യുഎഇയിൽ പെയ്ത റെക്കോർഡ് മഴയുടെ പ്രതിസന്ധികൾക്കിടയിലും കർമനിരതരായി അതിർത്തി ഉദ്യോഗസ്ഥർ
Mail This Article
ദുബായ്∙ റെക്കോർഡ് മഴയുടെ പ്രതിസന്ധികൾക്കിടയിലും ദുബായിലെ കര, വ്യോമ, നാവിക അതിർത്തികളിലെ ഉദ്യോഗസ്ഥർ മികച്ച സേവനമാണ് കാഴ്ചവച്ചത്. ഈ മാസം 15, 16, 17 തീയതികളിൽ ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലും ഹത്ത അതിർത്തിയിലും തുറമുഖങ്ങളിലും 4,19,047 യാത്രക്കാരുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മ്മദ് അൽ മർറിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ നേട്ടം കൈവരിച്ചത്. "ദുഷ്കരമായ സാഹചര്യത്തിലും ദുബായിലൂടെയുള്ള യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ വകുപ്പ് കഠിനാധ്വാനം ചെയ്തു.പരമാവധി സുഗമവും വേഗത്തിലുള്ളതുമായ സേവനം ലഭ്യമാക്കാൻ ഞങ്ങൾ എല്ലാ സാധ്യതകളും പ്രയോഗിച്ചു.ഈ പ്രതിസന്ധി ഘട്ടത്തിൽ അർപ്പണബോധത്തോടെയും കഠിനാധ്വാനത്തോടെയും സേവനം നൽകിയ എല്ലാ ഉദ്യോഗസ്ഥരെയും ഞാൻ അഭിനന്ദിക്കുന്നു"- ലഫ്. ജനറൽ അൽ മർറി പറഞ്ഞു.
വ്യോമയാന ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽൽ യാത്രക്കാർക്കായി യാത്ര പുനഃക്രമീകരിക്കാനും അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും കഠിനാധ്വാനം ചെയ്തു. യാത്രക്കാർ നേരിട്ട പ്രശ്നങ്ങൾക്ക് വേഗത്തിൽ പ്രതികരിക്കാനും അവ പരിഹരിക്കാനും സാധിച്ചു. മാത്രമല്ല, അടിയന്തര സാഹചര്യങ്ങളുംമികവോടെ കൈകാര്യം ചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തിൽ യാത്രക്കാർക്ക് മികച്ച സേവനം നൽകാൻ സഹകരിച്ച എല്ലാവരെയും അധികൃതർ അഭിനന്ദിച്ചു. പൊതുജനങ്ങളുടെ സംതൃപ്തി ഉയർത്തുന്നതിനും പൊതുസേവന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വേണ്ടി വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിനും സഹകരണത്തിനും പ്രത്യേക നന്ദി അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന് എയർപോർട്ട് മാനേജ്‌മെന്‍റുമായും എല്ലാ പങ്കാളികളുമായും സഹകരിച്ചാണ് ജിഡിആർഎഫ്എ പ്രവർത്തിക്കുന്നത്. അതേസമയം കാലാവസ്ഥാ വ്യതിയാനം യാത്രയ്ക്ക് വെല്ലുവിളി ഉയർത്തുന്നതായി ലഫ്. അൽ മർറി പറഞ്ഞു. എങ്കിലും മികച്ച ആസൂത്രണവും കൂട്ടായ ശ്രമവും കൊണ്ട് പ്രതിസന്ധി വേളയെ മികച്ച രീതിയിൽ ദുബായ് കൈകാര്യം അശ്രാന്തം പരിശ്രമിച്ചു.
∙ മഴ പെയ്ത ദിവസം ദുബായ് വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചത് 1,95,803 യാത്രക്കാർ
ഈ മാസം15 ന്, 1,95,803 യാത്രക്കാർ ദുബായ് വിമാനത്താവളത്തിലൂടെ സഞ്ചരിച്ചു. അതിൽ 1,11,346 പേർ വിമാനത്താവളത്തിൽ എത്തിച്ചേരുകയും 84,457 പേർ പുറപ്പെടുകയും ചെയ്തു. 16-ന് വിമാനത്താവളത്തിലൂടെ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 1,33,801 ആയിരുന്നു, ഇതിൽ 55,520 പുറപ്പെടലുകളും 78,281 ആഗമനങ്ങളും ഉൾപ്പെടുന്നു. 17-ന് 74,406 യാത്രക്കാർ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു, അതിൽ 25,503 പേർ പുറപ്പെടുകയും 48,903 പേർ എത്തിച്ചേരുകയും ചെയ്തു. കൂടാതെ, 17-ന് എല്ലാ വ്യോമ, കര, കടൽ തുറമുഖങ്ങളിലൂടെയും 75,245 യാത്രക്കാർ സഞ്ചരിച്ചു, കഴിഞ്ഞ ദിവസം ഇത് 1,36,376 ആയിരുന്നു.