ADVERTISEMENT

ഹീറോയും ബജാജും ഇന്ത്യൻ നിരത്തിൽ എത്തുന്നതിനു മുൻപ് തന്നെ രാജകീയ തലയെടുപ്പോടെ നമ്മുടെ നിരത്തുകളെ ഹരം പിടിപ്പിച്ച കഥപറയാനുണ്ട് റോയൽ എൻഫീൽഡിന്. പലരും മാറി മാറി നോക്കിയിട്ടും ആ തലപ്പൊക്കത്തിന് ഇന്നും ഒരു കോട്ടവും വന്നിട്ടില്ല എന്നതിനു തെളിവാണ് ഇപ്പോഴും നിരത്തുകളിൽ നിറയുന്ന ക്ലാസ്സിക്കും സ്റ്റാൻഡേർഡും ഹിമാലയനും മെറ്റിയോറുമൊക്കെ. പല മോഡലുകൾ റോയൽ എൻഫീൽഡിന്റേതായി പുറത്തിറങ്ങിയെങ്കിലും ഇന്നും ബുള്ളറ്റ് എന്ന് ഓമനപ്പേരിട്ടു വിളിക്കുന്നവരാണ് നമ്മൾ. ഏതൊരു ബൈക്ക് പ്രേമിയും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ബുള്ളറ്റ് സ്വന്തമാക്കിയ നൂറിൻ ഷെരീഫും നൂറിരട്ടി സന്തോഷത്തിലാണ്. താൻ സ്വന്തമാക്കിയ ബുള്ളറ്റിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുമ്പോഴും ആ സ്വപ്‍നം യാഥാർഥ്യമായതിന്റെ ഹരത്തിലാണ് മലയാളത്തിന്റെ യുവനടി.

noorin-shereef-3

ബുള്ളറ്റ് എന്നുമേറെ ഇഷ്ടം 

പണ്ടുമുതലേ ബൈക്കുകൾ ഓടിക്കുമായിരുന്നു. അങ്ങനെയൊരിക്കൽ ഓടിക്കാൻ അവസരം ലഭിച്ചപ്പോഴേ മനസ്സിൽ കയറി കൂടിയ വാഹനമാണ് ബുള്ളറ്റ്. വാപ്പയാണ് ആ ആഗ്രഹത്തിന് പിന്തുണ നൽകി കൂടെ നിന്നത്. ബുള്ളറ്റിന്റെ ശബ്ദമേറെ ഇഷ്ടപ്പെടുന്നത് കൊണ്ടുതന്നെ അത് ആസ്വദിച്ചുകൊണ്ടാണ് വാഹനമോടിക്കാറ്. ഒരുപാട് നാളത്തെ സ്വപ്നമായിരുന്നെങ്കിലും ഇപ്പോഴാണ് ആ ആഗ്രഹം സഫലമായത്. 

ആദ്യം ബൈക്ക്, പിന്നെയാണ് കാർ

വാപ്പയുടെ ബൈക്കിൽ ആയിരുന്നു ഡ്രൈവിങ്ങിന്റെ ആദ്യപാഠം. ഗിയർ ഇല്ലാത്ത സ്കൂട്ടറും ഗിയർ ഉള്ള ബൈക്കും ഓടിച്ചപ്പോൾ കൂടിതലിഷ്‌ടം തോന്നിയത് ബൈക്കിനോടായിരുന്നു. സ്വന്തമായി ഒരു വാഹനം വാങ്ങണമെന്ന് ആഗ്രഹിച്ച്, ആദ്യം വാങ്ങിയത് യമഹയുടെ എം ടി 15 ആണ്. കോളജിൽ പോകാൻ ഭാരം കുറവുള്ള ഒരു വണ്ടി വേണമെന്ന ചിന്തയിലാണ് ആ വാഹനത്തിലേക്ക് എത്തിയത്. ഞാൻ ബൈക്ക് ഓടിക്കുന്നത് ഉമ്മയ്ക്ക് പേടിയായിരുന്നു. കാർ ഓടിച്ചാൽ മതിയെന്ന് ഉമ്മ നിർബന്ധം പിടിച്ചപ്പോഴാണ് ഐ 10 വാങ്ങിയത്. ബൈക്ക് ഓടിക്കുമ്പോൾ ലഭിക്കുന്ന ഫീൽ അല്ല കാർ ഓടിക്കുമ്പോഴെങ്കിലും രണ്ടും ഡ്രൈവ് ചെയ്യാൻ ഏറെ ഇഷ്ടമാണ്. അധിക വേഗത്തിൽ വാഹനമോടിക്കുന്നതിനേക്കാളും സുരക്ഷയ്ക്കാണ് പ്രാമുഖ്യം നൽകാറ്. സിറ്റിയിലെ തിരക്കിൽ ബൈക്ക് യാത്രയാണ് നല്ലതെന്നു തോന്നാറുണ്ട്. 

