ADVERTISEMENT

രണ്ട് മാസമായി മഞ്ഞുവീഴ്ചയില്ലാത്ത കശ്മീരിന് നേരിയ ആശ്വാസം. കഴിഞ്ഞ ദിവസം കശ്മീരിലെ ചിലയിടങ്ങളിൽ ചെറിയ തോതിൽ മഞ്ഞുവീഴ്ചയും മഴയും ഉണ്ടായി. വരണ്ടുണങ്ങിയ കശ്മീരിലെ മരങ്ങൾ ഇപ്പോൾ മഞ്ഞിൽ മൂടിയ നിലയിലാണ്. ഗുൽമർഗിൽ ചെറിയ മഴയും എത്തിയതോടെ ജനങ്ങൾക്ക് ആശ്വാസമായെന്ന് ശ്രീനഗർ കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ മുഖ്തർ അഹ്മദ് പറഞ്ഞു. 

ഡ്രൈ വിന്റർ
മഴയോ മഞ്ഞോ ഇല്ലാതെ ഒരു ശൈത്യകാലം കടന്ന് പോകുന്നതിനെയാണ് ഡ്രൈ വിന്റർ എന്ന് അറിയപ്പെടുക. ഡിസംബറിൽ ആരംഭിക്കുന്ന ശൈത്യകാലത്ത് അതേ മാസത്തിൽ തന്നെ മഴയും മഞ്ഞുവീഴ്ചയും കശ്മീരിൽ അനുഭവപ്പെടാറുണ്ട്. ഡിസംബറിന്റെ അവസാനത്തിലോ, ജനുവരി ആദ്യ വാരത്തോടെ കശ്മീർ താഴ്‌വര ആകെ മഞ്ഞ് മൂടുകയാണ് പതിവ്. എന്നാൽ ഇക്കുറി ജനുവരി അവസാനിക്കാറാകുമ്പോഴും കശ്മീരിന് മഞ്ഞുവീഴ്ച ശക്തമായി ലഭിച്ചിരുന്നില്ല.  ഇത് ടൂറിസത്തെയും കൃഷിയെയും ജനജീവിതത്തെയും സാരമായി ബാധിച്ചു.

നേപ്പാൾ മുതൽ ഇന്ത്യൻ മേഖലയിലുള്ള ഹിന്ദുക്കുഷ് പർവത മേഖലയിൽ വരെയാണ് ഈ ഡ്രൈ വിന്റർ പ്രതിഭാസ ശക്തമായി അനുഭവപ്പെടുന്നത്. ഈ മാസം അവസാനത്തോടെ നേരിയ തോതിൽ മഴയും, ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചയും എത്തിയിട്ടുണ്ട്. എന്നാൽ കശ്മീരിലെ ശൈത്യകാലത്ത് ലഭിക്കുന്ന മഞ്ഞുവീഴ്ചയുടെ വളരെ ചെറിയ ശതമാനം മാത്രമാണ് ഇക്കുറി ലഭിച്ചിട്ടുള്ളത്. മഞ്ഞ് കണ്ണെത്താ ദൂരത്ത് പുതച്ച് കിടക്കുന്നതിന് പകരമായി അവിടവിടെയായി പാതി കീറിയ പുതപ്പ് പോലെയാണ് കശ്മീരിലെ മഞ്ഞ് ഇപ്പോഴുള്ളത്.

ഉയർന്ന താപനില

ഉയർന്ന താപനില തന്നെയാണ് ഇക്കുറി ഇത്ര രൂക്ഷമായ വരണ്ട ശൈത്യകാലത്തിലേക്ക് കശ്മീരിനെ തള്ളിവിട്ടത്. സാധാരണ ഈ മാസങ്ങളിൽ ഉള്ള ശരാശരി താപനിലയിൽ നിന്ന് നാല് ഡിഗ്രി വരെ ഉയർന്നിട്ടാണ് നിലവിലെ താപനില ഉള്ളത്. ശ്രീനഗറിൽ രേഖപ്പെടുത്തിയ പരമാവധി താപനില 11.7 ഡിഗ്രി സെൽഷ്യസാണ്. സാധാരണ ഗതിയിൽ ഇവിടത്തെ ഈ സമയത്തെ താപനില 7 ഡിഗ്രി സെൽഷ്യസിൽ താഴെ മാത്രമാണ് പതിവ്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗുൽമർഗ്, പൽഗാം എന്നിവിടങ്ങളിലും സാധാരണയിലും ഉയർന്ന അളവിലാണ് താപനില അനുഭവപ്പെടുന്നത്. ഇത് തന്നെയാണ് ഇവിടങ്ങളിൽ സാധാരണമായി ലഭിക്കുന്ന മഞ്ഞുവീഴ്ചയുടെ ശക്തി വലിയ അളവിൽ കുറച്ചതും. 

മഴക്കുറവ്

(Photo: X/@Alvi_Zubair45)
(Photo: X/@Alvi_Zubair45)

മഞ്ഞുവീഴ്ചയിൽ മാത്രമല്ല മഴയുടെ ലഭ്യതയിലും വലിയ തോതിലുള്ള കുറവാണ് കശ്മീർ മേഖലയിൽ അനുഭവപ്പെടുന്നത്. നവംബർ മാസത്തിലെ മഴലഭ്യതയിൽ 80 ശതമാനം കുറവാണ് കശ്മീരിൽ അനുഭവപ്പെട്ടത്. ഡിസംബറിൽ ഇത് 79 ശതമാനം ആയിരുന്നു. എന്നാൽ ജനുവരിയിൽ ഇപ്പോൾ ഇത് 100 ശതമാനം ആണ്. ഇത്രയധികം വരൾച്ച മഴയുടെ കാര്യത്തിൽ സമീപകാലത്തൊന്നും ജമ്മു കശ്മീർ അനുഭവിച്ചിട്ടില്ല. മേഖലയുടെ പരിസ്ഥിതിയേയും ജനജീവിതത്തെയും തകിടം മറിക്കുന്നതാണ് ഈ മാറ്റങ്ങൾ.

