ADVERTISEMENT

അസ്സലാമു അലൈക്കും വഅലൈക്കും മുസ്സലാം.. ഇത്രയും അറബി അറിഞ്ഞാമതി, ഇനി നേരെ കേറിക്കോളൂ എന്ന് പറഞ്ഞ്,  കാലിഫോർണിയയിലേയ്ക്ക് പോകുന്ന ഉരു ദുബായ് വഴി തിരിച്ചുവിടും എന്ന് പ്രലോഭിപ്പിച്ച് ഗഫൂർക്ക കയറ്റിവിട്ട് മദ്രാസിലെത്തപ്പെടുന്ന ഗൾഫ് മോഹികളായ ദാസനും വിജയനും തുടങ്ങി മുംബൈയിൽ നിന്ന് കള്ളലോഞ്ചിൽ കയറി ഖോർഫക്കാൻ കടൽത്തീരത്ത് നിന്ന് മരുത്തണലിലേയ്ക്ക് നീന്തിക്കയറിയവരും കമ്പനി നേരിട്ട് അയച്ചുകൊടുത്ത വീസയിൽ സുഖകരമായി എത്തി ഉന്നതനിലയിൽ ആഡംബര ജീവിതം നയിക്കുന്നവരും പ്രവാസം പ്രമേയമാക്കിയ മലയാള സിനിമകളിലെ കഥാപാത്രങ്ങളാണ്. ഇവരിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവർ തീർച്ചയായും മരുഭൂമിയുടെ അകത്തളങ്ങളിൽ കനത്തചൂടിനോട് പൊരുതി കഴിയുന്ന ആടു–ഒട്ടക ജീവിതങ്ങൾ തന്നെ. 

കുടുംബത്തിലെ ദാരിദ്ര്യാവസ്ഥയ്ക്ക് പരിഹാരം തേടി 1970കളുടെ അവസാനം യുഎഇയിലെത്തുന്ന രാജഗോപാലമോനോന്റെ(സുകുമാരൻ) കഥ പറഞ്ഞ എം.ടി. വാസുദേവൻ നായർ–എം. ആസാദ് ടീമിന്റെ വിൽക്കാനുണ്ട് സ്വപ്നങ്ങൾ മുതൽ ബെന്യാമിൻ–ബ്ലെസി കൂട്ടുകെട്ടിൽ നജീബിന്റെ പൊള്ളുന്ന മരുഭൂജീവിതം പറയുന്ന ആടുജീവിതം വരെ ഗൾഫ് പ്രവാസത്തെ തൊട്ടറിഞ്ഞ ഒട്ടേറെ മലയാള സിനിമകൾ നമ്മുടെ മുന്നിലെത്തി. പുറമേ നിന്നു നോക്കുന്നവരുടെ കണ്ണിലെ ഗൾഫിന്റെ പൊലിമ മാത്രം ഉപരിപ്ലവമായി ചിത്രീകരിച്ച സിനിമകളെല്ലാം പരാജയത്തിന്റെ രുചിയറിഞ്ഞപ്പോൾ, അപൂർവം ചിത്രങ്ങൾ വൻ വിജയം നേടുകയും ചെയ്തു. ഗൾഫുനാടുകളിൽ, അതിലേറെയും യുഎഇയിൽ ചിത്രീകരിച്ച സിനിമകളും പ്രവാസം പ്രമേയമാണെങ്കിലും ഭൂരിഭാഗവും കേരളത്തിൽ ചിത്രീകരിച്ചവയും ഇതിലുണ്ട്. അവയിലേയ്ക്ക് ഒരെത്തിനോട്ടം നടത്തുകയാണിവിടെ:

vilkkanundu-swapnangal
ഗൾഫ് കാണാൻ ഒരു സുവർണാവസരം എന്നെഴുതിയ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിന്റെ പത്രപ്പരസ്യം.

