്കാർ തകർന്നടിയുന്നു. നഷ്ടമാണെങ്കിലും കൃഷി പാടെ നിർത്താനാവില്ല. ചെറുകിട കര്‍ഷകരില്‍ പലരും കൃഷി തുടരാനാവാതെ നാടുവിടുന്ന അവസ്ഥ. ഇതിനു പുറമേ ഇപ്പോഴുണ്ടായ തടസ്സങ്ങളും കൃഷിമേഖലയെ കരിനിഴലിലാഴ്ത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com