ADVERTISEMENT

കോവിഡ് 19 ബാധ പൊട്ടിപ്പുറപ്പെട്ട ശേഷം ലോകരാഷ്ട്രങ്ങളിൽ മിക്കവയും നിരവധി കാലയളവുകൾ നീണ്ട ലോക്ഡൗണുകളിൽ കുടുങ്ങി. ഇതു മൂലം വ്യാവസായിക മേഖല, ഗതാഗത മേഖല, ജനസഞ്ചാരം തുടങ്ങിയവ കുറഞ്ഞു. ഇതിന്റെ പരിണത ഫലമായി ഭൂമിയിലെമ്പാടും മലിനീകരണത്തിന്റെ തോത് കുറഞ്ഞു. വ്യാവസായിക അവശിഷ്ടങ്ങളുടെ അതിപ്രസരമില്ലാത്തതിനാൽ നദികളുടെയും മറ്റും ജലത്തിന്റെ നിലവാരം ഉയർന്നതായുള്ള റിപ്പോർട്ടുകളും ചിത്രങ്ങളുമൊക്കെ നമ്മൾ ഇക്കാലയളവിൽ കണ്ടു.

 

എന്നാൽ കോവിഡ് കാലത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു സുരക്ഷാ സംവിധാനം ലോകത്തെ ജലശ്രോതസ്സുകൾക്കും അവയിലെ ജീവനും വലിയ ഭീഷണി സൃഷ്ടിക്കുന്നതായും ശാസ്ത്രജ്ഞർ റിപ്പോർട്ടു ചെയ്യുന്നു. മറ്റൊന്നുമല്ല മുഖത്തു ധരിക്കുന്ന ആവരണമായ മാസ്ക് തന്നെയാണ് ഈ വില്ലൻ. ലോക ജലദിനമായ ഇന്ന്, മാസ്കുകൾ ജലശ്രോതസ്സുകൾക്കു മേലുണ്ടാക്കുന്ന ആഘാതത്തെപ്പറ്റിയും രാജ്യാന്തര തലത്തിൽ ചർച്ചകൾ ഉയരുന്നുണ്ട്.

 face masks a threat to oceans

 

ഒരു മാസം 12900 കോടി ഫേസ് മാസ്കുകൾ ലോകമെമ്പാടും മനുഷ്യരാശി ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. 160 കോടി മാസ്കുകൾ 2020ൽ മാത്രം ലോകത്തെ സമുദ്രങ്ങളിലെത്തി. 5500 ടൺ പ്ലാസ്റ്റിക് മാലിന്യത്തിനു തത്തുല്യമാണ് ഇത്. ചില മാസ്കുകളിൽ പ്ലാസ്റ്റിക്കോ അതിന്റെ ഉപോൽപന്നങ്ങളോ ഉണ്ടെന്നും ഇവയുടെ കൃത്യതയില്ലാത്ത പുറന്തള്ളൽ ജലത്തിനു ഹാനികരമാകുമെന്നും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ തോത് കൂട്ടാൻ ഇതു വഴിവയ്ക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. മാസ്കുകളിലെ പോളിപ്രൊപ്പലീൻ അൾട്രാ വയലറ്റ് വികിരണങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഇവ വിഘടിച്ച് മൈക്രോ, നാനോ തലത്തിൽ പ്ലാസ്റ്റിക് ആയി മാറുകയും ചെയ്യും. ഇവ ജലശ്രോതസ്സുകൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

 

ഒറ്റത്തവണയും മറ്റും ഉപയോഗിച്ച് വലിച്ചെറിയുന്ന മാസ്കുകളിൽ നിന്നും രാസവസ്തുക്കൾ വെള്ളത്തിൽ കലരാമെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ഡിസ്പോസബിൾ മാസ്കുകളും മറ്റും വളരെ പതുക്കെയാണു വിഘടിച്ചു നശിക്കുന്നത്. ചിലപ്പോൾ നൂറ്റാണ്ടുകകളെടുക്കാം ഒരു ഡിസ്പോസബിൾ മാസ്ക് പൂർണമായി വിഘടിച്ചു നശിക്കാൻ. ഇക്കാര്യത്തിൽ ശ്രദ്ധ വേണ്ടതിന്റെ കാര്യമിതാണ്. കോവിഡ് കാല പിപഇ സുരക്ഷാ സംവിധാനങ്ങൾ, പ്രത്യേകിച്ച് മാസ്കുകൾ പോലെയുള്ളവയും മെഡിക്കൽ മാലിന്യവും കൃത്യമായി തരംതിരിച്ചു സൂക്ഷിക്കാനും പുനരുപയോഗിക്കാനും ശ്രദ്ധ വേണമെന്നും കൂടുതൽ പരിസ്ഥിതി സൗഹാർദപരമായ മാസ്ക്കുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കാനും ലോക രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ജൈവവിഘടനം സാധ്യമാകുന്ന തരത്തിൽ സസ്യഫൈബറുകൾ ഉപയോഗിച്ച് മാസ്ക്കുണ്ടാക്കാനുള്ള ശ്രമങ്ങൾ ചില സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. ഉപയോഗിച്ച മാസ്കുകളിൽ നിന്ന് കൺസ്ട്രക്ഷൻ മേഖലയ്ക്കാവശ്യമായ നിർമാണ വസ്തുക്കൾ ഉണ്ടാക്കുന്നത് വേറൊരു ശ്രമമാണ്. പ്ലാക്സ്റ്റിൽ പോലുള്ള സംഘടനകൾ ഈ രംഗത്തു നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

 

English Summary: Are face masks a threat to oceans?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com