ADVERTISEMENT

ലോകത്തെ ഏറ്റവും പ്രശസ്തയായ വൈമാനികകളിലൊരാളാണ് അമേലിയ ഇയർഹാർട്ട്. പുരുഷൻമാർ പോലും സ്വപ്നജോലിയായി അന്ന് പരിഗണിച്ചിരുന്ന വിമാനം പറത്തലിൽ തന്റെ ഇച്ഛാശക്തി കൊണ്ട് അടയാളപ്പെടുത്തൽ നടത്തിയ വനിത. എന്നാൽ ഒരു വിമാനയാത്രയ്‌ക്കൊടുവിൽ അവർ മറയുകയാണുണ്ടായത്. ഒരുപിടി അഭ്യൂഹങ്ങളും ദുരൂഹതാ സിദ്ധാന്തങ്ങളും അവശേഷിപ്പിച്ചുകൊണ്ട് !

അവർ ഒരു അമേരിക്കൻ ചാരവനിതയായിരുന്നെന്നും തന്റെ വിമാനത്തിൽ ക്യാമറകളുറപ്പിച്ചിരുന്നെന്നും അതിനാൽ ജപ്പാൻ അവരെ കൊലപ്പെടുത്തിയെന്നും അതല്ല, അവർ ദ്വീപിൽ ഒറ്റപ്പെട്ട് അവിടെ മരിച്ചെന്നും തുടങ്ങി ഒട്ടേറെ കഥകൾ അമേലിയയുടെ മറയലുമായുണ്ട്. ലോകചരിത്രത്തിലെ വിചിത്രമായ വിമാന സംഭവങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് അമേലിയയുടെ കാണാതാകൽ.

അമേലിയ ഇയർഹാർട്ട് (Photo: X/@TheNaughtyDove)
അമേലിയ ഇയർഹാർട്ട് (Photo: X/@TheNaughtyDove)

ഈ സംഭവവുമായി ബന്ധപ്പെട്ട് ധാരാളം ദുരൂഹതാ സിദ്ധാന്തങ്ങളും വാദങ്ങളുമൊക്കെ പുറത്തിറങ്ങിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ വളരെ വിചിത്രമായ ഒന്നാണ് അമേലിയയുടെ മൃതദേഹം വമ്പൻ ഞണ്ടുകൾ തിന്നുകളഞ്ഞെന്ന സിദ്ധാന്തം. 1940ൽ പസിഫിക് ദ്വീപായ നികുമറോറോയിൽ നിന്ന് ബ്രിട്ടിഷ് നാവികസേന ഒരു അസ്ഥികൂടത്തിന്‌റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. 13 എല്ലുകളായിരുന്നു ഈ ശേഷിപ്പുകൾ ഇതാണ് ഈ വാദത്തിനു വഴിവച്ചത്.

അമേലിയയും സഹപൈലറ്റും പറപ്പിച്ചിരുന്ന വിമാനം നികുമറോറോയിൽ രക്ഷയ്ക്കായി ലാൻഡ് ചെയ്യിപ്പിച്ചിരിക്കാമെന്നും സഹപൈലറ്റ് മരിച്ചിരിക്കാമെന്നും അമേലിയ ദ്വീപിൽ ഒറ്റപ്പെട്ടുപോയിരിക്കാമെന്നും ഈ സിദ്ധാന്തം പറയുന്നു.

(Photo: X/@TheNaughtyDove)
(Photo: X/@TheNaughtyDove)

ഗാർഡ്‌നർ എന്ന് പണ്ടുകാലത്ത് അറിയപ്പെട്ടിരുന്ന നികുമറോറോ ദ്വീപ് കോക്കനട്ട് ക്രാബ് എന്നു പേരുള്ള വമ്പൻ ഞണ്ടുകളുടെ ആവാസസ്ഥലമായിരുന്നു. തേങ്ങകൾ കടിച്ചുപൊട്ടിക്കാനുള്ള കഴിവുള്ളതിനാലാണ് ഇവയ്ക്ക് ആ പേര് ലഭിച്ചത്. ചാൾസ് ഡാർവിൻ ഭീകരർ എന്നു വിശേഷിപ്പിച്ച ഈ ഞണ്ടുകൾ വലിയ പക്ഷികളെയും എലികൾ പോലെയുള്ള ജീവികളെയുമൊക്കെ ഇര പിടിക്കാൻ ശേഷിയുള്ളവയാണ്. ഇവയാകും അമേലിയയുടെ മൃതദേഹം അദൃശ്യമാക്കിയതെന്നാണ് ഈ സിദ്ധാന്തം പിന്തുണയ്ക്കുന്നവരുടെ വാദം. തങ്ങളുടെ ഇരകളുടെ അവശിഷ്ടങ്ങൾ ദൂരത്തേക്കു വഹിച്ചുകൊണ്ടുപോകാൻ ഇവയ്ക്കു കഴിയും. ദ്വീപിൽ ശേഷിച്ച 13 എല്ലുകളൊഴികെ ബാക്കിയെല്ലാം ഇവ കൊണ്ടുപോയതാകാമെന്നാണ് സിദ്ധാന്തം വാദിക്കുന്നത്.