മറുനാടൻ മൂവീസിന്റെ ബാനറിൽ വി.ബി.കെ.മേനോൻ നിർമിച്ച് 1981ൽ പുറത്തിറങ്ങിയ വിൽക്കാനുണ്ട് സ്വപ്നങ്ങൾ മലയാളികൾ ഇന്നും ഗൃഹാതുരതയോടെ ആസ്വദിക്കുന്ന ചിത്രമാണ്. ഗൾഫ് കുടിയേറ്റത്തിന് മലയാളികളുടെ ഒഴുക്ക് ശക്തിപ്രാപിച്ച  എഴുപതുകളുടെ അവസാനനാളുകളിലെയും എൺപതിന്റെ തുടക്കത്തിലെയും പ്രവാസജീവിതം എം.ടി തന്റെ മാന്ത്രിക പേനയാൽ തിരക്കഥയാക്കിയപ്പോൾ എ.വിൻസൻ്റ് ഒട്ടും ഭംഗി ചോരാതെ അത് ഫിലിമിലാക്കുകയും ചെയ്തു. സുകുരമാനെ കൂടാതെ, സുധീർ, മമ്മുട്ടി, ശ്രീനിവാസൻ, ബഹദൂർ, ശ്രീവിദ്യ, ശ്രീലത, ജലജ, നെല്ലിക്കോട് ഭാസ്കരൻ, ശാന്താദേവി, കുഞ്ഞാണ്ടി തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടു. മലയാളികൾ ഇരുകൈയും നീട്ടിയാണ് അന്ന് ആ ചിത്രം സ്വീകരിച്ചത്. യുഎഇ എന്ന സ്വപ്നരാജ്യത്തിന്റെ വളർച്ചയുടെ ആരംഭം ആ ചിത്രത്തിലെ പല രംഗങ്ങളിലും നമുക്ക് കാണാൻ പറ്റും. അന്നത്തെ റോഡും വാഹനങ്ങളും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. ഷാർജയിലാണ് ചിത്രത്തിന്റെ മിക്ക രംഗങ്ങളും ചിത്രീകരിച്ചത്. അന്ന് അതിനെല്ലാം സാക്ഷ്യം വഹിച്ച ഒട്ടേറെ പേർ ഇന്നും യുഎഇയിലും നാട്ടിലുമുണ്ട്.

പി.ടി.കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച് 1999ൽ പുറത്തിറങ്ങിയ ഗർഷോം ആണ് പ്രവാസം പ്രമേയമാക്കി ശ്രദ്ധിക്കപ്പെട്ട രണ്ടാമത്തെ മികച്ച ചിത്രം. പ്രവാസ ലോകത്തെ കെട്ടിട നിർമാണ മേഖലയിൽ ഉച്ചച്ചൂടിനെ വകവയ്ക്കാതെ പണിയെടുത്ത് ഒടുവിൽ നാട്ടിലേയ്ക്ക് മടങ്ങിച്ചെല്ലുമ്പോൾ അതിജീവനത്തിന് വഴിയില്ലാതെ വീണ്ടും തിരിച്ചുവരാൻ ശ്രമിക്കുന്ന മലയാളികളുടെ പ്രതീകമായ നാസറുദ്ദീന്റെ(മുരളി) കഥ ഒാരോ പ്രവാസിയുടെയും ഉള്ളകം ഉലച്ചു. നാസറുദ്ദീനിൽ പലരും തങ്ങളുടെ പ്രതിബിംബം കണ്ടു. മുരളിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങളുള്ള ചിത്രമാണ് ഗർഷോം.

ബെന്യാമിൻ, മുസഫർ അഹമ്മദ്, ഇ.കെ. ദിനേശൻ എന്നിവരോടൊപ്പം ലേഖകൻ ഷാർജയിൽ. (ഫയൽ ചിത്രം)
ബെന്യാമിൻ, മുസഫർ അഹമ്മദ്, ഇ.കെ. ദിനേശൻ എന്നിവരോടൊപ്പം ലേഖകൻ ഷാർജയിൽ. (ഫയൽ ചിത്രം)

