ADVERTISEMENT

ഇതുവരെ എഴുതിയത് 11 പിഎസ്‌സി പരീക്ഷകൾ. പതിനൊന്നിലും മിന്നുന്ന വിജയം, റാങ്കിന്റെ തലപ്പൊക്കം. 25 വയസ്സിനു ള്ളിൽ റാങ്ക് ലിസ്റ്റുകളിൽ രണ്ടക്കം കടന്ന മുഹമ്മദ് ഫാസിലിനോട് കൂട്ടുകാർ അസൂയയോടെ പറയും; ഭാഗ്യവാൻ! അതു കേട്ട് ഫാസിൽ തിരുത്തും: ഭാഗ്യമല്ല, കഠിനാധ്വാനത്തിന്റെ ഫലം. സ്കൂൾ പഠനകാലത്ത് സാധാരണ വിദ്യാർഥി മാത്രമായിരുന്ന ഫാസിൽ കഠിനാധ്വാനത്തിലൂടെ നേടിയ വിജയങ്ങൾ കണ്ടാൽ ആരും‘സല്യൂട്ട്’ ചെയ്യും. എക്സൈസ് ഇൻസ്പെക്ടർ പരീക്ഷയിൽ 4–ാം റാങ്ക്, അസിസ്റ്റന്റ് സെയിൽസ്മാൻ പരീക്ഷയിൽ 7–ാം റാങ്ക്, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് പരീക്ഷയിൽ 10–ാം റാങ്ക്, സബ് ഇൻസ്പെക്ടർ പരീക്ഷ യിൽ 36–ാം റാങ്ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ 53–ാം റാങ്ക് എന്നിങ്ങനെ നീളു ന്നു ആ വിജയകഥകൾ. എൽഡിസി, വില്ലേജ്

എക്സ്റ്റൻഷൻ ഓഫിസർ, ഫയർമാൻ, സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ് തുടങ്ങിയ ജില്ലാതല പരീക്ഷകളിലും ഒരു ഗ്രേസ് മാർക്കിന്റെ പോലും സഹായമില്ലാതെ ഉന്നത റാങ്കുകൾ സ്വന്തമാക്കിയാണു ഫാസിലിന്റെ പടയോട്ടം. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ കെ.മുഹമ്മദ് ഫാസിൽ ഇപ്പോൾ ആംഡ് പൊലീസ് ബറ്റാലിയനിൽ സബ് ഇൻസ്പെക്ടർ ട്രെയിനിയാണ്.

ഒറ്റയ്ക്കൊരു ചാലഞ്ച് 
വിദൂരപഠനത്തിലൂടെ ബികോം പൂർത്തിയാക്കിയശേഷമാണു ഫാസിൽ പിഎസ്‌സി തയാറെടുപ്പ് തുടങ്ങിയത്. സ്കൂൾ പഠനകാലത്തു ശരാശരി ആയിരുന്നിട്ടും പിഎസ്‌സി പരിശീലനത്തിനു ഫാസിൽ തിരഞ്ഞെടുത്തത് സ്വയംപഠനം. മുൻ വർഷങ്ങളിലെ പിഎസ്‌സി ചോദ്യങ്ങളിലൂടെ കടന്നുപോയതായിരുന്നു വഴിത്തിരിവ്. ദിവസവും കഴിയുന്നത്ര സമയം കുത്തിയിരുന്നു പഠിച്ചു. പരീക്ഷ അടുക്കുമ്പോൾ പഠനാവേശവും സമയവും കൂടി. ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിച്ചതിനോടൊപ്പം മുൻപു പഠിച്ചവയുടെ റിവിഷനും സമയം കണ്ടെത്തി. പരീക്ഷയ്ക്കു തൊട്ടുമുൻപുള്ള ദിവസങ്ങൾ പൂർണമായും റിവിഷനു നീക്കിവച്ചു. മോക്ടെസ്റ്റുകളേക്കാൾ സിലബസ് ആവർത്തിച്ചു പഠിക്കുന്നതിലാണു ഫാസിൽ ശ്രദ്ധയൂന്നിയത്. ഇംഗ്ലിഷിലും കണക്കിലുമുള്ള ചോദ്യോത്തരങ്ങൾ എഴുതിപ്പഠിച്ചു. മലയാള വ്യാകരണം പഠിക്കാൻ ഗൈഡുകളുടെ സഹായം തേടി. കറന്റ് അഫയേഴ്സ് തേടി പത്രവായന ശീലമാക്കി. ഇംഗ്ലിഷും മലയാളവും കണക്കും കറന്റ് അഫയേഴ്സും കൈപ്പിടിയിൽ ഒതുങ്ങിയതോടെ പകുതി സമാധാനമായി. ഭരണഘടന, സ്പെഷൽ ടോപിക്, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങി സിലബസിലെ വിഷയങ്ങൾ പഠിക്കാൻ എല്ലാ ദിവസവും സമയം കണ്ടെത്തി. കൂടുതൽ മാർക്കിന്റെ ചോദ്യങ്ങൾ വരുന്ന പാഠഭാഗങ്ങൾക്കു പ്രത്യേക പ്രാധാന്യം നൽകിയായിരുന്നു പഠനം. 

