ADVERTISEMENT

ഇന്ന് ലോക ജലദിനം. ഭൂഗർഭജലമാണ് ഇത്തവണത്തെ ലോക ജലദിനത്തിന്റെ പ്രധാന ശ്രദ്ധാമേഖല. കോവിഡ് ഇന്നും തുടരുന്ന ലോകത്തിൽ യുദ്ധമെന്ന വലിയ വിപത്തുകൂടി വന്നു ഭവിച്ചിരിക്കുന്നു. യുക്രെയ്നിലെ ജല സ്രോതസ്സുകളും യുദ്ധം മൂലം അവയ്ക്കുണ്ടായേക്കാവുന്ന നാശവും തകരാറുകളും ഈ ജലദിനത്തിൽ വലിയ ആശങ്കയ്ക്കു വഴി വയ്ക്കുന്ന സംഭവങ്ങളാണ്. യുക്രെയ്ന്റെ ഭൂഗർഭ ജലമേഖലയ്ക്ക് ആദ്യമായി കടുത്ത ആഘാതം ഏറ്റത് 1986 ഏപ്രിലിലാണ്. ലോകത്തിനു മുഴുവൻ വേദനയായി മാറിയ ചെർണോബിൽ അപകടത്തിലായിരുന്നു ഇതു സംഭവിച്ചത്. ഭൂഗർഭജലം ഉപരിതലത്തിലുണ്ടാകുന്ന അപകടങ്ങൾക്കൊക്കെ അതീതമായി നിൽക്കുമെന്ന പരമ്പരാഗത വിശ്വാസത്തെ ഹനിച്ച സംഭവമായിരുന്നു ചെർണോബിൽ. 

ആണവ സ്ഫോടനത്തിന്റെ മാലിന്യങ്ങൾ ഭൂഗർഭജലത്തിലും കലർന്നത് അതീവ ആശങ്കയോടെയാണു ശാസ്ത്രലോകം നോക്കിക്കണ്ടത്. പൊട്ടിത്തെറി നടന്നതിന്റെ 30 കിലോമീറ്റർ ചുറ്റളവിലായിരുന്നു ഏറ്റവും വലിയ മലിനീകരണം ഉടലെടുത്തത്. സ്ട്രോൺഷ്യം –90, സീഷ്യം –137, സീഷ്യം 143, പ്ലൂട്ടോണിയം തുടങ്ങിയ ആണവ വസ്തുക്കളും യുക്രെയ്നിലെ മണ്ണിൽ കലർന്നിരുന്നു.ഇതു മൂലമുണ്ടായ നാശനഷ്ടങ്ങൾ ഒട്ടേറെയാണ്.കാർഷികമായും ആരോഗ്യപരമായും ഒട്ടേറെ പ്രശ്നങ്ങൾ ഇതിനാൽ സംഭവിച്ചു. ഇതിന്റെ ആഘാതങ്ങൾ ഇന്നും യുക്രെയ്നെ വേട്ടയാടുന്നു. ഇതിനിടയിലാണു പുതിയ യുദ്ധം.

യുക്രെയ്ന്റെ ജല സുരക്ഷ സംബന്ധിച്ച് ആശങ്ക നിലനിൽക്കുകയാണ്. യുക്രെയ്ൻ ജലദൗർലഭ്യത്തെ ഭാവിയിൽ നേരിടാമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. യുദ്ധത്തിന്റെ ഭാഗമായി വലിയ അളവിൽ രാസവസ്തുക്കൾ യുക്രെയ്ന്റെ ഭൂമിയിൽ പ്രയോഗിക്കപ്പെട്ടെന്നും ഇതു മൂലം ഭൂജലത്തിൽ വലിയ തോതിൽ മലിനീകരണമുണ്ടായെന്നും അവർ പറയുന്നു. ഷെല്ലാക്രമണങ്ങൾക്കു പോലും ഭൂഗർഭജലവിതരണത്തെ തകരാറിലാക്കാൻ കഴിയും.

 

ശുദ്ധജല ദൗർലഭ്യമുണ്ടായാൽ കുട്ടികളെയാകും അതു കൂടുതൽ ബാധിക്കുകയെന്ന് 2019ൽ പുറത്തിറങ്ങിയ യൂനിസെഫ് റിപ്പോർട്ട് പറയുന്നു. യുദ്ധം മൂലം തന്നെ അരക്ഷിതാവസ്ഥയുടെയും പലായനത്തിന്റെയും പിടിയിൽ പെട്ട യുക്രെയ്നിലെ കുട്ടികൾക്ക് ഇനി ജലക്ഷാമമെന്ന ഭീതിദമായ അവസ്ഥയും വരുമോയെന്ന് ലോകം ഉറ്റുനോക്കുന്നു.ഡാന്യൂബ്, ഡോൺ, ഡ്നീപർ എന്നീ നദികളാണ് യുക്രെയ്ന്റെ പ്രധാന ജല സ്രോതസ്സുകൾ. ഇതിൽ ഡോൺ, ഡ്നീപർ നദിക്കരകളിൽ വലിയ യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. ആയുധങ്ങളും ഷെല്ലുകളും ഇന്ധനവുമൊക്കെ നദികളുടെ ജലത്തിൽ കലരുന്നത് മനുഷ്യർക്കു മാത്രമല്ല, ഈ നദികളിലെ അപൂർവവും വ്യത്യസ്തവുമായ ജൈവസമ്പത്തിനും ഭീഷണിയുയർത്തുന്നു.