പ്രവാസിയായ ഡോ.ഇഖ്ബാൽ കുറ്റിപ്പുറം തിരക്കഥ രചിച്ച് ലാൽജോസ് സംവിധാനം ചെയ്ത് 2007ൽ പ്രദർശനത്തിനെത്തിയ അറബിക്കഥയാണ് പ്രവാസ ലോകത്ത് ചിത്രീകരിച്ച അതുവരെയുള്ള സിനിമകളിൽ ഏറ്റവുമധികം വിജയം നേടിയതെന്ന് പറയാം. ഇടതുപക്ഷ രാഷ്ട്രീയക്കാരനായ ക്യൂബ മുകുന്ദൻ(ശ്രീനിവാസൻ) പ്രസ്ഥാനത്തിന്‍റെ നേതാക്കളുടെ അപചയം മൂലം നാട്ടിൽ നിൽക്കക്കള്ളിയില്ലാതായപ്പോൾ ഉപജീവനം തേടി യുഎഇയിലെത്തുന്നതും സാധാരണക്കാരനായ അയാൾക്ക് ഇവിടുത്തെ ജീവിതം പൊരുത്തപ്പെടാനാകുന്നതും പിന്നീട് എന്തു ജോലിയെടുക്കാനും തയ്യാറായപ്പോൾ ജീവിതം തന്നെ സന്തോഷ പരിസമാപ്തിയിലെത്തുന്നതുമാണ് ഇൗ ചിത്രത്തിന്റെ കഥ. ശ്രീനിവാസനോടൊപ്പം ജഗതിശ്രീകുമാർ, ഇന്ദ്രജിത്, ജയസൂര്യ, സലിംകുമാർ, സംവൃതാസുനിൽ എന്നിവരും കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. 

സൗദിയിൽ മാധ്യമപ്രവർത്തകനായിരുന്ന, അന്തരിച്ച കെ.യു.ഇഖ്ബാൽ എഴുതിയ അനുഭവക്കുറിപ്പിനെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയ ഗദ്ദാമ ശ്രദ്ധിക്കപ്പെട്ട പ്രവാസ ചിത്രങ്ങളിലൊന്നാണ്. യുഎഇയിൽ ചിത്രീകരിച്ച ഇൗ സിനിമ ഗൾഫ് നാടുകളില്‍ സ്വദേശി ഭവനങ്ങളിൽ വീട്ടുജോലി ചെയ്യുന്നവരുടെ യാതനകളിലേയ്ക്കാണ് ക്യാമറ തിരിച്ചത്. വീട്ടുജോലിക്കാരി എന്നതിന്റെ അറബിക് പദമായ "ഖാദിമ"യുടെ അറബ് വാമൊഴി പ്രയോഗമാണ് ഗദ്ദാമ. കാവ്യാമാധവനാണ് ഇൗ കഥാപാത്രത്തിന് ജീവൻ നൽകിയത്. ശ്രീനിവാസൻ,  ബിജുമേനോൻ, മുരളീകൃഷ്ണൻ,സുരാജ് വെഞ്ഞാറമൂട് , സുകുമാരി എന്നിവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കൾ. പ്രമേയത്തിന്റെ തീക്ഷ്ണത കൊണ്ടായിരിക്കാം, ചിത്രത്തിന് പക്ഷേ, യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിൽ പ്രദർശനനുമതി നിഷേധിക്കപ്പെട്ടു.

അറബിക്കഥ ടീം വീണ്ടുമൊന്നിച്ച, ഫഹദ് ഫാസിൽ നായകനായ ഡയമണ്ട് നെക് ലേസാ(2012)ണ് വിജയം വരിച്ച പ്രവാസകഥാ ചിത്രങ്ങളിൽ മറ്റൊന്ന്. ഡോ.ഇഖ് ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം ഗൾഫിലെ മലയാളി പ്രവാസികളിലെ യുവതലമുറയുടെ കഥ പറയുന്നു. സാമ്പത്തിക അച്ചടക്കമില്ലാതെ ആഡംബരത്തോടെ ദുബായ് പോലുള്ളൊരു വൻകിട നഗരത്തിൽ ജീവിക്കുന്ന ഡോ.അരുൺകുമാർ എന്ന യുവാവിന്റെ ജീവിതത്തിലെ താളപ്പിഴകൾ ചിത്രം ഭംഗിയായി അവതരിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന  ഡോ.അരുൺകുമാറിന്റെ ജീവിതത്തിലേയ്ക്ക് മൂന്നു സ്ത്രീകൾ പല ഘട്ടങ്ങളിലായി കടന്നുവരുന്നു. അയാളും അവരും തമ്മിലുള്ള ബന്ധവും തന്റെ ജീവിതത്തിലെ പ്രതിസന്ധികൾ അയാൾ എങ്ങനെ തരണം ചെയ്യുന്നു എന്നതുമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. പുതുതലമുറ കൂടി ചിത്രം ഏറ്റെടുത്തതോടെ ഗൾഫ് പ്രമേയമാക്കിയുള്ള ചിത്രങ്ങളിലെ വലിയ വിജയങ്ങളിലൊന്ന് ഡയമണ്ട് നെക് ലേസ് നേടിയെടുത്തു. സംവൃതാ സുനിൽ, ഗൗതമി നായർ, ശ്രീനിവാസൻ, രോഹിണി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

