ADVERTISEMENT

'ഷീ ഈസ് നോട്ട് എലിജിബിൾ'

 

മെഡിക്കൽ ബോർഡ് അധികൃതർ സർട്ടിഫിക്കറ്റിൽ ഇങ്ങനെ എഴുതിയപ്പോൾ തന്‌റെ ലോകം കുറച്ചുനേരത്തേക്കു നിശ്ചലമായി പോയതായി അശ്വതിക്കു തോന്നി.ഏതോ തമോഗർത്തത്തിലേക്കു പൊടുന്നനെ പതിച്ച അവസ്ഥ.മെഡിസിൻ പഠിക്കുക എന്നത് അവളുടെ എക്കാലത്തെയും സ്വപ്‌നമാണ്.വർഷങ്ങൾ മനസ്സിലിട്ടു താലോലിച്ച ആ സ്വപ്‌നമാണ് എല്ലാ ഘട്ടങ്ങളും കടന്ന് ഒടുവിൽ ആ നാലുവാചകങ്ങളുള്ള എഴുത്തിൽ എന്നന്നേക്കുമായി പൊലിയുന്നത്.

എന്നാൽ അങ്ങനെയങ്ങ് തോറ്റുപോകാൻ അവൾക്കു കഴിയുമായിരുന്നില്ല. ആ സർട്ടിഫിക്കറ്റ് കൊണ്ട് മെഡിക്കൽ പഠനത്തിലേക്കു കടക്കാൻ സാധിക്കില്ല.ഓട്ടണമസ് ബോഡിയായ മെഡിക്കൽ ബോർഡിന്‌റെ തീരുമാനത്തെ ചോദ്യം ചെയ്യാൻ കോടതി വഴി മാത്രമേ സാധിക്കുകയുള്ളൂ.കോടതി വാദം കേട്ട ശേഷം മെഡിക്കൽ ബോർഡിന്‌റെ തീരുമാനത്തെ സ്‌റ്റേ ചെയ്തു.മലപ്പുറം കരുവാരക്കുണ്ട് സ്വദേശിനിയായ അശ്വതിക്ക് എംബിബിഎസ് പഠനം തുടങ്ങാനുള്ള താൽക്കാലിക അനുമതി.

 

ജന്മനാൽ തന്നെ സെറിബ്രൽ പാൾസി എന്ന അവസ്ഥ ബാധിച്ച വിദ്യാർഥിനിയാണ് അശ്വതി.ഈ അവസ്ഥ 80 ശതമാനത്തിനു മേൽ ഉള്ളവർക്കേ മെഡിസിൻ പഠിക്കാൻ അയോഗ്യതയുള്ളെന്ന് അശ്വതി പറയുന്നു.അശ്വതിക്ക് 63.3 ശതമാനം മാത്രമാണ് സെറിബ്രൽ പാൾസി.ഓൾ ഇന്ത്യ കാറ്റഗറിയിൽ 556 നീറ്റ് റാങ്ക് നേടിയ അശ്വതി മഞ്ചേരി മെഡിക്കൽ കോളജിലാണ് പ്രവേശനം നേടിയത്.ഇപ്പോൾ മെഡിക്കൽ പഠനമാണ് ഈ വിദ്യാർഥിനിയുടെ മനസ്സ് നിറയെ.വിധി നൽകിയ പരിമിതികൾ മറികടന്ന് സമൂഹത്തിനു സഹായിയും മുതൽക്കൂട്ടുമാകുന്ന ഒരു വ്യക്തിയായി മാറാനാണ് തന്‌റെ ശ്രമമെന്ന് അശ്വതി പറയുന്നു.

 

ജന്മം തൊട്ടുതുടങ്ങിയ പോരാട്ടം

മനസ്സെത്തുന്നിടത്തു ശരീരമെത്താത്ത അവസ്ഥ-അതാണ് സെറിബ്രൽ പാൾസി.ആദ്യകാലത്ത് എഴുന്നേറ്റു നിൽക്കാൻ അശ്വതിക്കു കഴിയുമായിരുന്നില്ല്.പിന്നീട് ഫിസിയോതെറപ്പി ചെയ്താണ്  മുന്നോട്ടെത്തിയത്.ജനിച്ചപ്പോൾ മുതൽ ആശുപത്രികൾ കണ്ടു വളർന്നതു കൊണ്ടാകാം തനിക്ക് മെഡിക്കൽ മേഖലയോട് അഭിനിവേശം തോന്നിയതെന്ന് അൽപം തമാശയോടെ അശ്വതി പറയുന്നു.വെറുതെ അങ്ങു ജീവിച്ചു മരിച്ചാൽ ഇങ്ങനെയൊരാൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നെന്ന് ആരുമറിയില്ല.ഇങ്ങനെയൊരാൾ ഇവിടെയുണ്ടായിരുന്നെന്ന് എല്ലാവരും അറിയണം, അയാൾ വെറുതെയല്ല ജീവിച്ചതെന്നും.ഈ ആത്മധൈര്യമാണ് പ്രതിസന്ധികളുടെയും അവഗണനകളുടെയും കനൽവഴിയിലും അശ്വതിയെ കൈപിടിച്ചു നടത്തുന്നത്.വളരെ മുൻപേ തന്നെ തന്‌റെ പരിമിതികളോട് അശ്വതി താദാദ്മ്യം പ്രാപിച്ചു കഴിഞ്ഞിരുന്നു.

