ADVERTISEMENT

കേന്ദ്ര സർവകലാശാലകളിലും മറ്റും പിജി പ്രവേശനത്തിനുള്ള ദേശീയ എൻട്രൻസായ സിയുഇടി–പിജിയിൽ കെമിസ്ട്രിയിലെ ഒന്നാം റാങ്ക് കേരളത്തിലാണ്. കോഴിക്കോട്ടുകാരി വി.ടി.ഫിദ. എന്നാൽ ഈ ഒന്നാം റാങ്കിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവേശനം തേടാൻ ഫിദ ഉദ്ദേശിക്കുന്നേയില്ല. കാരണം ഫിദയുടെ മികവ് സിയുഇടിയിൽ ഒതുങ്ങിനിൽക്കുന്നില്ല.  

ബെംഗളൂരു ഐഐഎസ്‌സി, ഐഐടി കൾ, എൻഐടികൾ എന്നിവിടങ്ങളിൽ സയൻസ് ഉപരിപഠനത്തിനുള്ള പ്രവേശനപരീക്ഷയായ ‘ജാമി’ൽ (ജോയിന്റ് അഡ്‌മിഷൻ ടെസ്റ്റ് ഫോർ എംഎസ്‌സി) അഞ്ചാം റാങ്കും ദേശീയതലത്തിലെ എണ്ണപ്പെട്ട മറ്റൊരു യോഗ്യതാപരീക്ഷയായ ‘ഗേറ്റി’ൽ (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) 387–ാം റാങ്കും ഫിദയ്ക്കുണ്ട്. ദേശീയതലത്തിലെ മൂന്നു പ്രധാന പരീക്ഷകളിലെ മികവിന്റെ രഹസ്യമറിയണ്ടേ ?

പഠന വഴികൾ
മലബാർ ക്രിസ്ത്യൻ കോളജിൽ ബിഎസ്‌സി കെമിസ്ട്രി പഠിച്ച ഫിദ 2023ൽ കാലിക്കറ്റ് സർവകലാശാലയിലെ ഒന്നാം റാങ്കോടെയാണ് പാസായത്. തുടർന്നുള്ള ഒരു വർഷം പരീക്ഷാ തയാറെടുപ്പുകൾക്കായി മാറ്റിവച്ചു. രാവിലെ 5 മുതലായി ദിവസം 14 മണിക്കൂർ പഠനം. കോച്ചിങ് ക്ലാസുകൾക്കും ഇതിനിടെ സമയം കണ്ടെത്തി. ജാമും ഗേറ്റും ഏകദേശം ഒരേ പാറ്റേണിലുള്ള പരീക്ഷകളാണ്. എന്നാൽ സിയുഇടി അങ്ങനെയല്ല. ഒരേസമയം വ്യത്യസ്ത പരീക്ഷകൾക്കായി പരിശീലിക്കുമ്പോൾ ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം സിലബസുകൾ വായിച്ച് ഒരുപോലെയുള്ളതും അല്ലാത്തതുമായ ഭാഗങ്ങൾ മനസ്സിലാക്കണം. ഓരോ പരീക്ഷയുടെയും പരമാവധി മോക് ടെസ്റ്റുകൾ ചെയ്തുനോക്കണം. ജാം, ഗേറ്റ് എന്നിവയെ അപേക്ഷിച്ച് സിയുഇടി എളുപ്പമാണ്. പക്ഷേ, സിയുഇടിക്കു ചോദ്യങ്ങൾ കൂടുതലുള്ളതിനാൽ ഓരോ ചോദ്യത്തിനുമുള്ള സമയം വളരെ കുറവാണ്. ഇതു ശ്രദ്ധിച്ചില്ലെങ്കിൽ എളുപ്പത്തിൽ മാർക്ക് നേടാവുന്ന പല ചോദ്യങ്ങളും വിട്ടുകളയേണ്ടിവരും. അതിനാൽ, വിവിധ പരീക്ഷകൾക്ക് ഒരേസമയം തയാറെടുക്കുന്നവർ സമയക്രമീകരണം,  ചോദ്യങ്ങളുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. സിയുഇടി പരീക്ഷയിൽ വന്ന പാറ്റേൺ മാറ്റങ്ങൾ ബ്രോഷർ വായിച്ച് മനസ്സിലാക്കിയിരുന്നു. തുടർന്ന്, പൂർണമായും സിലബസ് അടിസ്ഥാനപ്പെടുത്തി പഠിക്കാൻ തുടങ്ങി. അതിനാൽ പാറ്റേൺ മാറിയതിൽ ബുദ്ധിമുട്ടൊന്നും നേരിട്ടില്ല. 300ൽ 257 മാർക്ക് നേടിയാണ് സിയുഇടിക്ക് ഒന്നാം സ്ഥാനം നേടിയത്.

നേരത്തേ തയാറെടുക്കാം
ഡിഗ്രി സമയത്തുതന്നെ പരീക്ഷക്കായി തയാറെടുപ്പുകൾ നടത്തണമെന്നു ഫിദ പറയുന്നു. പരീക്ഷയുടെ സിലബസ് നല്ലവണ്ണം മനസ്സിലാക്കി പഠിക്കാനാവശ്യമായ രീതിയിൽ ടൈംടേബിൾ ക്രമീകരിക്കുക. ക്ലാസുള്ള ദിവസങ്ങളിൽ മൂന്നു മണിക്കൂർ വീതവും അവധി ദിവസങ്ങളിൽ 8–10 മണിക്കൂർ വീതവും തയാറെടുപ്പിനു മാറ്റിവയ്ക്കാം.

ഇനിയെങ്ങോട്ട്
‘ജാം’ സ്കോർ വഴി ഐഐഎസ്‌സി ബെംഗളൂരുവിൽ എംഎസ്‌സി കെമിസ്ട്രിക്കു ചേരാനാണു തീരുമാനം. അതിനുശേഷം വിദേശത്തു പിഎച്ച്ഡി പഠനവും ലക്ഷ്യമിടുന്നു.കോഴിക്കോട് വെള്ളിമാടുകുന്ന് വടക്കേ തൊടികയിൽ അബ്ദു റഹീമിന്റെയും സ‍‍ജൂറ റഹീമിന്റെയും മകളാണ് ഫിദ. 

Representative Image. Photo Credit : Donjoy_2004/iStocks.com
Representative Image. Photo Credit : Donjoy_2004/iStocks.com

ഫിദയുടെ സ്റ്റഡി പ്ലാൻ
∙ ആദ്യംതന്നെ പാഠഭാഗങ്ങൾ നന്നായി മനസ്സിലാക്കി സംശയങ്ങൾ  തീർക്കാൻ ശ്രമിച്ചു. 

∙  എല്ലാ വിഷയത്തിൽനിന്നും 100 ചോദ്യങ്ങളിൽ കുറയാതെ ചെയ്തു പരിശീലിച്ചു.

∙ മുൻകാല ചോദ്യങ്ങൾക്ക് കൂടുതൽ മുൻഗണന നൽകി പഠിച്ചു.

∙  സംശയങ്ങൾ അപ്പോൾത്തന്നെ ദൂരീകരിക്കാൻ ശ്രമിച്ചു. ഇതിന് അധ്യാപകരുടെ സഹായം തേടി.

∙  കൃത്യമായ റിവിഷൻ നടത്തി.

English Summary:

Achieving Academic Success: VT Fida Ranks First in CUET-PG and Fifth in JAM - Unveiling Her Study Strategies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com