 

ഫെബ്രുവരി യുദ്ധത്തിനു മുൻപ് തന്നെ യുക്രെയ്നിലെ ഡോൺബാസ് മേഖല സംഘർഷ ഭരിതമായിരുന്നു. ഇവിടെ പലയിടങ്ങളും വിമതരുടെ നിയന്ത്രണത്തിലായിരുന്നു. ഇവിടെ ഭൂഗർഭ ജല മലിനീകരണത്തിനു വഴിവച്ച പ്രധാനസംഭവം ഉപയോഗരഹിതമായ ഖനികളാണ്. ഈ മേഖലയിൽ പ്രവർത്തന രഹിതമാകുന്ന ഖനികളിൽ വെള്ളം നിറഞ്ഞ് വെള്ളപ്പൊക്ക ഭീഷണി ഉടലെടുത്തെന്നും ഇതിനാൽ വെള്ളം തുടർച്ചയായി പമ്പ് ചെയ്തു കളയേണ്ട അവസ്ഥ വന്നെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇതു മൂലം ഭൂഗർഭ ജലം വിഷമയമായ ലോഹങ്ങളും മറ്റു മലിനീകരണ രാസവസ്തുക്കളുമായൊക്കെ ബന്ധത്തിൽ വന്നു. ഇതു മലിനീകരണത്തിനു കാരണമാകുകയും കാർഷിക മേഖലയെ ബാധിക്കുകയും ചെയ്തു. ഇതു മൂലം മൂന്നു ലക്ഷത്തോളം ആളുകളാണു ബാധിക്കപ്പെട്ടത്.ഡോൺബാസിൽ നാലുവയസ്സിൽ താഴെ കുട്ടികൾക്കിടയിൽ ഇതിനാൽ ഉദരരോഗങ്ങൾ ശക്തമായിരുന്നെന്നു ഗവേഷകർ പറയുന്നു.

 

ഡോൺബാസ് മേഖലയിലെ യെനെകീവിലുള്ള യുംഖോം എന്ന കൽക്കരി ഖനി കുപ്രസിദ്ധമാണ്. യുംഖോമിൽ തളംകെട്ടി നിന്ന മീഥെയ്ൻ വാതകത്തെ പുറന്തള്ളാനായി സോവിയറ്റ് അധികൃതർ ശേഷി കുറഞ്ഞ ഒരു ആണവ ബോംബ് 1979ൽ ഇവിടെ പൊട്ടിച്ചിരുന്നു. ഇതു മൂലം ആണവമാലിന്യം ഇവിടെ ഉടലെടുത്തു. വിമതരുടെ നിയന്ത്രണത്തിലായ ശേഷം ഈ ഖനിയുടെ അറ്റകുറ്റപ്പണികളും മറ്റും നിർത്തിവച്ചിരുന്നു. ഇതു മൂലം ഈ ഖനിയിൽ നിന്ന് റേഡിയോ ആക്ടീവ് മാലിന്യം പുഴകളിലേക്കും അതുവഴി സമുദ്രത്തിലേക്കും കലരാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ ഡോൺബാസിലെ റഷ്യൻ അനുകൂല വിമതർ ഇതു നിഷേധിച്ചിട്ടുണ്ട്. ഇപ്പോൾ റഷ്യൻ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. യുദ്ധത്തിന്റെ ഭാഗമായി ഒട്ടേറെ പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നു. ഫെബ്രുവരിയിൽ തന്നെ യുക്രെയ്നിലുള്ള ഒരു ഡാം റഷ്യ തകർത്തിരുന്നു. ക്രൈമിയയിലേക്കു ജലം ഡാം ഉപയോഗിച്ച് യുക്രെയ്ൻ തടയുന്നു എന്നതായിരുന്നു ഇതിനുള്ള കാരണം. ഇത്തരം സംഭവങ്ങളും യുക്രെയ്ന്റെ ജലമേഖലയെ ബാധിച്ചിട്ടുണ്ട്.

 

English Summary: Experts warn of potential threat to Ukraine's water security due to war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com