ADVERTISEMENT

ദുബായ് ∙ യുഎഇയിലുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ വീടും വീട്ടുപകരണങ്ങളും ഇൻഷുർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. വാഹന ഇൻഷുറൻസിനെക്കാൾ വളരെ ചെലവു കുറഞ്ഞതാണ് വീട്ടുപകരണങ്ങളുടെ ഇൻഷുറൻസ് എന്ന് എമിറേറ്റ്സ് ഇൻഷുറൻസ് അസോസിയേഷൻ അറിയിച്ചു.

മഴക്കെടുതികളിൽ സ്വദേശികളും വിദേശികളും നേരിട്ട പ്രധാന പ്രയാസങ്ങളിലൊന്നായിരുന്നു വീട്ടുപകരണങ്ങളുടെ നാശനഷ്ടം. വില്ലകളിലും ബഹുനില കെട്ടിടങ്ങളുടെ താഴത്തെ നിലയിലും താമസിച്ചിരുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ കുടുംബങ്ങളുടെ വീട്ടുപകരണങ്ങൾ വെള്ളം കയറി നശിച്ചു. 

വീട്ടുപകരണങ്ങൾ ഇൻഷുർ ചെയ്താൽ ഇതുപോലുള്ള  അപ്രതീക്ഷിത നഷ്ടം ഒഴിവാക്കാനാകുമെന്നും ഇതേക്കുറിച്ച് ജനങ്ങൾ ബോധവാന്മാരല്ലെന്നതാണ് പ്രശ്നമെന്നും ജനറൽ ഇൻഷുറൻസ് കമ്മിറ്റി ചെയർമാനും സുപ്രീം ടെക്‌നികൽ കമ്മിറ്റി അംഗവുമായ അഹമദ് നാസിഫ് പറഞ്ഞു. 

വീട്, ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങൾ, വിലപിടിപ്പുള്ള ഫർണിച്ചർ തുടങ്ങിയവയെല്ലാം ഇൻഷുർ ചെയ്യാം. അരലക്ഷം ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെയുള്ള പാക്കേജുകളുമുണ്ട്. തുക ഗഡുക്കളായി അടയ്ക്കാം. അപൂർവ പുരാതന വസ്തുക്കൾ, ആഭരണങ്ങൾ എന്നിവ ഉണ്ടെങ്കിൽ വിദഗ്ധരുടെ സാന്നിധ്യത്തിലാണ് ഇൻഷുറൻസ് തുക നിശ്ചയിക്കുക. വീട് അഗ്നിക്കിരയാകുകയോ പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളിൽ കേടുപാടു സംഭവിക്കുകയോ ചെയ്താൽ നഷ്ടപരിഹാരം കണക്കാക്കി ഇൻഷുറൻസ് തുക നൽകും.

10 ലക്ഷം ദിർഹത്തിന്റെ വീട്ടുപകരണങ്ങൾ 2000–4000 ദിർഹത്തിനു ഇൻഷുർ ചെയ്യാം. സമാന തുകയുടെ വാഹനത്തിന് ഇൻഷുറൻസ് തുക 20,000 ദിർഹത്തിൽ അധികം വരുമെന്നും അധികൃതർ സൂചിപ്പിച്ചു.

English Summary:

Security concern: Increase in Number of People Insuring Home and appliances in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com