ADVERTISEMENT

ദുബായ് ∙ 2018 പ്രളയം കേരളത്തിനു ദുരിതമായിരുന്നെങ്കിലും അതിജീവനത്തിന്റെ പാഠം കൂടിയായിരുന്നു. കരുതലിന്റെയും സ്േനഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും പാഠം. അന്ന്, സംസ്ഥാനത്തിന് യുഎഇ ധനസഹായം പ്രഖ്യാപിച്ചു. അതു വാങ്ങാൻ കേരളത്തിനു കഴിഞ്ഞില്ലെന്നതു വേറെ കാര്യം. കേരളവും യുഎഇയും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ അടയാളമായിരുന്നു ആ സംഭവം. ഇന്ന് യുഎഇ മറ്റൊരു 2018നെ ധൈര്യമായി നേരിടുകയാണ്. അതിന്റെ അമരത്തും അണിയറയിലും നെഞ്ചുവിരിച്ചു നിൽക്കുന്നത് മലയാളികളും. ആരും ആരോടും ആവശ്യപ്പെട്ടിട്ടല്ല. ഒരുത്തരവിന്റെയും അടിസ്ഥാനത്തിലല്ല. 

പ്രളയം വന്നാൽ, എന്തു ചെയ്യണമെന്ന് മലയാളിക്ക് അറിയാം. ലാഭവും നഷ്ടവും നോക്കാതെ, ഊണും ഉറക്കവും ഒഴിച്ച്, ജീവിതങ്ങളെ കര ചേർക്കുന്ന മലയാളികൾ. അദ്ഭുതകരമായ അതിജീവനത്തിന്റെ കാഴ്ചകൾക്കാണ് ഈ രാജ്യം സാക്ഷിയാകുന്നത്.മഴ പോലും അപൂർവമായ മണലാരണ്യത്തിൽ ഇങ്ങനൊന്ന് ഇത് ആദ്യമാണ്. വല്ലപ്പോഴും ചാറുന്ന മഴയായിരുന്നില്ല ചൊവ്വാഴ്ച പെയ്തത്. ന്യൂനമർദ്ദം അതിന്റെ എല്ലാ രൗദ്രഭാവവും പുറത്തെടുത്തപ്പോൾ 24 മണിക്കൂറിൽ പെയ്തത് ഒന്നര വർഷം കൊണ്ടു പെയ്യേണ്ട മഴ. രാജ്യത്ത് ഒരു വർഷത്തെ ശരാശരി മഴ 200 മില്ലി മീറ്ററാണ്.

 16നു പെയ്തത് 254 മില്ലിമീറ്റർ മഴ. ഒപ്പം വീശിയടിച്ച് കാറ്റും, മിന്നലും. റോഡുകൾ പുഴകളായി, ആഴമേറിയ കയങ്ങളായി. 15നു രാത്രി ഉറങ്ങാൻ കിടന്നവർ അടുത്ത പകൽ കാത്തു വച്ചിരിക്കുന്നത് ജീവിതത്തിന്റെ വഴിത്തിരിവാണെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല. ദേശീയ കാലാവസ്ഥ കേന്ദ്രം മഴ മുന്നറിയിപ്പു നൽകിയിരുന്നു. ഓഫിസുകൾ വർക്ക് ഫ്രം ഹോമിലേക്കും സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്കും മാറി. സുരക്ഷിതമായി വീടുകളിൽ കഴിയാമെന്ന ചിന്തയ്ക്കുമേൽ മഴ നിർത്താതെ പെയ്തു. ഫ്ലാറ്റുകളുടെ ബേസ്മെന്റുകൾ നിറഞ്ഞൊഴുകി, വില്ലകളിൽ വെള്ളം കയറി. ഒരു പകലിൽ എല്ലാം കലങ്ങി മറിഞ്ഞു.പല രാജ്യക്കാരും പകച്ചു നിന്നപ്പോൾ രക്ഷാകരങ്ങളുയർത്തി മുന്നിട്ടിറങ്ങിയത് മലയാളികളാണ്. വെള്ളം കവരാനൊരുങ്ങിയ ജീവനുകൾ തിരികെ പിടിച്ചതിൽ മലയാളികളുടെ സമയോചിത ഇടപെടലുണ്ട്. വാഹനങ്ങളുടെ സൺറൂഫ് പൊട്ടിച്ചും, ചില്ലുടച്ചും വാഹനങ്ങളിൽ അകപ്പെട്ടവരെ ജീവിതത്തിലേക്കു കൈപിടിച്ചുകയറ്റി.