കാലാവസ്ഥാ വ്യതിയാനം കുറക്കുന്ന ശൈത്യകാലം

കശ്മീരിലെ കാലാവസ്ഥാ വിഭാഗത്തിന്റെ പക്കലുള്ള ചരിത്രത്തിലെ കണക്കുകൾ പരിശോധിച്ചാൽ മേഖലയിലെ പാരിസ്ഥിതിക പ്രതിസന്ധിയുടെ ആഘാതം വ്യക്തമാകും. ഏതാനും വർഷം മുൻപ് വരെ ഒക്ടോബർ മുതൽ മാർച്ച് വരെ നീണ്ടുനിൽക്കുന്നതായിരുന്നു ജമ്മു കശ്മീരിലെ ശൈത്യകാലം. എന്നാൽ ഇന്നത് ഡിസംബർ മുതൽ ഫെബ്രുവരി വരെയായി ചുരുങ്ങിയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നു.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നതാണ് ഈ മാറ്റമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഉത്തര ധ്രുവത്തിലെ കാലാവസ്ഥയാകെ മാറ്റി മറിച്ചിട്ടുണ്ട്. ശൈത്യകാലത്ത് എത്തുന്ന താപക്കാറ്റ് യൂറോപ്പിൽ പോലും എങ്ങനെയാണ് വ്യാപകപ്രതിസന്ധി സൃഷിടിച്ചതെന്ന് പോയ വർഷങ്ങളിൽ ലോകം സാക്ഷ്യം വഹിച്ചതാണ്. സമാനമായ അവസ്ഥ തന്നെയാണ് ജമ്മുകശ്മീർ ഉൾപ്പെടുന്ന ഇന്ത്യ-നേപ്പാൾ ഹിമാലയൻ മേഖലയിലും ഉണ്ടായിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഇതിന്റെ ഏറ്റവും രൂക്ഷവും പ്രത്യക്ഷവുമായ പരിണിത ഫലങ്ങളിൽ ഒന്നാണ് ഇക്കുറി നേരിട്ട വരണ്ട ശൈത്യകാലവും.

(Photo: X/@Alvi_Zubair45)
(Photo: X/@Alvi_Zubair45)

തകിടം മറിഞ്ഞ ജനജീവിതം

കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന  പാരിസ്ഥിതിക ആഘാതം പ്രദേശത്തെ ജൈവവ്യവസ്ഥയിലും മനുഷ്യരിലും ഗുരുതരമായ പ്രതിസന്ധികൾ സൃഷിടിക്കും. കശ്മീരിന്റെ മുഖ്യ വരുമാന മാർഗമാണ് വിനോദസഞ്ചാരം. മഞ്ഞിന്റെ അഭാവം കശ്മീരിലെ വിനോദസഞ്ചാരമേഖലയെ ഇക്കുറി തകിടം മറഞ്ഞു. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായി. കൂടാതെ മഞ്ഞിലുള്ള കായിക വിനോദങ്ങൾ ഇവിടെ ഒട്ടേറെ സഞ്ചാരികൾക്ക് കൗതുകമുള്ള കാര്യമാണ്. അതിനാൽ തന്നെ ഇത്തരം സൗകര്യങ്ങൾ ഒരുക്കുക എന്നത് പ്രദേശവാസികളുടെ ശൈത്യകാലത്തെ വരുമാന മാർഗ്ഗവുമാണ്. ഇവർക്കും സാമ്പത്തികമായി വലിയ ആഘാതമാണ് വരണ്ട ശൈത്യകാലം സമ്മാനിച്ചിരിക്കുന്നത്.

ജമ്മുകശ്മീരിൽ മഞ്ഞുവീഴ്ച അകന്ന് നിന്നതോടെ കൃഷിയും പ്രതിസന്ധിയിലായി. നവംബർ മുതൽ മഴലഭ്യതയിൽ കുറവുണ്ടായത് വിളകളെ സാരമായി തന്നെ ബാധിച്ചു. മാത്രമല്ല മഞ്ഞുവീഴ്ചയുടെ അഭാവം ജമ്മുകശ്മീരിനേക്ക് അപ്പുറത്ത് കൂടി കൃഷിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ജമ്മുകശ്മീരിൽ മഞ്ഞുവീഴ്ച ഇല്ലാത്തത് ഹിമാചൽ പ്രദേശിലെ ആപ്പിൾ കൃഷിയെ ഗുരുതര പ്രതിസന്ധിയിലാക്കി. ഇങ്ങനെ നേരിട്ടും അല്ലാതെയും ഉത്തരേന്ത്യയെ തന്നെ ബാധിക്കുന്ന വിധത്തിലുള്ളതാണ് ജമ്മുകശ്മീരിൽ ഇക്കുറി നേരിട്ട വരണ്ട മഞ്ഞുകാലം.

English Summary:

Kashmir's Landscapes Dressed in Snow After Prolonged Dry Spell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com