നാടോടിക്കാറ്റ് സിനിമയിലെ രംഗം.
നാടോടിക്കാറ്റ് സിനിമയിലെ രംഗം.

ദുബായ് എന്ന ചിത്രത്തിന് ശേഷം മമ്മുട്ടി പ്രവാസിയായി അഭിനയിച്ച , 2015ല്‍ പുറത്തിറങ്ങിയ പത്തേമാരിയാണ് മറ്റൊരു വിജയചിത്രം. സലിം അഹമ്മദ് സംവിധാനം ചെയ്ത സിനിമ ഗൾഫിലെ സാധാരണക്കാരനായ പ്രവാസി മലയാളികളുടെ പ്രതീകമായ പള്ളിക്കൽ നാരായണ(മമ്മുട്ടി)ന്റെ ജീവിതമാണ് പറഞ്ഞത്. പ്രവാസികളായ അഡ്വ.ഹാഷിക്, സുധീഷ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ സിദ്ദീഖ്, ശ്രീനിവാസൻ, സലിംകുമാർ, ജോയ് മാത്യു, ജൂവൽ മേരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

2016ൽ പ്രദർശനത്തിനെത്തിയ ജേക്കബിന്റെ സ്വർഗരാജ്യവും വിജയചിത്രമായി. വിനീത് ശ്രീനിവാസൻ തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമ ദുബായിലെ ഒരു മലയാളി കുടുംബത്തിൻറെ ജീവിതകഥയാണ് അവതരിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെടുന്ന ജേക്കബ്(രഞ്ജി പണിക്കർ) എന്ന മലയാളി ബിസിനസുകാരന്റെ കുടുംബം മകൻ ജെറി(നിവിൻ പോളി), ഭാര്യ ഷെർലി(ലക്ഷ്മി രാമകൃഷ്ണൻ) എന്നിവരുടെ നിശ്ചയദാർഢ്യത്തിലൂടെ കരകയറുന്നതാണ് പ്രമേയം. ദുബായിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ഇതുകൂടാതെ, പ്രവാസിയുടെ കഥയാണെങ്കിലും നാട്ടിൽ ഭൂരിഭാഗവും ചിത്രീകരിച്ച സത്യൻ അന്തിക്കാട്– മോഹൻലാല്‍–ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ വരവേൽപ്, കെ.എൻ.ശശിധരൻ സംവിധാനം ചെയ്ത്, ഭരത് ഗോപി, മമ്മുട്ടി, നെടുമുടിവേണു, മാധവി തുടങ്ങിയവരഭനയിച്ച അക്കരെ, ബാലുകിരിയത്ത് സംവിധാനം ചെയ്ത് മമ്മുട്ടി, മോഹൻലാൽ, ശ്രീനാഥ് എന്നിവരഭിനയിച്ച വീസ, ഗിരീഷ് ഒരുക്കിയ അക്കരെനിന്നൊരു മാരൻ, സത്യൻ അന്തിക്കാടിന്റെ നാടോടിക്കാറ്റ്, ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികൾ, കമൽ സംവിധാനം ചെയ്ത പെരുമഴക്കാലം, അയാൾ കഥയെഴുതുകയാണ് തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു.  ഏറ്റവുമൊടുവിൽ, നവാഗതനായ പ്രവാസി സംവിധായകൻ തമർ തിരക്കഥ രചിച്ച് സംവിധാനം  ചെയ്ത 1001 നുണകൾ തിരുവനന്തപുരത്ത് നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും പിന്നീട് ഒടിടിയിലിറങ്ങിയപ്പോഴും പ്രേക്ഷക പ്രശംസ നേടി.