noorin-shereef-2

നീണ്ട യാത്രകൾക്ക് എപ്പോഴും നല്ലത് കാർ തന്നെ 

നീണ്ടയാത്രകൾ പോകുന്നത് വളരെ ചുരുക്കമാണ്. കൊല്ലത്തുള്ള എന്റെ വീട്ടിലേക്കും തിരിച്ചു കൊച്ചിയിലേക്കുമാണ് യാത്രകൾ അധികവും. മഴയും വെയിലും പൊടിയുമേൽക്കാതെ പോകാൻ കഴിയുമെന്നുള്ളതു കൊണ്ടുതന്നെ ആ യാത്രകൾക്ക് എപ്പോഴും കാർ തന്നെയാണ് ഉപയോഗിക്കുന്നത്. അതുമാത്രമല്ല, ഒരു പെൺകുട്ടി ബൈക്ക് ഓടിച്ചു പോകുന്നത് കാണുമ്പോൾ തൊട്ടടുത്ത് കൂടി വേഗത്തിൽ വന്നു പേടിപ്പിക്കുന്നവരെയും കമന്റ് അടിക്കുന്നവരെയുമൊക്കെ ഒഴിവാക്കാം. കോളജിൽ പോകുമ്പോൾ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് യാത്രകൾ കൂടുതലും കാറിലാക്കിയത്. 

noorin-shereef-1

സന്തോഷം തരും ബുള്ളറ്റ് 

ബുള്ളറ്റ് വാങ്ങുന്നതിനു മുൻപ്, ഭാരക്കൂടുതലുള്ള വണ്ടി ബാലൻസ് ചെയ്യാൻ പറ്റുമോ, കാലുകൾ തറയിൽ എത്തുമോ തുടങ്ങിയ നിരവധി ആശങ്കകൾ  ഉണ്ടായിരുന്നു. പുതിയ മോഡൽ ബൈക്കുകളായ അപ്പാച്ചെയും കരിസ്‌മയും വാപ്പയുടെ കയ്യിലുണ്ടായിരുന്നെകിലും അദ്ദേഹത്തിന് ഏറെ പ്രിയം ബുള്ളറ്റിനോടായിരുന്നു, അതാണ് എന്നെ ആ വാഹനത്തിലേക്ക് കൂടുതൽ അടുപ്പിച്ചത്. ഇപ്പോൾ ഈ ബുള്ളറ്റ് ഓടിച്ചു പോകുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കുവാൻ കഴിയുന്നതിനും അപ്പുറമാണ്. 

noorin-shereef-4

ഇനി യാത്രകൾ വിർട്യുസിൽ

സ്വപ്നവാഹനം എന്നൊന്നില്ല. ഓരോ വാഹനവും ഒരുപാട് ആഗ്രഹിച്ചു സ്വന്തമാക്കുന്നതാണ്. ഇപ്പോൾ പുതിയൊരു വണ്ടി വാങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കുന്നില്ല. ഞാനും എന്റെ പ്രതിശുത വരൻ ഫാഹിമും ചേർന്ന് എടുത്ത ഫോക്‌സ്‌വാഗൻ വിർട്യുസാണ് ഞങ്ങളുടെ ഏറ്റവും പുതിയ വാഹനം. ഈ മാസം അവസാനമാണ് ഞങ്ങൾ ഇരുവരുടെയും വിവാഹം. ഒരുമിച്ചുള്ള യാത്രകളെല്ലാം ഇനി വിർട്യുസിൽ ആയിരിക്കും.

English Summary: Celebrity Car Noorin Shereef

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com