 

അവഗണനകൾ

തഴയപ്പെടലുകൾ മുൻപു തന്നെയുണ്ടായിരുന്നു.ഐഇഡി(ഇൻക്ലൂസീവ് എജ്യുക്കേഷൻ ഫോർ ദ ഡിസേബിൾഡ്) കുട്ടി എന്നാണ് ഭിന്നശേഷിയുള്ളവരെ അക്കാദമിക് സർക്കിളുകളിൽ വിശേഷിപ്പിക്കുന്നത്.ഒരിക്കൽ ഭിന്നശേഷിയുള്ള ഒരു കുട്ടിക്ക് പത്താംക്ലാസ് പരീക്ഷ എഴുതിക്കൊടുക്കാൻ സ്‌ക്രൈബായി അശ്വതി പോയി.എന്നാൽ പരീക്ഷാഹാളിൽ നിൽക്കുന്ന ടീച്ചർ ഐഇഡിയായ ഒരാൾക്ക് പരീക്ഷയെഴുതാൻ മറ്റൊരു ഐഇഡി അല്ലാതെ ആരെയും കിട്ടിയില്ലേ എന്നു ചോദിച്ചു.ഐഇഡി എന്ന ലേബൽ വീണാൽ പിന്നെ ഒന്നിനും കൊള്ളാത്തവർ എന്ന ലേബൽ അറിയാതെയെങ്കിലും അധ്യാപകരുടെ മനസ്സിൽ വരുമെന്ന് അശ്വതി പറയുന്നു.പരീക്ഷാഹാളിലും മറ്റും എക്‌സ്ട്ര പേപ്പർ ചോദിക്കുമ്പോൾ പോലും, നിനക്കിനിയെന്തിനാ പേപ്പർ എന്ന് അധ്യാപകർ ചോദിക്കുന്ന അവസ്ഥ.എന്നാലും അശ്വതിക്കു പരിഭവങ്ങളോ പരാതികളോ ഇല്ല, ആരോടും...

 

ശാസ്ത്രമോ, അതു വേണോ

പത്താം ക്ലാസ് കഴിഞ്ഞു പഠിക്കേണ്ട കോഴ്‌സ് ഐഇഡി വിദ്യാർഥികൾക്ക് മെഡിക്കൽ ബോർഡാണ് നിർദേശിക്കുന്നതെന്ന് അശ്വതി പറയുന്നു.9 എപ്ലസ് പത്താംക്ലാസ് പരീക്ഷയിൽ ഉണ്ടായിട്ടും സയൻസ് സ്ട്രീം എടുക്കാൻ അവരോട് ഒരുപാട് അപേക്ഷിക്കേണ്ട നിലവന്നു.ഒടുവിൽ ഏറെ ശ്രമപ്പെട്ടാണ് പഠനം തുടങ്ങിയത്.തന്നെക്കൊണ്ട് സയൻസ് എടുക്കാൻ പറ്റില്ലെന്നായിരുന്നു ബോർഡംഗമായ ഡോക്ടർ പറഞ്ഞത്.സ്‌കൂൾ തലം മുതൽ സയൻസ് എന്നതായിരുന്നു അശ്വതിയുടെ ലക്ഷ്യം.അതിനാൽ തന്നെ സയൻസ് എടുക്കാൻ പറ്റില്ലെങ്കിൽ പഠനം നിർത്തുമെന്ന് അശ്വതി പറഞ്ഞു.എന്തൊക്കെ ചെയ്താലും ഭിന്നശേഷിക്കാരി എന്ന പേര് പോകില്ല എന്നാണു അശ്വതിയെ ജീവിതം സാക്ഷ്യപ്പെടുത്തിയത്.