 െഎ.വി.ശശി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഇൗ നാട് ഗൾഫിൽ ചിത്രീകരിച്ചിട്ടില്ലെങ്കിലും മമ്മുട്ടി അവതരിപ്പിക്കുന്ന പ്രവാസി കഥാപാത്രം ഇവിടെ നിന്ന് അയച്ചുകൊടുക്കുന്ന പണം ധൂർത്തടിക്കുന്ന കുടുംബത്തിന്റെ കഥ ഭംഗിയായി പറയുന്നു. ഒടുവിൽ ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന ഇൗ കഥാപാത്രം എല്ലാവരാലും അവഗണിക്കപ്പെടുന്നുമുണ്ട്. ജോഷി സംവിധാനം ചെയ്ത ദുബായ്, വേണുഗോപൻ ഒരുക്കിയ ഷാർജ ടു ഷാർജ, ശ്യാമപ്രസാദിന്റെ കല്ല് കൊണ്ടൊരു പെണ്ണ്,  പ്രിയദർശൻ –മോഹൻലാൽ ടീമിന്റെ അറബീം ഒട്ടകോം പിന്നെ മാധവൻനായരും, സുഗീതിന്റെ മധുരനാരങ്ങ, സാഗർ ഏലിയാസ് ജാക്കി,  പേർഷ്യക്കാരൻ, രസം, പൂട്ട്, മ്യാവൂ തുടങ്ങിയ ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നു. എം.എ.നിഷാദ് സംവിധാനം ചെയ്ത അയ്യർ ഇൻ പേർഷ്യയാണ് ആടുജീവിതത്തിന് മുൻപ് പ്രവാസകഥ പറഞ്ഞ ചിത്രം. മലയാളം കൂടാതെ, ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളും പ്രവാസം ചെറുതായെങ്കിലും വിഷയമാക്കിയിട്ടുണ്ട്. എങ്കിലും മലയാള ചിത്രങ്ങളിലേത് പോലെ പ്രവാസത്തിന്റെ ചൂടും ചൂരുമുള്ള ചിത്രങ്ങൾ മറ്റൊരു ഭാഷയിലും ഉണ്ടായിട്ടില്ല.

∙ 'റാം C/o. ആനന്ദി'   – ഒരു അടിപൊളി 'സിനിമാ നോവൽ'

ഏറെ കാലത്തിന് ശേഷമാണ് 300ലേറെ പേജുകളുള്ള ഒരു പുസ്തകം ഒരാഴ്ചയിൽ കുറഞ്ഞ സമയം കൊണ്ട് ഞാൻ വായിച്ചു തീർക്കുന്നത്.  അഖിൽ പി.ധർമജന്റെ ' റാം C/O ആനന്ദി  ' എന്ന നോവലിനെക്കുറിച്ചാണ് പറയുന്നത്. അത് വെറുമൊരു നോവലല്ല, സിനിമാറ്റിക് നോവലെന്നാണ് എഴുത്തുകാരനും പ്രസാധകരും പോലും വിശേഷിപ്പിക്കുന്നത്. പക്ഷേ, അതുകൊണ്ട് മാത്രമല്ല വായനയ്ക്ക് വേഗം കൂടിയത്. കഥാ പറച്ചില്‍ ആകാംക്ഷാഭരിതമാണെന്നത് തന്നെയാണ് പിടിച്ചിരുത്തി വായിപ്പിച്ചത് എന്നാണ് കരുതുന്നത്. (വായനക്കാരനെ അടുത്തതെന്തെന്നറിയാൻ മുന്നോട്ടു നയിക്കുന്നതാണ് മികച്ച നോവലെന്ന് പറഞ്ഞുവച്ചിട്ടുണ്ടല്ലോ). എന്നെ വായിക്കാൻ പ്രേരിപ്പിക്കുന്നതെന്തോ, അതെന്തായാലും ആവേശ് കുമാറായി വായിക്കാറുണ്ട്.

