ഡോക്ടറുടെ നിർദ്ദേശമില്ലാതെ രോഗികൾക്ക് ഉറക്ക ഗുളിക നൽകി; ബ്രിട്ടനിൽ നഴ്സിനും കെയർ അസിസ്റ്റന്റിനും തടവുശിക്ഷ
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിലെ എൻഎച്ച്സ് ആശുപത്രിയിൽ സ്ട്രോക്ക് യൂണിറ്റിൽ രോഗികളെ പരിചരിക്കുന്നതിനിടയിൽ രണ്ടു പേരെ ഉറക്ക ഗുളിക നൽകി മയക്കി കിടത്തിയ കുറ്റത്തിന് നഴ്സിന് ഏഴുവർഷം തടവ് ശിക്ഷ. 2017 ഏപ്രിലിലും 2018 നവംബറിലും ബ്ലാക്ക്‌പൂൾ വിക്ടോറിയ ഹോസ്പിറ്റലിലെ ജോലിക്കിടെയാണ് കാതറിൻ ഹഡ്‌സൺ (54) തന്റെ ജോലി സൗകര്യത്തിന് വേണ്ടി രോഗികൾക്ക് മയങ്ങാനുള്ള മരുന്ന് നൽകിയത്. അതോടൊപ്പം തന്നെ കാതറിൻ തന്റെ ജൂനിയർ സഹപ്രവർത്തകയായ ഷാർലറ്റ് വിൽമോട്ടുമായി ചേർന്ന് മൂന്നാമത് ഒരാൾക്ക് മരുന്ന് നൽകുവാൻ ഗൂഢാലോചന നടത്തുകയും ചെയ്തതായി കോടതി കണ്ടെത്തി. ഈ കുറ്റത്തിന് 48 കാരിയായ ഷാർലറ്റ് വിൽമോട്ടിന് മൂന്നുവർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
2018 നവംബറിൽ ഒരു നഴ്സിനോട് കാതറിൻ ഹഡ്സൺ ഡോക്ടർ നിർദ്ദേശിക്കാത്ത ഉറക്കഗുളികയായ സോപിക്‌ലോൺ പ്രായമായ ഒരു രോഗിക്ക് നൽകുവാൻ നിർദ്ദേശിച്ചു. ഇതേ തുടർന്ന് ഈ നഴ്സ് മേലധികാരികളോട് ഇത് റിപ്പോർട്ട് ചെയ്തു. തുടർന്നാണ് കാതറിൻ ഹഡ്സനെ സംബന്ധിച്ച വിവരം മേലധികാരികൾ പൊലീസിനെ അറിയിച്ചത്. ബ്ലാക്ക്‌പൂളിൽ നിന്നുള്ള ബാൻഡ് 5 നഴ്‌സായ കാതറിൻ ഹഡ്‌സൺ ഒക്ടോബറിൽ കുറ്റം കണ്ടെത്തിയത് മുതൽ കസ്റ്റഡിയിലാണ്.
രോഗികളെ പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ചുമതലയുള്ള നഴ്സാണ് ഇത്തരത്തിൽ മോശമായി പെരുമാറിയതെന്ന് പ്രെസ്റ്റണിലെ ഓണററി റെക്കോർഡർ ജഡ്ജി അൽതാം പറഞ്ഞു. രോഗികൾ തങ്ങൾക്ക് പ്രതിരോധിക്കാൻ കഴിയുന്നതിൽ അധികം ദുർബലരായിരുന്നു, അതിനാൽ തന്നെ സാഹചര്യം ഇവർ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ജഡ്ജി വ്യക്തമാക്കി.
നഴ്സിന്റെ ക്രൂരകൃത്യത്തിന് ഇരയായവരിൽ ഒരാളായ സ്കോട്ട് പക്ഷാഘാതം വന്ന് കിടപ്പിൽ ആണെന്നും കോടതിയിൽ എത്തുവാൻ സാധിക്കില്ലെന്നും മകൻ വ്യക്തമാക്കി. തികച്ചും ദുഷ്ട പ്രവർത്തിയാണ് നഴ്സ് തന്റെ അമ്മയോട് കാണിച്ചതെന്നും ഇവരുടെ മകൻ പറഞ്ഞു.