ADVERTISEMENT

ദുബായ് ∙ വിശ്വാസത്തിനുമപ്പുറം ശരീരത്തെയും മനസ്സിനെയും ഒന്ന് കുടഞ്ഞിടാനുള്ള ഉപാധിയായാണ് പ്രവാസ ലോകത്ത് എല്ലാവരും റമസാനിൽ നോമ്പിനെ സമീപിക്കുന്നത്. മതത്തിന്റെ അനുഷ്ഠാനമെന്നതിലുപരി വ്രതശുദ്ധിയിലമരുന്നു. നോമ്പുതുറയ്ക്ക് ഒന്നിച്ചുകൂടുകയും ലേബര്‍ക്യാംപുകളിലും മരുഭൂമി ജീവിതങ്ങൾക്കും ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യാനും മുന്നിൽനിൽക്കുന്നു. ആദ്യകാലത്തൊക്കെ ബാചിലർ മുറിയിലുള്ള വിവിധ മതവിശ്വാസികൾ മുസ്ലിം സുഹൃത്തുക്കൾ നോമ്പെടുക്കുന്നത് കണ്ട് അത് പിന്തുടർന്നതാണെങ്കിൽ, ഇന്ന് അമുസ്‌ലിം കുടുംബങ്ങൾ പോലും വ്രതത്തിന്റെ സാന്ത്വനം തേടുന്നു.

എല്ലാ മതത്തിലും നോമ്പനുഷ്ഠാനമുണ്ട്. അതിന്റെ നിഷ്ഠകളിൽ നേരിയ വ്യത്യാസമുണ്ടെന്നു മാത്രം. എന്നാൽ, ഒരിക്കലെങ്കിലും നോമ്പിന്റെ രുചിയറിയാത്തവർക്ക് അത് കൈയെത്താ അകലത്തുള്ള അത്ഭുതമാണ്. മണിക്കൂറുകളോളം ജലപാനം പോലുമില്ലാതെ കഴിച്ചുകൂട്ടാൻ കഴിയുമോ എന്നവർ അമ്പരന്നുകൊണ്ട് ചിന്തിക്കുന്നു. ഇതേ അത്ഭുതത്തോടെ നിന്ന്, പിന്നീട് ഒരു നോമ്പു പോലും ഉപേക്ഷിക്കാതെ കഴിഞ്ഞ ആറ് വർഷമായി ഒന്നുപോലും ഉപേക്ഷിക്കാതെ നോമ്പ് നോൽക്കുകയാണ് ദുബായിൽ ജോലി ചെയ്യുന്ന കൊല്ലം വേളമാനൂർ സ്വദേശി ഷാജി ജി. പിള്ള. 

'ദുബായിൽ പ്രവാസ ജീവിതം തുടങ്ങുന്ന കാലം തൊട്ട് നോമ്പെടുക്കാറുണ്ട്.  ബാച്‌ലർ റൂമിൽ നോമ്പ് പിടിക്കുന്ന സുഹൃത്തുക്കൾ തുടക്ക കാലത്തിൽ ഉണ്ടായിരുന്നെങ്കിലും ഞാൻ നോമ്പിന്റെ മഹത്വം അത്ര കാര്യമാക്കിയിരുന്നില്ല. എന്റെ സംശയം ദാഹജലം പോലും കുടിക്കാതെ 15 മണിക്കൂറോളം ഇവർക്ക് എങ്ങനെ നിൽക്കാനാകുമെന്നായിരുന്നു. ഒന്ന് രണ്ടു വർഷത്തിന് ശേഷം എനിക്ക് അവരോടൊത്തു നോമ്പ് പിടിക്കണമെന്ന് തോന്നി. അങ്ങനെ ഞാനും അവരോടു ചേർന്ന് നോമ്പനുഷ്ഠിച്ച് തുടങ്ങി. അപ്പോഴാണ് യാഥാർഥ്യം മനസിലാക്കാൻ സാധിച്ചത്, 15 അല്ല 20 മണിക്കൂർ വേണമെങ്കിലും നമുക്ക് ജലപാനം ഒന്നുമില്ലാതെ നിൽക്കാൻ പറ്റുമെന്ന്. അങ്ങനെ കുറച്ചു വർഷം മുടങ്ങാതെ നോമ്പെടുത്തു. പിന്നീട് കുടുംബം ആറേഴു വർഷം ഇവിടെ കൂടെയുണ്ടായിരുന്നപ്പോൾ മുടങ്ങിപ്പോയി' - ഷാജി പറയുന്നു. 

'കുടുംബം നാട്ടിൽ സെറ്റിൽ ആയപ്പോൾ വീണ്ടും റൂംമേറ്റ് ആയ നിസാം മലപ്പേരൂറിനോടൊപ്പം ആറ് വർഷമായി മുടങ്ങാതെ നോമ്പ് നോൽക്കുന്നു. 13 മണിക്കൂറോളം ജലപാനമില്ലാതെ കഴിയുന്നതിന്റെ യാതൊരു തളർച്ചയും അനുഭവപ്പെടാറില്ല. നോമ്പ് എനിക്ക് സമ്മാനിക്കുന്നത് മാനസികോല്ലാസത്തിന്റെ വേറൊരു തലമാണ്. മാത്രമല്ല, എന്നിൽ ആത്മവിശ്വാസം വർധിപ്പിക്കാനും അത് വഴിയൊരുക്കുന്നു. മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കുക എന്ന വലിയൊരു ദൗത്യം കൂടി വ്രതമാസം സമ്മാനിക്കുന്നുണ്ട്' - സന്തോഷത്തോടെ ഷാജി പറയുന്നു. 

English Summary:

Non-Muslim Shaji J Pillai's Ramzan Fasting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com