ADVERTISEMENT

കേരളത്തിൽ വേനൽ കടുക്കുകയാണ്. മിക്ക ജില്ലകളിലും താപനില ഉയരുകയാണ്. ചിലയിടങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. വേനലിൽ കേരളത്തിൽ ഏറ്റവും ചുട്ടുപൊള്ളുന്നത് ഏതു ജില്ലയാണെന്ന ചോദ്യത്തിനു സാധാരണ പറയാറുള്ള ഉത്തരം പാലക്കാട് എന്നാണ്. എന്നാൽ ലോകത്തെ ഏറ്റവും ചൂടുള്ള പ്രദേശത്തെപ്പറ്റി കേട്ടിട്ടുണ്ടോ? അതാണ് കലിഫോർണിയയിലെ ഡെത്ത് വാലി. ഇപ്പോൾ ഡെത്ത് വാലിയിലെ കൗതുകകരമായ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. അവിടെ ഒരു താൽക്കാലിക തടാകം പെട്ടെന്നു രൂപപ്പെട്ടതിന്റെ ഉപഗ്രഹചിത്രങ്ങളാണ് ഇവ. നാസ എർത്ത് ഒബ്സർവേറ്ററിയാണ് ചിത്രമെടുത്തത്.

കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഹിലറി എന്ന ചുഴലിക്കാറ്റ് മേഖലയിൽ ആഞ്ഞടിച്ചിരുന്നു. ഇതിന്റെ ഫലമായിട്ടാണ് തടാകം രൂപംകൊണ്ടത്. അതി ക്രമേണ ചുരുങ്ങുകയും ചെയ്തു. എന്നാൽ ഈ മാസമുണ്ടായ മഴ കാരണം തടാകം പൂർവസ്ഥിതിയിലെത്തിയെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.

ലോകത്തിലെ ഏറ്റവും ചൂടുള്ളതും വടക്കേ അമേരിക്കയിലെ ഏറ്റവും വരണ്ടതുമായ ഡെത്ത് വാലിയിൽ സാധാരണഗതിയിൽ 51 മില്ലിമീറ്റർ എന്ന കുറഞ്ഞ അളവിലുള്ള മഴയാണ് ലഭിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ 6 മാസങ്ങൾക്കിടെ അതിന്റെ ഇരട്ടിയിലധികം മഴ ഇവിടെ ലഭിച്ചു. ഹിലറി ചുഴലിക്കാറ്റ് മൂലമുണ്ടായ കാലാവസ്ഥാവ്യതിയാനമാണ് കാരണം.

മൊഹാവി മരുഭൂമി (photo: X/@BestOfferZone1
മൊഹാവി മരുഭൂമി (photo: X/@BestOfferZone1

കിഴക്കൻ കലിഫോർണിയയിലെ വടക്കൻ മൊഹാവി മരുഭൂമിയിലുള്ള ഊഷര താഴ്‌വരയാണ് ഡെത്ത് വാലി. മൊഹാവിക്കും ഗ്രേറ്റ് ബേസിൻ എന്ന മറ്റൊരു മരുഭൂമിക്കുമിടയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ടിംബിഷ എന്ന തദ്ദേശീയ അമേരിക്കൻ ഗോത്രവംശജരാണ് ഇവിടത്തെ താമസക്കാർ. ഒരു സഹസ്രാബ്ദത്തിലധികമായി അവർ ഇവിടെയുണ്ട്.

1913 ജൂലൈ പത്തിന് ഇവിടത്തെ ഫർണസ് ക്രീക്ക് എന്ന സ്ഥലത്ത് 57 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ഉയർന്ന താപനിലയാണിത്

വളരെ വരണ്ട സ്ഥലമാണെങ്കിലും പൊടുന്നനെയുണ്ടാകുന്ന മഴയെത്തുടർന്ന് ഫ്ലാഷ് ഫ്ലഡ് എന്നുവിളിക്കുന്ന മിന്നൽപ്രളയങ്ങൾ ഡെത്ത്‌വാലിയിൽ ഉണ്ടാകാറുണ്ട്. ചൂടൻ മേഖലയാണെങ്കിലും ധാരാളം ആളുകളെത്തുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഡെത്ത്‌വാലി. സ്റ്റാർ വാഴ്സ് ഉൾപ്പെടെയുള്ള ഹോളിവുഡ് ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com