ADVERTISEMENT

ദുബായ്∙ ഇന്ന് (തിങ്കൾ) വൈകിട്ടോടെ യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇടിമിന്നലോടൊപ്പം മഴ പെയ്യുകയും ഇതിനു പുറമെ ആലിപ്പഴ വർഷവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. അബുദാബി പൊലീസ്, വാഹനമോടിക്കുന്നവർക്ക് കഴിഞ്ഞ ദിവസം തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

അതേസമയം, മഴയുള്ള കാലാവസ്ഥയിൽ പാലിക്കേണ്ട സുരക്ഷാ മാർഗനിർദ്ദേശങ്ങൾ ദുബായ് മുനിസിപ്പാലിറ്റി പുറത്തിറക്കി. അസ്ഥിരമായ കാലാവസ്ഥയുടെ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളാണ് സിവിക് കമ്മിറ്റി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഏത് അടിയന്തര സാഹചര്യവും കോൾ സെന്‍റർ (800900) അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് (+971800900) വഴി അറിയിക്കാമെന്നും വ്യക്തമാക്കി. കനത്ത മഴയിൽ ഒമാനിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

മഴയുള്ള കാലാവസ്ഥയിൽ പാലിക്കേണ്ട സുരക്ഷാ മാർഗനിർദ്ദേശങ്ങൾ ദുബായ് മുനിസിപ്പാലിറ്റി പുറത്തിറക്കി.
മഴയുള്ള കാലാവസ്ഥയിൽ പാലിക്കേണ്ട സുരക്ഷാ മാർഗനിർദ്ദേശങ്ങൾ ദുബായ് മുനിസിപ്പാലിറ്റി പുറത്തിറക്കി.

മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച സുരക്ഷാ മാർഗനിർദേശങ്ങൾ
1. വീടിനുള്ളിൽ:
സുരക്ഷിതമായ ഇലക്ട്രിക്കൽ കണക്ഷനുകൾ ഉറപ്പാക്കുക.
വീടിനുള്ളിലെ മഴക്കുഴികൾ വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാൻ തടസ്സങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുക.

2. മഴവെള്ളം നീക്കം ചെയ്യുന്നത്:
നിയുക്ത മഴവെള്ള ഡ്രെയിനുകൾ ഉപയോഗിച്ച് മഴവെള്ളം വറ്റിക്കുക.
മലിനജല ഓടകൾ തുറക്കുന്നതും ഉപയോഗിക്കുന്നതും ഒഴിവാക്കുക, കാരണം ഇത് മഴവെള്ളം ഒഴുകിപ്പോകാൻ തടസ്സമാകും.

3. ഔട്ട്‌ഡോർ സുരക്ഷ:
ഔട്ട്‌ഡോർ ഫർണിച്ചറുകൾ സുരക്ഷിതമായി ഉറപ്പിക്കുക.
ബാൽക്കണിയിൽ നിന്ന് ഉപകരണങ്ങളും മറ്റു വസ്തുക്കളും നീക്കം ചെയ്യുക, കാരണം അവ ശക്തമായ കാറ്റിൽ വീണുപോകാൻ സാധ്യതയുണ്ട്.

4. അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കുക:
മരങ്ങൾ, കൃത്യമല്ലാതെ ഘടിപ്പിച്ച ബോർഡുകൾ, നിർമാണ സൈറ്റുകൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കുക.

ഷാർജയിൽ മഴനനയാതിരിക്കാൻ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മുഖം മൂടി പോകുന്നയാൾ. ചിത്രം: സിറാജ് വി.പി. കീഴ്മാടം.
ഷാർജയിൽ മഴനനയാതിരിക്കാൻ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മുഖം മൂടി പോകുന്നയാൾ. ചിത്രം: സിറാജ് വി.പി. കീഴ്മാടം.

∙ സ്വകാര്യമേഖലയിലെ ജോലിക്ക് നിയന്ത്രണം
യു‌എ‌ഇയിൽ അസ്ഥിരമായ കാലാവസ്ഥാ പ്രവചനത്തെ തുടർന്ന്, ഏറ്റവും കൂടുതൽ ജനങ്ങൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ ജോലിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്വകാര്യ മേഖലാ കമ്പനികളോട് പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാനും, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പുറംജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. സൈറ്റുകളിലേക്കും പുറത്തേക്കും യാത്ര ചെയ്യുമ്പോൾ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ തൊഴിലുടമകളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

∙രാജ്യത്ത് നാളെ ഗവ.സ്കൂളുകളിൽ ഓൺലൈൻ പഠനം; റാസൽഖൈമയിൽ പാർക്കുകളും ബീച്ചുകളും അടച്ചു
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, നാളെ (ചൊവ്വ) യും മറ്റന്നാളും (ബുധൻ) രാജ്യത്തെ എല്ലാ എമിറേറ്റുകളിലും സർക്കാർ സ്കൂളുകളിൽ വിദൂര പഠനം നടപ്പിലാക്കുമെന്ന് എമിറേറ്റ്സ് സ്കൂൾ എജ്യുക്കേഷൻ ഫൗണ്ടേഷൻ അറിയിച്ചു. റാസൽഖൈമയിൽ, നേരത്തെ തന്നെ എമിറേറ്റിലെ എല്ലാ സ്കൂളുകളിലും വിദൂര പഠനം നടപ്പിലാക്കാൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം തീരുമാനിച്ചിരുന്നു. കൂടാതെ, നഗരത്തിലെ എല്ലാ പാർക്കുകളും ബീച്ചുകളും കൂടുതൽ അറിയിപ്പ് വരുന്നതുവരെ താൽക്കാലികമായി അടച്ചതായി റാസൽ ഖൈമ പബ്ലിക് സർവീസസ് വിഭാഗം പ്രഖ്യാപിച്ചു.

എമിറേറ്റിൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് റാസൽഖൈമ പൊലീസ് കമാൻഡറും എമിറേറ്റിലെ ലോക്കൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം തലവനുമായ മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു. രാജ്യത്ത് പൊതുവെയും റാസൽഖൈമയിൽ പ്രത്യേകിച്ചും പ്രതീക്ഷിക്കുന്ന കാലാവസ്ഥയിൽ ജാഗ്രത പാലിക്കാൻ അദ്ദേഹം അഭ്യർഥിച്ചു. എമിറേറ്റിലെ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന ടീം യോഗത്തിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്തം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓരോ സ്ഥാപനത്തിനും നൽകിയിട്ടുള്ള ചുമതലകളും ഉത്തരവാദിത്തങ്ങളും ടീം അവലോകനം ചെയ്തു.

English Summary:

UAE braces for heavy rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com