നാലു പതിറ്റാണ്ടായി മദീനയിലെത്തുന്നവർക്ക് ചായയും അറബികാപ്പിയും സമ്മാനിച്ച ജീവകാരുണ്യ പ്രവർത്തകൻ അന്തരിച്ചു
Mail This Article
ജിദ്ദ ∙ നാലു പതിറ്റാണ്ടായി മദീനയിലെ പ്രവാചക പള്ളിയിലെത്തുന്ന വിശ്വാസികൾക്കായി സ്നേഹപൂർവ്വം ചായയും, അറബികാപ്പിയുമൊക്കെ സമ്മാനിച്ചിരുന്ന വയോധിക ജീവകാരുണ്യ പ്രവർത്തകൻ അന്തരിച്ചു. ഷെയ്ഖ് ഇസ്മായിൽ അൽ സൈം അബു അൽ സബാ (96) ആണ് വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചത്. ഉംറയക്കും തീർഥാടനത്തിനുമായെത്തുന്നവർക്ക് സുകൃതപ്രവർത്തിയായി സൗജന്യ ലഘുഭക്ഷണം നൽകുന്ന ദിനചര്യയായിരുന്നു അദ്ദേഹത്തിനെ ശ്രദ്ധേയനാക്കിയിരുന്നത്.
നിരവധി ഫ്ലാസ്കുകളിൽ നിറയെ കരുതിവെച്ചിരിക്കുന്ന കാപ്പിയും, സൗദി ഗഹ് വയും, ചായയും പാലും, ഈന്തപ്പഴങ്ങളും ആവശ്യക്കാർക്കാർക്കായി സ്വയം പകർന്നെടുത്ത് ചെറു പുഞ്ചിരിയോടെ പ്രാർഥാനാപൂർവ്വം വെച്ചു നീട്ടുന്ന സ്വാതികനായിരുന്നു. ഇക്കഴിഞ്ഞ റമസാനിലും പതിവ് തെറ്റിക്കാതെ തന്റെ പ്രായാധിക്യത്തിന്റെ ശാരീരിക അവശതകളൊക്കെ കണക്കിലെടുക്കാതെ എല്ലാ ദിവസവും വിതരണം നടത്തിയിരുന്നു. പ്രാദേശീക അറബിക് പത്രങ്ങളിലും ചാനലുകളിലുമടക്കം 40 വർഷങ്ങളായി തുടരുന്ന അദ്ദേഹത്തിന്റെ അതിഥിസൽക്കാര സൗജന്യവിതരണത്തെപ്പറ്റിയും സേവനപ്രവർത്തനങ്ങളെ കുറിച്ചുള്ള വാർത്തകൾ പ്രശംസാപൂർവ്വം പ്രസിദ്ധീകരിച്ചിരുന്നു. പ്രവാചക കാലത്ത് മഹത്തായ സേവനം ചെയ്തിരുന്ന സേവന സന്നദ്ധരായിരുന്ന വിശ്വാസികളായ അൻസാറുകളെപ്പറ്റി ഇസ്ലാമിക ചരിത്രത്തിൽ സാക്ഷിക്കുന്നുണ്ട്. അത്തരം സേവനസന്നദ്ധരുടെ പ്രതിനിധിയെന്ന തരത്തിലാണ് അബു അൽ സബായുടെ സേവനങ്ങളെ മദീനയിലുള്ളവർ വിശേഷിപ്പിച്ചിരുന്നത്. 50 വർഷങ്ങൾക്ക് മുൻപ് മദീനയിൽ സ്ഥിരതാമസത്തിനെത്തിയതോടെയാണ് സിറിയൻ ഷെയ്ഖ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം മസ്ജിദുന്നബവി കേന്ദ്രമാക്കി ജീവതചര്യയായി ജീവകാരുണ്യപ്രവർത്തനങ്ങൾ ആരംഭിച്ചത്.
മദീനയിലെ വിശ്വാസികൾക്ക് ചിരപരിചിത മുഖമായ ഷെയ്ഖ അൽ സാബയുടെ വിയോഗത്തിൽ സേവനങ്ങളെ അനുസ്മരിച്ചും അറബിക് സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേരാണ് അനുശോചനം അറിയിക്കുന്നത്.