ADVERTISEMENT

അഫ്ഗാനിസ്ഥാനിൽ കടുത്തമഴയെത്തുടർന്ന് ഉടലെടുത്ത മിന്നൽപ്രളയത്തിൽ 31 പേർ കൊല്ലപ്പെട്ടെന്നും 41 പേരെ കാണാതായെന്നും അവിടത്തെ താലിബാൻ ഭരണകൂടം അറിയിച്ചു. രാജ്യത്ത് അറുന്നൂറിലധികം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നെന്നും അഫ്ഗാൻ അധികൃതർ അറിയിച്ചു.

കഴിഞ്ഞ 4 മാസങ്ങൾക്കുള്ളിൽ 214 പേർ പ്രകൃതിദുരന്തങ്ങൾ മൂലം അഫ്ഗാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു ലക്ഷത്തിലധികം കുടുംബങ്ങൾ പ്രളയം മൂലം ബാധിക്കപ്പെട്ടിട്ടുമുണ്ട്.

കഴിഞ്ഞ വർഷം ഇടതടവില്ലാതെ പെയ്ത കനത്ത മഴയും പ്രളയവും കാരണം അഫ്ഗാനിസ്ഥാനിൽ ധാരാളം പേർ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിനു വീടുകളും കനത്ത വിളനാശവും രാജ്യത്തു സംഭവിച്ചു. മാനുഷിക പ്രശ്‌നങ്ങളും, സാമ്പത്തിക പ്രതിസന്ധിയും മൂലം വലഞ്ഞ അഫ്ഗാനിലെ സ്ഥിതി ഇതോടെ സങ്കീർണമായി. അഫ്ഗാനിലെ 12 പ്രവിശ്യകളിലാണു ദുരന്തം അന്ന് വൻനാശം വിതച്ചത്. അഫ്ഗാന്റെ പടിഞ്ഞാറൻ പ്രവിശ്യകളായ ബാദ്ഗിസിലും ഫര്യാബിലുമാണ് ഏറ്റവുംകൂടുതൽ നാശനഷ്ടം അനുഭവപ്പെട്ടത്.

2021ൽ അഫ്ഗാനിസ്ഥാനിൽ താലിബാന്റെ നിയന്ത്രണത്തിലുള്ള നൂറിസ്ഥാൻ മേഖലയിൽ ഉടലെടുത്ത ശക്തമായ മിന്നൽപ്രളയത്തിൽ നൂറിലധികം പേർ മരിച്ചിരുന്നു. പൊതുവെ വരണ്ട ഭൂമിയാണെങ്കിലും അഫ്ഗാനിസ്ഥാനിൽ മിന്നൽപ്രളയങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. രാജ്യാന്തര മീറ്റീയൊറോളജിക്കൽ ഓർഗനൈസേഷൻ, ജലസംബന്ധമായ പ്രകൃതിദുരന്തങ്ങൾക്കു വലിയ സാധ്യതയുള്ള മേഖലയായാണ് അഫ്ഗാനിസ്ഥാനെ കണക്കാക്കുന്നത്. 2021ൽതന്നെ ഹെറാത് പ്രവിശ്യയിലുണ്ടായ പ്രളയത്തിൽ 12 ആളുകൾ കൊല്ലപ്പെട്ടു. 2020ൽ രാജ്യത്തെ 13 പ്രവിശ്യകളിൽ ഉടലെടുത്ത മിന്നൽ പ്രളയം കാരണം 150 പേർ മരിച്ചിരുന്നു. ഓരോ വർഷവും വിവിധ പ്രകൃതിദുരന്തങ്ങൾ രണ്ടു ലക്ഷത്തോളം അഫ്ഗാൻ ജനങ്ങളെ ബാധിക്കാറുണ്ട്. 1980 മുതൽ 2015 വരെയുള്ള 35 വർഷക്കാലയളവിൽ 15,000 പേർ ജലസംബന്ധമായ പ്രകൃതിദുരന്തങ്ങൾ മൂലം അഫ്ഗാനിൽ മരിച്ചിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്. മണ്ണിടിച്ചിലും ഇതിന്റെ ഭാഗമായി വലിയ വിനാശം രാജ്യത്തു വിതയ്ക്കാറുണ്ട്.

താലിബാനും മുൻ സർക്കാരിന്റെ സേനകളും തമ്മിൽ പതിറ്റാണ്ടുകളായി നടന്ന യുദ്ധം രാജ്യത്തെ സാമ്പത്തികഘടനയെ വലിയ തോതിൽ ക്ഷീണിപ്പിച്ചിരുന്നു. ഇതിനൊപ്പം പ്രകൃതിദുരന്തങ്ങൾ കൂടി എത്തുന്നതോടെ വലിയ പ്രതിസന്ധിയാണ് അഫ്ഗാനിൽ.

English Summary: Afghanistan flash flood updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com