ആറു വയസ്സുകാരി ഇത്തിഹാദിന് നൽകിയത് വൺ സ്റ്റാർ റിവ്യു; കുട്ടി 'ക്യൂട്ട്' എന്ന് കമ്പനി
Mail This Article
ഇത്തിഹാദ് എയർവേയ്സിലെ യാത്രാ നുഭവത്തെ നിഷ്ങ്കളങ്കമായി വിലയിരുത്തി ആറു വയസ്സുകാരി. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തെ മികച്ച എയർലൈനുകളിൽ ഒന്നായ ഇത്തിഹാദിന് കുട്ടി നൽകിയിരിക്കുന്നത് പത്തിൽ ഒരു മാർക്കാണ്. സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ സിഇഒ മാർക്ക് റോസ് സ്മിത്ത് സമൂഹമാധ്യമത്തിൽ ഇത്തിഹാദ് എയർവേസിന്റെ ബിസിനസ് ക്ലാസിനെക്കുറിച്ചുള്ള തന്റെ മകളുടെ അവലോകനം പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇത്തിഹാദ് നടത്തിയ സർവേയ്ക്കാണ് കുട്ടി വൺ സ്റ്റാർ റിവ്യു നൽകിയത്. അടുത്തിടെ നടത്തിയ ബിസിനസ് ക്ലാസ് യാത്രാനുഭവത്തെക്കുറിച്ച് ഇത്തിഹാദിന്റെ ചോദ്യത്തിനാണ് കുട്ടി നിഷ്പക്ഷമായ വിലയിരുത്തൽ നടത്തിയിരിക്കുന്നത്. വിമാന സർവീസ് 'മോശം' ആണെന്നു കരുതുന്നു. കാരണം അവളുടെ സ്കൂളിലെ കൂട്ടുകാർ ഫ്ലൈറ്റിൽ ഉണ്ടായിരുന്നില്ല. കുട്ടികളുടെ ഭക്ഷണം നല്ലതല്ല, അതിൽ ചോകലേറ്റ് കുറവായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതുവരെ വിഡിയോ പ്ലേ ചെയ്തില്ല. കുട്ടികൾക്ക് ചൂടുള്ള ടവൽ നൽകിയിരുന്നില്ല. അങ്ങനെ പോകുന്നു ആറു വയസ്സുകാരിയുടെ പരാതി. പോസ്റ്റിന് നിരവധി പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.
എന്നാൽ എമിറേറ്റ്സിൽ യാത്ര ചെയ്യുമ്പോൾ അവൾക്ക് ചോക്‌ലേറ്റ് ലഭിക്കാറുണ്ടെന്ന് മാർക്ക് വ്യക്തമാക്കുന്നു. തന്റെ മകൾക്ക് ചോക്‌ലേറ്റ് ഇഷ്ടമാണെന്നു വെള്ളിയാഴ്ച വീണ്ടും ഇത്തിഹാദിൽ യാത്ര ചെയ്യുന്നുണ്ടെന്നും മാർക്ക് റോസ് കുറിച്ചു. അവൾ 'ക്യൂട്ട്' ആണെന്നും അടുത്ത തവണ തങ്ങൾക്ക് ഫൈവ് സ്റ്റാർ റിവ്യു ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഇത്തിഹാദ് മറുപടി നൽകിയിട്ടുണ്ട്.
ഏറെ ജനപ്രീതിയുള്ള ഇത്തിഹാദ് എയർവേയ്സിന്റെ സേവനം കഴിഞ്ഞ വർഷം പ്രയോജനപ്പെടുത്തിയത് 1.4 കോടി യാത്രക്കാരാണ്. ലോകത്തിലെ 140 വിമാനത്താവളങ്ങളിലേക്കാണ് എയർലൈന്‍സ് സർവീസ് നടത്തുന്നത്.