ഫ്ലാറ്റുകൾക്കു ചുറ്റും വെള്ളക്കെട്ടായതോടെ വൈദ്യുതിയും കുടിവെള്ളവും ഇല്ലാതായവരെ തേടിയും കരുതലുമായി മലയാളികളെത്തി. സഹായം കൈപ്പറ്റിയവർ പെട്രോൾ ചെലവിനെങ്കിലും പണം തരട്ടേയെന്ന് ചോദിച്ചപ്പോൾ സ്നേഹപൂർവം നിരസിച്ചു. സഹായം തേടിയുള്ള അടുത്ത വിളിയിലേക്ക് അവർ ഓടി. വാഹനം കടന്നുചെല്ലാത്ത മേഖലകളിൽ പോലും മലയാളികളുടെ കരമെത്തി. വിമാനത്താവളത്തിൽ ഒരു ദിവസം കുടുങ്ങിയ കോഴിക്കോട്ടു നിന്നുള്ള യാത്രക്കാർ ചെയ്തതും സമാനമായ സംഗതി തന്നെ. 24 മണിക്കൂറിലേറെ വിമാനത്താവളത്തിനുള്ളിൽ കഴിയേണ്ടി വന്നവർ പതുക്കെ വിശപ്പിന്റെ വിലയറിഞ്ഞു. ഉടനടി ഓരോരുത്തരായി നാട്ടിൽ നിന്ന് പൊതിഞ്ഞു കൊണ്ടുവന്ന ആഹാര സാധനങ്ങൾ പെട്ടി പൊട്ടിച്ച് തുറന്നു എല്ലാവർക്കുമായി വീതിച്ചു. അച്ചാറുവരെ ഇത്തരത്തിൽ വിതരണം ചെയ്തു. ജീവിതത്തിൽ കഴിച്ച ഏറ്റവും വലിയ സ്നേഹവിരുന്നെന്ന് അവർ അതിനെ വിശേഷിപ്പിച്ചു. 

ദുബായ് വിമാനത്താവളത്തിൽ ട്രാൻസിറ്റിൽ എത്തിയവർക്ക് വിമാനത്താവള അധികൃതർ തന്നെ പ്രഭാത ഭക്ഷണമൊരുക്കി. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സ്ഥലപരിമിതി മറന്ന് ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. കസേരയ്ക്ക് ആരും വാശിപിടിച്ചില്ല. തറയിലും സുഖമായി ഇരിക്കാമെന്ന് പഠിച്ചു.ഒരു പ്രളയം സമ്മാനിക്കുന്നത് എന്തെല്ലാം നന്മയുടെ കാഴ്ചകൾ. കണ്ണുകൾ ഇറുക്കിയടയ്ക്കേണ്ട കാഴ്ചകളുമുണ്ട്. ജീവിതത്തിലെ അധ്വാനം മുഴുവൻ വെള്ളം കവർന്നവർ. 

ഒന്ന് ഇരുട്ടി വെളുത്താൽ എന്തും ഏതും മാറിമറിയുമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ച് പ്രളയം കടന്നുപോകുന്നു. അതേസമയം, ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ മനുഷ്യർ ഒന്നായാൽ മതിയെന്ന പാഠവും ഈ പ്രളയം പഠിപ്പിക്കുന്നു.

English Summary:

UAE Rain : Malayalis helping hand to the distress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT