ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ  ഭാഗമായി ഇന്ത്യാ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുക്കുമ്പോൾ സ്ഥാനാർത്ഥികൾക്കെതിരെ പരസ്പരമുള്ള ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും ക്ഷാമമില്ല.ഇപ്പോൾ കോൺഗ്രസിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും മുൻ കെപിസിസി അദ്ധ്യക്ഷൻ വി.എം.സുധീരന്റെ വിവാദ പരാമർശം എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

"ഇത്തവണ കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിലില്ലാത്ത തിരിച്ചടി നേരിടും വയനാട്ടിൽ രാഹുൽ ഗാന്ധി അടക്കം പരാജയപ്പെടും. പ്രകടന പത്രിക വെറും പ്രഹസനം മാത്രം,  തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും, CAA എന്ന വാക്ക് പോലും പ്രകടന പത്രികയിൽ ഇല്ല" എന്നെഴുതിയ പോസ്റ്ററടങ്ങുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം 

Art1

എന്നാൽ, പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വി.എം.സുധീരൻ കോൺഗ്രസിനെതിരെയോ രാഹുൽ ഗാന്ധിക്കെതിരെയോ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല.

പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക് 

∙അന്വേഷണം

വൈറൽ പോസ്റ്റുകളിൽ ആരോപിക്കുന്നത് പോലെ വി.എം.സുധീരൻ എന്തെങ്കിലും പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന കാര്യമാണ് ഞങ്ങൾ ആദ്യം അന്വേഷിച്ചത്. രാഹുൽ ഗാന്ധിക്കെതിരെ വി.എം.സുധീരൻ എന്തെങ്കിലും പരാമർശം നടത്തിയിരുന്നുവെങ്കിൽ അത് വലിയ വാർത്തയാകേണ്ടതായിരുന്നു, എന്നാൽ ഇത്തരം വാർത്തകളൊന്നും ലഭ്യമായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള കള്ളപ്രചരണം: ഡിജിപിക്ക് പരാതി നല്‍കി എന്ന തലക്കെട്ടോടെ വീക്ഷണം ഓൺലൈൻ നൽകിയ വാർത്ത ലഭ്യമായി. വോട്ടർമാരുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ വി.എം.സുധീരന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരായി പരാതി നൽകി എന്നാണ് വീക്ഷണം വാർത്തയിൽ പറയുന്നത്. ഈ ലേഖനം  വായിക്കാം

പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വി.എം.സുധീരൻ ഔദ്യോഗിക ഫെയ്സ്ബുക് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. "കോൺഗ്രസ്‌ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതിനും, മഹത്തായ കോൺഗ്രസ്‌ പ്രസ്ഥാനത്തിന് ജനമധ്യത്തിൽ അവമതിപ്പുണ്ടാക്കുന്നതിനും വ്യക്തിപരമായി എന്നെ തേജോവധം ചെയ്യുന്നതിനും വോട്ടർമാരുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് റെഡ് ആർമി എന്ന പേരിലും മറ്റു പല പേരുകളിലുമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.ജി.പി.ക്ക് പരാതി നൽകിയിട്ടുണ്ട്.." എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം 

Art2

തുടർന്ന് ഞങ്ങൾ വി.എം.സുധീരനുമായി സംസാരിച്ചു. "പ്രചാരത്തിലുള്ള പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടിരുന്നു, ഇത്തരമൊരു പ്രസ്താവന തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനായി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്" അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പരിപാടികളിൽ വി.എം.സുധീരൻ സജീവമായി പങ്കെടുക്കുന്നുണ്ട്. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ് കേരളത്തിലുള്ളതെന്നും ഇരുപതിൽ ഇരുപത് സീറ്റുകളും നേടുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി മാറുന്നത് അധാർമികമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2024 ഏപ്രിൽ 3ന് മനോരമ ന്യൂസ് പങ്കുവച്ച വിഡിയോയുടെ പൂർണ രൂപം ചുവടെ കാണാം.

ലഭ്യമായ വിവരങ്ങളിൽ നിന്നും തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നും രാഹുൽ ഗാന്ധി ഉൾപ്പെടെ പരാജയപ്പെടുമെന്നും വി.എം.സുധീരൻ പറഞ്ഞുവെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് വ്യക്തമായി.

∙വസ്തുത

വി.എം.സുധീരൻ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. വ്യാജ പ്രചാരണത്തിനെതിരെ സുധീരൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

English Summary : VM Sudheeran has not made such a statement against Congress and Rahul Gandhi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com