കഴിഞ്ഞ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നിന്ന് വാങ്ങിച്ചതായിരുന്നു ഇൗ പുസ്തകം. അന്ന് ഡിസി ബുക്സിലെ സുഹൃത്ത് പറഞ്ഞിരുന്നു, നന്നായി പോകുന്ന പുസ്തകമാണെന്ന്. എങ്കിലും ലൈറ്റ് വായനയാണല്ലോ, പിന്നീടാകാം എന്ന് പറഞ്ഞ് മാറ്റിവച്ചു. അടുത്തിടെ 27–ാം എഡിഷനിലെത്തിയ ഇൗ നോവൽ കൂടുതൽ ജനപ്രിയമായി മാറുന്നതിന് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിത്യവും ഒരാളെന്ന നിലയ്ക്ക് റാം കെയറോം ആനന്ദി യുഎഇയിൽ എവിടെ കിട്ടുമെന്ന് പരചയക്കാരിൽ പലരും വിളിച്ചന്വേഷിക്കുന്നു. ഗൾഫിലെ വായന വീണ്ടും സജീവമാക്കാൻ ഇൗ നോവലിന് കഴിഞ്ഞു എന്ന് പറയാം. 

ഒരു നോവൽ വായിച്ച ഫീലിലുമേറെ, ഒരുപാട് ട്വിസ്റ്റുകളും ഇമോഷൻ സീനുകളും മനോഹരമായ സംഭാഷണങ്ങളുമൊക്കെയുള്ള നല്ലൊരു ന്യൂജൻ കൊമേഴ്സ്യൽ സിനിമ കണ്ടതുപോലെയാണ് എനിക്ക് റാം കെയറോഫ് ആനന്ദിയുടെ വായനയിൽ അനുഭവപ്പെട്ടത്. ജനപ്രിയ സാഹിത്യം എന്ന് പറഞ്ഞ് മാറ്റി നിർത്തുന്ന നോവലുകളിൽ നിന്ന് ഒരുപാട് ഉയർന്നുനിൽക്കുന്നു എന്നതാണ്  ഇതിൽ കണ്ട വ്യതിരിക്തത. പശ്ചാത്തല വിവരണവും സംഭാഷണങ്ങളും ആവശ്യത്തിനും അനാവശ്യത്തിനും ഉള്ളതിനാൽ വരികളുടെ അർഥാനർഥങ്ങളിലൂടെയല്ല, ആ രംഗങ്ങളിലൂടെയാണ് വായനക്കാരൻ കടന്നുപോകുന്നത്. പ്രധാന കഥാപാത്രങ്ങളായ ആനന്ദി, റാം, മല്ലി, വെട്രി, രേഷ്മ, പാട്ടി, ബിനീഷേട്ടൻ, കിരൺ, തിരുനങ്കമാർ.. എന്തിന് ചെന്നെെയെ പോലും അഖിൽ നന്നായി വരച്ചിട്ടിരിക്കുന്നു. അവസാന ഭാഗമാകുമ്പോഴേയ്ക്കും പലപ്പോഴും  കൈവിട്ടുപോകാറുള്ള അവധാനത നോവലിസ്റ്റ് വളരെ കൈയടക്കത്തോടെ കാത്തൂസുക്ഷിച്ചു. ഒടുവിൽ കേരളത്തെ പിടിച്ചുകുലുക്കിയ ഒരു പ്രധാന സംഭവത്തിലേയ്ക്ക് കൂടി നോവൽ കടന്നുചെല്ലുന്നു.

അതിഭാവുകത്വമോ, ദുർഗ്രഹതയോ, സാഹിത്യാധിക്യമോ  ഇല്ലാതെ ലളിതമായ ഭാഷയിൽ പറയുന്ന നോവൽ വായനക്കാരന്റെ ഹൃദയത്തിൽ സ്പർശിക്കുന്നു എന്നതാണ് ഇതിന്റെ വിജയം.

English Summary:

Column Arabikadha by Sadiq Kavil: Malayalam Novel Turns to Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com