കേരളത്തിലെ 20 സീറ്റിലും യുഡിഎഫ് ജയിക്കും: ഡി.കെ. ശിവകുമാർ
Mail This Article
മാനന്തവാടി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിലും യുഡിഎഫ് ജയിക്കുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കടന്നുപോയ മണ്ഡലങ്ങളിലെല്ലാം കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചു. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് അധികാരത്തിലെത്താൻ കാരണം രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയാണ്.
ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിലുള്ള ജെഡിഎസ് കേരളത്തിലെ സംസ്ഥാന ഭരണത്തിൽ പങ്കാളികളാണ്. എന്നിട്ടും മന്ത്രിസഭയിൽ നിന്ന് ജെഡിഎസ് പ്രതിനിധിയെ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയനു ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കാട്ടിക്കുളത്ത് യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ഡി.കെ. ശിവകുമാർ.
രാഹുൽഗാന്ധി മത്സരിക്കുന്നത് ബിജെപിക്ക് എതിരെ മാത്രമായല്ല, മറിച്ചു നാടിന്റെ സമാധാനത്തെ നശിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തോടു കൂടിയാണ്. എൽഡിഎഫിന് വോട്ട് ചെയ്യുന്നതു ബിജെപിയെ സഹായിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി.വി. ഹാരിസ് അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ സി.പി. മൊയ്തു ഹാജി, എഐസിസി അംഗം പി.കെ. ജയലക്ഷ്മി, എൻ.ഡി. അപ്പച്ചൻ, കെപിസിസി സെക്രട്ടറി എൻ.കെ. വർഗീസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം. നിഷാന്ത്, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ, വി.വി. രാമകൃഷ്ണൻ, കെ.വി. ഷിനോജ്, പടയൻ മുഹമ്മദ്, സതീഷ് പുളിമൂട്, വി.എസ്. ശശി, നസീർ തോൽപെട്ടി, റഷീദ് തൃശ്ശിലേരി, ഹാരിസ് പള്ളത്ത്, വി.വി. നാരായണ വാരിയർ എന്നിവർ പ്രസംഗിച്ചു.