 

പിന്തുണകൾ

ഒരുപാട് അധ്യാപകർ പിന്തുണയും നൽകിയിട്ടുണ്ടെന്ന് അശ്വതി പറയുന്നു.എൽപി സ്‌കൂളിൽ തന്നെ എല്ലാ നിലയിലും സഹായിക്കുകയും പിന്തുണ നൽകുകയും ഉപദേശങ്ങൾ നൽകുകയും ചെയ്ത രാജേഷ് സാറിനെ അവൾ നന്ദിയോടെ ഓർമിക്കുന്നു.അശ്വതി ജനിച്ച് 52 ദിവസം കഴിഞ്ഞപ്പോൾ അമ്മ ശാന്ത മരിച്ചു.ദിവസവേതനക്കാരനായ അച്ഛൻ മുരളീധരന് ഒരുപാട് അസുഖങ്ങളുണ്ട്.ബന്ധുക്കൾ പ്രത്യേകിച്ച് ചെറിയച്ഛൻമാരായ ബാലകൃഷ്ണനും സുരേഷും അവരുടെ കുടുംബവും നന്നായി സഹായിച്ചു.അവരുടെ അകമഴിഞ്ഞ സ്‌നേഹവും കരുതലുമാണ് ഒരുപാട് പ്രതിബന്ധങ്ങൾ നേരിട്ട് വിജയം വരിക്കാൻ അശ്വതിയെ പ്രാപ്തയാക്കിയത്.

 

 

മെഡിസിനു വേണ്ടി

ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ നവോദയ സ്‌കൂളിലെ വിദ്യാർഥിയായിരുന്നു അശ്വതി. ഹോസ്റ്റലിൽ നിൽക്കാൻ തനിക്കു പറ്റുമെന്നും തന്‌റെ കാര്യങ്ങൾ തനിക്കു തന്നെ സ്വയം ചെയ്തു ശീലിക്കാമെന്നും തന്നെത്തന്നെ ബോധ്യപ്പെടുത്താനാണ് റസിഡൻഷ്യൽ സ്‌കൂളായ നവോദയ അവൾ തിരഞ്ഞെടുത്തത്.

 

എങ്കിലും നവോദയയിലെ കൂട്ടുകാർ അവളെ ഒരുപാട് സഹായിച്ചു.എന്നാൽ തനിക്കു വേണ്ടി ഓരോ കാര്യങ്ങൾ ചെയ്ത് കൂട്ടുകാരുടെ വിലയേറിയ പഠനസമയത്തിൽ കുറവുവരുന്നെന്നു മനസ്സിലാക്കി അശ്വതി സ്‌കൂൾ വിട്ടു.പിന്നീട് ഹോസ്റ്റലിൽ നിൽക്കേണ്ടി വന്നത് മെഡിക്കൽ എൻട്രൻസിനു റിപ്പീറ്റർ കോഴ്‌സിനായി മഞ്ചേരിയിലെ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയപ്പോളാണ്.ആ ഒരുവർഷ കോച്ചിങ്ങിലും കൂട്ടുകാർ വലിയ സഹായമായിരുന്നു.തണുപ്പ് വന്നാൽ പ്രശ്‌നം, കൈകാൽ വേദന, ശരീരം ബാലൻസ് ചെയ്യുന്നതിൽ പ്രശ്‌നം,ഉറക്കമൊഴിഞ്ഞാൽ പ്രശ്‌നം.ഒരുപാടു തടസ്സങ്ങളുണ്ടായിരുന്നു.എന്നാൽ അവയെയെല്ലാം തരണം ചെയ്തു പഠിച്ചു, എൻട്രൻസ് നേടി.

 

പിന്നോട്ടില്ല

ധാരാളം വായിക്കാറുണ്ട്.പല പ്രശ്‌നങ്ങളെയും നേരിടാനുള്ള ഊർജം വായനയിൽ നിന്നാണു വന്നത്.ഭാവിയിൽ സിവിൽ സർവീസ് എഴുതണമെന്നും അശ്വതിക്ക് ആഗ്രഹമുണ്ട്.ശരീരത്തിന്‌റെ വൈകല്യങ്ങൾ മനസ്സിനെ ബാധിച്ചിട്ടില്ല.കനൽവഴികളും മരവിപ്പുകളും പിന്നിട്ട യാത്രയാണ് അശ്വതിയുടേത്.ഇനിയും ആ യാത്ര തുടരും.

