ADVERTISEMENT

തരിശു ഭൂമിയിലും ചുരുങ്ങിയ കാലം കൊണ്ടു സ്വാഭാവിക വനങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്ന അദ്ഭുതകരമായ ആശയം നടപ്പാക്കി ലോകപ്രശസ്തനായ ജാപ്പനീസ് പരിസ്ഥിതി, സസ്യശാസ്ത്രജ്ഞൻ അകിറ മിയാവാക്കി (93) ഓർമയായി. മസ്തിഷ്കാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്നു. 150–200 വർഷങ്ങൾ കൊണ്ടു രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ പരമാവധി 30 വർഷം കൊണ്ടു സൃഷ്ടിച്ചെടുക്കാമെന്ന ആശയമാണു മിയാവാക്കി മുന്നോട്ടു വച്ചത്.

 

1992 ലെ ഭൗമ ഉച്ചകോടിയിലാണ് ഇത് അവതരിപ്പിച്ചത്. 1994 ലെ പാരിസ് ജൈവവൈവിധ്യ കോൺഗ്രസ് മികച്ച പരിസ്ഥിതി മാതൃകയായി ഇത് അംഗീകരിച്ചു. ജപ്പാനിലും മറ്റ് ഒട്ടേറെ രാജ്യങ്ങളിലുമായി നൂറു കണക്കിനു ചെറുകാടുകൾ സൃഷ്ടിക്കുന്നതിനു മിയാവാക്കി നേതൃത്വം നൽകി. ‘മിയാവാക്കി കാടുകൾ’ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. 

 

ഒരു തുണ്ട് ഭൂമിയെപ്പോലും സ്വാഭാവിക വനമായി മാറ്റിയെടുക്കുന്ന മാജിക്കുകാരൻ. തരിശെന്ന് എഴുതിത്തള്ളിയ ഭൂമിയിലും മിയാവാക്കി അപ്പൂപ്പൻ മാസങ്ങൾ കൊണ്ടു കാട് തീർക്കും. മൂന്നു വർഷം കൊണ്ടു മരങ്ങൾക്ക് 30 അടി ഉയരം, 20 വർഷം കൊണ്ട് ,100 വർഷം പഴക്കമുള്ള കാടിന്റെ രൂപം!.ഇന്ത്യയിൽ ഉൾപ്പെടെ ലോകത്തെമ്പാടും നൂറുകണക്കിനു മിയാവാക്കി കാടുകൾ ഇതിനകം പച്ചപിടിച്ചുകഴിഞ്ഞു.

 

പരിസ്ഥിതി പ്രവർത്തനത്തിനുള്ള പ്രശസ്തമായ ബ്ലൂ പ്ലാനറ്റ് പ്രൈസ് ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾക്കു മിയാവാക്കി അർഹനായിട്ടുണ്ട്. പല സർവകലാശാലകളിലും വിസിറ്റിങ് പ്രഫസറായിരുന്നു. ജാപ്പനീസ് സെന്റർ ഫോർ ഇന്റർനാഷനൽ സ്റ്റഡീസ് ഇൻ ഇക്കോളജി ഡയറക്ടറായും പ്രവർത്തിച്ചു. ദ് ഹീലിങ് പവേഴ്സ് ഓഫ് ഫോറസ്റ്റ്, ഫോറസ്റ്റ് ടു പ്രൊട്ടക്ട് ദ് പീപ്പിൾ യു ലവ്, പ്ലാന്റ് ട്രീസ് ഉൾപ്പെടെ വനവൽക്കരണത്തിലെ ആധികാരിക ഗ്രന്ഥങ്ങളുടെ കർത്താവാണ്.

എന്താണ് മിയാവാക്കി?

ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. കാലാവസ്ഥാവ്യതിയാനത്തെ തടയാൻ ഇത്തരം വനങ്ങൾക്കു കഴിയുമെന്നാണു വിലയിരുത്തൽ. മൂന്നു വർഷംകൊണ്ട് മരങ്ങൾക്കു 30 അടി ഉയരം, 20 വർഷത്തിനുള്ളിൽ 100 വർഷം പഴക്കമുള്ള മരത്തിന്റെ രൂപം – ഇതാണു മിയാവാക്കിയുടെ മാസ്മരികത.

കാടുണ്ടാക്കാൻ

അര സെന്റിൽ പോലും വനമുണ്ടാക്കാം. ചകിരിച്ചോറും ചാണകപ്പൊടിയും ഉമിയും മണ്ണും തുല്യഅനുപാതത്തിലുള്ള മിശ്രിതമാണു നിലം. ചതുരശ്ര മീറ്ററിൽ നാലു തൈകൾ. ഒരു സെന്റിൽ ഏതാണ്ട് 162 ചെടി. ഇത്ര അടുപ്പിച്ചു നട്ടാൽ ആവശ്യത്തിനു സൂര്യപ്രകാശം കിട്ടാതെ തൈകൾ നശിക്കുമെന്നാണു നമ്മൾ പഠിച്ചിട്ടുള്ള കൃഷിപാഠം. എന്നാൽ സൂര്യപ്രകാശത്തിനായി പരസ്പരം മൽസരിച്ചു ചെടികൾ പൊങ്ങിപ്പൊങ്ങിയങ്ങു പോകുമെന്നു മിയാവാക്കി തിയറി. വൻമരങ്ങളാകുന്നവ മുതൽ പുല്ലും കളയും മുൾച്ചെടിയും വള്ളിച്ചെടിയുമെല്ലാം വേണം. അപ്പോഴല്ലേ കാടാകൂ. ഉപയോഗമില്ലാത്ത ഒരു കള പോലും ഇല്ലെന്ന് അടുത്ത പാഠം. എല്ലാറ്റിനുമുണ്ട് ഗുണങ്ങൾ. അതു മനസ്സിലാക്കാൻ മാത്രം മനുഷ്യൻ വളർന്നിട്ടില്ല, അത്ര തന്നെ. അങ്ങേയറ്റം തരിശായിക്കിടക്കുന്ന മണ്ണ് വനമാക്കാൻ സെന്റിന് ഏതാണ്ട് ഒന്നേകാൽ ലക്ഷം രൂപയാണു ചെലവ്. ചെടികൾക്കു രണ്ടു വർഷത്തെ പരിചരണമേ വേണ്ടൂ. പിന്നീടു കാടായിക്കൊള്ളും. 

English Summary: Prof. Dr Akira Miyawaki passed away peacefully at the age of 93

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com