ടോപ്പർ ആക്കിയ മാറ്റം 
പേരാമ്പ്ര പിഎസ്‌സി ടോപ്പേഴ്സ് സെന്ററിൽനൈറ്റ് ക്ലാസിനു ചേർന്നതോടെയാണ് പരീക്ഷയെക്കുറിച്ചു കൃത്യമായ ധാരണയുണ്ടായതെന്ന് ഫാസിൽ. കോച്ചിങ് സെന്ററിലെ അധ്യാപകരായ ബിൻസിലും ഷിബിനും കട്ടയ്ക്കു കൂടെ നിന്നു. സ്റ്റഡി മെറ്റീരിയലുകൾ സൂക്ഷ്മതയോടെ തിരഞ്ഞെടുത്തു. എത്ര വായിച്ചാലും തെറ്റിപ്പോകുന്നതോ ഓർമയിൽ നിൽക്കാത്തതോ ആയ പാഠഭാഗങ്ങൾ മാത്രം ചെറുതായി കുറിച്ചുവച്ചു പഠിച്ചു. സ്കൂൾ പാഠപുസ്തകങ്ങളെ പ്രധാനമായി ആശ്രയിച്ചു. കോവിഡിനെത്തുടർന്ന് പരീക്ഷകൾക്കു നീണ്ട ഇടവേളയായതോടെ നേരിട്ട വലിയ വെല്ലുവിളി അതുവരെ പഠിച്ചവ മറന്നുപോകാതെയിരിക്കുക എന്നതായിരുന്നു. പഠിച്ച പാഠഭാഗങ്ങൾ പലവട്ടം വായിച്ചുള്ള റിവിഷനുകളിലൂടെ ഹൃദിസ്ഥമാക്കാൻ ഈ ആ സമയം ഉപയോഗിച്ചു. എന്തെങ്കിലും പഠിക്കുക എന്നതിനു പകരം പരീക്ഷയ്ക്കു വേണ്ടതു പഠിക്കുക എന്തരത്തിൽ കൃത്യമായ പ്ലാനിങ്ങുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, പരീക്ഷകൾ നീണ്ടു പോയതോ പാറ്റേൺ മാറിയതോ ഒന്നും ആത്മവിശ്വാസം കെടുത്തിയില്ലെന്നു ഫാസിൽ വ്യക്തമാക്കുന്നു. പഠനത്തിനു മാത്രമല്ല, പരീക്ഷയെഴുതാനും ഫാസിലിനു വ്യക്തമായ പ്ലാനിങ്ങുണ്ട്–എളുപ്പമുള്ള ചോദ്യങ്ങൾക്ക് ആദ്യം ഉത്തരമെഴുതുക, പ്രയാസമുള്ളവയുടെ തെറ്റായ ഓപ്ഷനുകൾ കണ്ടെത്തി ഒഴിവാക്കി ശരിയുത്തരം ഊഹിച്ചെടുക്കുക. മിക്ക പരീക്ഷകളിലും ഈ രീതി ക്ലിക്ക് ചെയ്തെന്നാണു ഫാസിലിന്റെ അനുഭവം. 

English Summary:

From Ordinary Student to Topper: How Muhammad Fazil Conquered 11 PSC Exams by Age 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com