 

കോടതിയുടേത് ഇടക്കാല ഉത്തരവാണ്. ഇതു മറികടക്കാനായി മെഡിക്കൽ ബോർഡിനു് അപ്പീലിനു പോകാം.എന്നാൽ അങ്ങനെയൊരവസ്ഥയിലും മുന്നോട്ടു തന്നെ പോകുമെന്നാണ് അശ്വതി പറയുന്നത്.തോൽക്കാൻ തീരെ മനസ്സില്ല ഈ കുട്ടിക്ക്.സുപ്രീം കോടതി വരെ പോകാനും തയാർ.എല്ലാ വർഷവും ഇത്തരം കേസുകൾ സംഭവിക്കാറുണ്ടെന്ന് അശ്വതി പറയുന്നു.സെറിബ്രൽ പാൾസി ബാധിച്ചവരുടെ അവകാശങ്ങൾക്കു കൂടിയാണ് തന്‌റെ ശ്രമമെന്ന് അശ്വതി പറയുന്നു.

 

വിജയിച്ചവർ ഏറെ

സെറിബ്രൽ പാൾസിയോ ശാരീരിക പരിമിതികളോ പ്രതിഭയെ ചൂഴ്‌ന്നെടുക്കില്ലെന്നു ശാസ്ത്രമേഖലയും വൈദ്യശാസ്ത്ര മേഖലയും പല തവണ തെളിയിച്ചിട്ടുള്ളതാണ്. വർത്തമാന ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് സെറിബ്രൽ പാൾസി ബാധിച്ചയാളായിരുന്നു.വീൽച്ചെയറിലിരുന്നുള്ള ആ ജീവിതം,  പ്രപഞ്ചത്തെക്കുറിച്ചുള്ള ചിന്തകളിൽ ഏർപ്പെടാൻ ഹോക്കിങ്ങിന് ഒരുകാലത്തും തടസ്സമായിരുന്നില്ല.

 

വിഖ്യാത മാത്തമാറ്റീഷ്യൻ ജോൺ നാഷിനു സ്‌കീസോഫ്രീനിയയുണ്ടായിരുന്നു.തോമസ് ആൽവ എഡിസനു ബധിരത ബാധിച്ചിരുന്നു.ഐൻസ്റ്റീനു പഠനവെകല്യമുണ്ടായിരുന്നു.റാൽഫ് ബ്രൗണിനു മസ്‌കുലർ ഡിസ്‌ട്രോഫിയും ഡാവിഞ്ചിക്കു ഡിസ് ലക്‌സിയയുമുണ്ടായിരുന്നു.സംഘട്ടനങ്ങളുടെ കടൽ താണ്ടി അനശ്വരതയുടെ തീരങ്ങളിലേക്കു തുഴഞ്ഞെത്തുന്നതിൽ നിന്ന് ഇവരെ തടയാൻ ഒരു ശാരീരിക പരിമിതിക്കും കഴിഞ്ഞില്ല.നമ്മൾക്ക് വേണ്ടി ഈ ലോകം സൃഷിച്ചവരിൽ പലർക്കും പൂർണ ആരോഗ്യമില്ലായിരുന്നു എന്നതാണ് വസ്തുത.

 

വൈദ്യശാസ്ത്രമേഖലയിലും എത്രയോ ഉദാഹരണങ്ങൾ.സോ മെനി എവറസ്റ്റ്‌സ് എന്ന കൃതിയിലൂടെ പ്രശസ്തയായ ഡോ.വിക്ടോറിയ വെബ്‌സ്റ്റർക്ക് സെറിബ്രൽ പാൾസി ബാധിച്ചിരുന്നു.55 കാരിയായ വിക്ടോറിയ ഇന്നു ഹെൽസിങ്കിയിലെ പ്രശസ്തമായ ഹാർട്മാൻ ഹോസ്പിറ്റലിലെ കൺസൽട്ടന്‌റാണ്.ഈ അവസ്ഥയുള്ള മറ്റൊരു ഡോക്ടറായ ജാൻ ബ്രൂൺസ്‌ട്രോം ഹെർനാണ്ട്‌സ് ഇന്നു മിസോറിയിലെ സെറിബ്രൽ പാൾസി സെന്‌ററിന്‌റെ ഡയറക്ടറാണ്.ആയിരക്കണക്കിന് രോഗികൾക്കു പ്രത്യാശയാണ് ഇവർ.അങ്ങനെ എത്രയോ പേർ.ഭാവിയിൽ അശ്വതിയും അത്തരമൊരു പ്രത്യാശാനാളമായി പ്രകാശിക്കട്ടെയെന്ന് നമുക്ക് പ്രതീക്ഷിക്കാം.

English Summary: Success Story Of Aswathi- Kerala high court lets 20-yr-old with cerebral palsy enroll in medical college

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com