ഒറ്റയ്‌ക്കൊരു വിമാനത്തിൽ അറ്റ്ലാന്റിക് സമുദ്രം താണ്ടിയ ആദ്യ വനിതയാണ് അമേലിയ. 1932 മേയ് 20നായിരുന്നു ആ സാഹസിക യാത്ര. 1935 ജനുവരി 12നു ഹവായിയിലെ ഹോണോലുലുവിൽ നിന്നു കലിഫോർണിയയിലെ ഓക്ക്ലൻഡിലേക്ക് അവർ പറന്നു. പസിഫിക് സമുദ്രം ഒറ്റയടിക്കു താണ്ടി ആരെങ്കിലുമൊരാൾ ഒറ്റയടിക്കു പറന്നത് അന്നാദ്യമായിരുന്നു. 

യുഎസിലെ കൻസാസിലുള്ള ഹച്ചിൻസണിൽ 1897ലാണു അമേലിയ ജനിച്ചത്. ഇരുപത്തിനാലു വയസ്സുള്ളപ്പോൾ തന്നെ അവർ വൈമാനികവൃത്തി തന്റെ തൊഴിലായി തിരഞ്ഞെടുത്തു. ഭൂമിചുറ്റി പ്രദക്ഷിണം വയ്ക്കണമെന്ന തന്റെ സ്വപ്നം സഫലമാക്കാനായി 1937 ജൂലൈ രണ്ടിന് ഫ്രെഡ് നൂനാൻ എന്ന സഹപൈലറ്റിനൊപ്പം അമേലിയ യാത്ര തുടങ്ങി.ലോക്ഹീഡ് ഇലക്ട്ര എന്ന വിമാനമായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്. നയ് ഗിനിയിലെ ലേയിൽ നിന്നായിരുന്നു  ഇവർ യാത്ര തുടങ്ങിയത്. മധ്യ പസിഫിക് മഹാസമുദ്രത്തിലെ ഹോവ്ലാൻഡ് ദ്വീപിലെത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇവരെ സഹായിക്കാനായി ഇറ്റാസ്‌ക എന്ന യുഎസ് കോസ്റ്റ്ഗാർഡ് കപ്പലും അവിടെ കിടപ്പുണ്ടായിരുന്നു.

എന്നാൽ അമേലിയയുടെ വിമാനം ഹോവ്ലാൻഡ് ദ്വീപിലെത്തിയില്ല. ഇറ്റാസ്‌കയ്ക്ക് അവരെ കണ്ടെത്താനുമായില്ല. തുടർന്ന് ഒരു വമ്പൻ തിരച്ചിൽ ഇവരെ കണ്ടെത്തുന്നതിനായി നടത്തി. യുഎസ് നാവിക സേനയും കോസ്റ്റ്ഗാർഡും രണ്ടരലക്ഷം ചതുരശ്രമൈലുകളോളം സമുദ്രമേഖല അരിച്ചുപെറുക്കി തിരഞ്ഞു. പക്ഷേ ഒന്നും കിട്ടിയില്ല.1939 ജനുവരി 18ന് ഒരു യുഎസ് കോടതി അമേലിയ കൊല്ലപ്പെട്ടതായി പ്രഖ്യാപിച്ചു.

യഥാർഥത്തിൽ അമേലിയയ്ക്ക് എന്തു പറ്റി? എട്ടര പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും അതൊരു ചുരുളഴിയാ രഹസ്യമായി നിലനിൽക്കുന്നു.

English Summary:

Unraveling the Endless Mystery: The Enigmatic Disappearance of Amelia Earhart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com