ADVERTISEMENT

കൽപറ്റ ∙ നഗരത്തെ ആശങ്കയിലാഴ്ത്തി വീണ്ടും കാട്ടുപോത്തിറങ്ങി. ഇന്നലെ രാവിലെ ‌കൽപറ്റ അയ്യപ്പക്ഷേത്രത്തിന് സമീപത്താണു കാട്ടുപോത്തിറങ്ങിയത്. മേപ്പാടി റോഡിൽ നിന്ന് ഓടിയെത്തിയ കാട്ടുപോത്ത് ജനമൈത്രി ട്രാഫിക് ജംക്‌ഷനിൽ അൽപനേരം നിലയുറപ്പിച്ചു. പിന്നീട് ജനമൈത്രി പാർക്കിനുള്ളിലേക്ക് കയറി. വിവരമറിഞ്ഞ് കൽപറ്റ പൊലീസും വനംവകുപ്പ്  അധികൃതരും സ്ഥലത്തെത്തി. കാട്ടുപോത്തിനെ കണ്ട് വാഹനങ്ങൾ നിർത്തിയതോടെ ഗതാഗത തടസ്സവുമുണ്ടായി. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തുരത്താൻ ശ്രമിച്ചതോടെ കാട്ടുപോത്ത് ബൈപാസിലെ ലോറി സ്റ്റാൻഡിലേക്ക് കയറി  പിൻവശത്തെ തോട്ടത്തിലേക്ക് കടന്നു.

തുടർന്ന് വനംവകുപ്പ് കാട്ടുപോത്തിനെ സമീപത്തെ വനമേഖലയിലേക്കു തുരത്തി. കഴിഞ്ഞ 16നു പുലർച്ചെ നഗരത്തിലെ ജല അതോറിറ്റി ഓഫിസിന് സമീപം കാട്ടുപോത്തിറങ്ങിയിരുന്നു. അരമണിക്കൂറോളം പ്രദേശത്ത് ഭീതി പരത്തിയ ശേഷം ബൈപാസിലൂടെ  വനമേഖലയിലേക്ക് കയറി. അന്നു ഉച്ചയ്ക്ക്പെരുന്തട്ട നടുപ്പാറയിലും കാട്ടുപോത്തിറങ്ങി. ഇൗ കാട്ടുപോത്താകാം ഇന്നലെ കൽപറ്റ നഗരത്തിൽ ഇറങ്ങിയതെന്നാണു നിഗമനം. കാട്ടുപോത്ത് പതിവായി എത്തുന്നതിനാൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.കുറച്ചു മാസങ്ങളായികൽപറ്റയിലും പരിസര പ്രദേശങ്ങളിലും കാട്ടുപോത്തുകൾ ഇറങ്ങുന്നുണ്ട്. 

കഴിഞ്ഞ ജനുവരി 18ന് നഗരത്തിൽ നിന്നു ഒരു കിലോമീറ്റർ മാത്രം അകലെയുള്ള തുർക്കിബസാർ നാരങ്ങാക്കണ്ടിയിലെ ജനവാസ മേഖലയിൽ 2 കാട്ടുപോത്തുകൾ ഇറങ്ങി. നാരങ്ങാക്കണ്ടി ആദിവാസി കോളനിക്ക് സമീപമെത്തിയ കാട്ടുപോത്തുകൾ നാട്ടുകാർ ബഹളം വച്ചതോടെ സമീപത്തെ കാട്ടിലേക്ക് കയറി. കഴിഞ്ഞ ഫെബ്രുവരി 9ന് രാത്രിയിൽ മടിയൂർകുനി എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ ഇടവഴിയിലും കാട്ടുപോത്തിനെ കണ്ടു. ഇൗസമയം അതുവഴി വന്ന ബൈക്ക് യാത്രികരാണ് കാട്ടുപോത്തിനെ കണ്ടത്. ഇവർ മൊബൈൽഫോണിൽ ദൃശ്യം പകർത്തുന്നതിനിടെ, കാട്ടുപോത്ത് സമീപത്തെ സ്വകാര്യതോട്ടത്തിലേക്ക് കയറി. പിറ്റേന്ന് രാവിലെയോടെ ചുഴലിയിലെ ജനവാസ കേന്ദ്രത്തിലും കാട്ടുപോത്ത് എത്തി. ജനവാസ കേന്ദ്രങ്ങളിലൂടെ പാഞ്ഞ കാട്ടുപോത്തിനെ നാട്ടുകാർ ഏറെപണിപ്പെട്ടാണു സമീപത്തെ വനമേഖലയിലേക്കു തുരത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com