ADVERTISEMENT

ലണ്ടന്‍ നഗരത്തിലെ അറിയപ്പെടുന്ന മലയാളികളില്‍ ഒന്നാമനായിരുന്നു കൊയിലാണ്ടി സ്വദേശിയായ ലണ്ടന്‍ ഉസ്മാന്‍ ഹാജി. എഴുപതുകളില്‍ ലണ്ടനില്‍ എത്തിയ ഉസ്മാന്‍ക്ക ലണ്ടനിലെ പ്രസിദ്ധമായ ഹലാല്‍ ഹോട്ടലിന്റെ ഉടമയാണ്. മുസ്‌ലിം ലീഗ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹമാണ് ഇ.അഹമദും സി.എച്ചും ശിഹാബ് തങ്ങളും ലണ്ടനില്‍ ചെന്നപ്പോഴെല്ലാം അവിടത്തെ ആതിഥേയന്‍. ഉസ്മാന്‍ ഹാജിയുടേത് മറ്റൊരു പ്രവാസത്തിന്റെ കഥയാണ്, ലണ്ടനിലേക്കു കുടിയേറിയ മലയാളികളുടെ ചരിത്രത്തിന്റെ നേര്‍സാക്ഷിയാണ് ഇന്നലെ ചരിത്രത്തിന്റെ ഭാഗമായത്.

2006-ലാണ് ഞാന്‍ ഉസ്മാന്‍ ഹാജി സാഹിബിനെ പരിചയപ്പെടുന്നത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അമേരിക്കയില്‍ നിന്നു ചികിത്സ കഴിഞ്ഞു മടങ്ങുമ്പോള്‍ ലണ്ടനില്‍ രണ്ടു ദിവസം തങ്ങിയാണ് മടങ്ങിയത്, മകന്‍ സയ്യിദ് മുനവറലി ശിഹാബ് തങ്ങളും ഭാര്യയും കൂടെയുണ്ടായിരുന്നു. അന്ന് ലണ്ടനില്‍ ഉണ്ടായിരുന്ന ഞാന്‍ ഗള്‍ഫാര്‍ മുഹമ്മദലിക്കയുടെ കൂടെ തങ്ങളെ സ്വീകരിക്കാന്‍ ഹീത്രോ എയര്‍പോര്‍ട്ടില്‍ പോയിരുന്നു. അവിടെ സ്വീകരിക്കാന്‍ ഉസ്മാന്‍ സാഹിബുമുണ്ടായിരുന്നു. ഉസ്മാന്‍ സാഹിബിന്റെ ഹലാല്‍ ഹോട്ടലില്‍ ആയിരുന്നു തങ്ങള്‍ക്കു താമസമൊരുക്കിയിരുന്നത്. തങ്ങള്‍ എന്നെ കണ്ടയുടന്‍ എനിക്കും മുഹമ്മദലി സാഹിബിനും ഉസ്മാന്‍ സാഹിബിനെ പരിചയപ്പെടുത്തി തന്നു ''ഇദ്ദേഹമാണ് ലണ്ടന്‍ ഉസ്മാന്‍ ഹാജി, കൊയിലാണ്ടിയാണ് സ്വദേശം ലണ്ടനിലെ എന്ത് ആവശ്യങ്ങള്‍ക്കും ഇദ്ദേഹത്തെ ബന്ധപ്പെടാം''. ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുകയായിരുന്നു. അന്നവിടെ എന്റെ നാട്ടുകാരനും സുഹൃത്തുമായ കുഞ്ഞി മുഹമ്മദ്, കോഴിക്കോട് നാസര്‍, കൊണ്ടോട്ടി റഹ്‌മാന്‍ തുടങ്ങി പലരും തങ്ങളെ സ്വീകരിക്കാന്‍ വന്നിരുന്നു. ഞാനും ഉസ്മാന്‍ സാഹിബും തങ്ങളും ഒരുമിച്ചാണ് താമസ സ്ഥലമായ ഹലാല്‍ ഹോട്ടലിലേക്ക് വന്നത്. ഹോട്ടലില്‍ എത്തിയപ്പോള്‍ കുറെകൂടി സൗകര്യമുള്ള മറ്റൊരു ഹോട്ടലിലേക്ക് മാറിക്കൂടെ എന്ന് തങ്ങളോട് ചോദിച്ചപ്പോള്‍ തങ്ങള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, ഈ സൗകര്യങ്ങള്‍ ധാരാളം, ഉസ്മാന്‍ ഹാജിയുടെ ഈ സ്‌നേഹം വേറെയെവിടെ കിട്ടും. അതായിരുന്നു ഉസ്മാന്‍ ഹാജി, എല്ലാവരെയും സ്‌നേഹം കൊണ്ട് കീഴടക്കിയ ഇംഗ്ലിഷ് മലയാളി.

ലണ്ടനിലേക്ക് മലബാറില്‍ നിന്ന് ആദ്യകാലത്ത് കുടിയേറിയ മുസ്‌ലിംങ്ങളുടെ ആവശ്യമായിരുന്നു ഒരു ഹലാല്‍ റസ്‌റ്റോറന്റ്. അവരെല്ലാം കടലുമായി ബന്ധപ്പെട്ട ജോലികളായിരുന്നു ചെയ്തത്. തുറമുഖത്തെത്തുന്ന കപ്പലുകളിലെ പലതരം പണികള്‍. 1939-ലാണ് ഹലാല്‍ റസ്റ്റോറന്റ് ആദ്യമായി തുറന്നത്. ഇന്ത്യന്‍ നാവികര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള ലണ്ടനിലെ ഹോസ്റ്റലിന്റെ ഭാഗമായിരുന്നു ഈ റസ്റ്റോറന്റ്. 1825-ല്‍ പൊളിച്ചുമാറ്റിയ ഒരു ചര്‍ച്ചിന്റെ പേരിലുള്ള സെന്റ് കാതറിന്‍സ് ഡോക്ക്‌സായിരുന്നു പണ്ടത്തെ തുറമുഖം. കപ്പലുകളില്‍ നിന്നും ചുമടിറക്കുന്നതും വൃത്തിയാക്കുന്നതും ഉള്‍പ്പടെ പല ജോലികള്‍ ചെയ്തിരുന്ന നിരവധി ദക്ഷിണേഷ്യക്കാര്‍ ഡോക്കിനു സമീപത്തെ പ്രദേശങ്ങളില്‍ താവളമടിച്ചു. 1932-ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കണക്കു പ്രകാരം 7,000-ലധികം ദക്ഷിണേഷ്യക്കാര്‍ അക്കൂട്ടത്തിലുണ്ടെന്നാണ് നിഗമനം. അവരുടെ ജീവിതത്തിന്റെ കഥയുടെ ഭാഗമാണ് ആള്‍ഡ് ഗേറ്റിലെ ഉസ്മാന്‍ ഹാജിയുടെ ഹാലാല്‍ എന്നു പേരുള്ള റസ്‌റ്റോറന്റ്.

കൊയിലാണ്ടിക്കാരന്‍ നാരങ്ങോളി ഉസ്മാന്‍ കടലും കപ്പലുകളുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ ചെയ്താണ് ഉപജീവനം തുടങ്ങിയത്. മര്‍ച്ചന്റ് നേവിയില്‍ അംഗമായിട്ടാണ് ആദ്യമായി ലണ്ടനിലേക്ക് എത്തിയത്. 1970ല്‍ ഹലാല്‍ റസ്റ്റോറന്റില്‍ വെയിറ്ററായി ജോലി തുടങ്ങി. 1978ല്‍ റസ്റ്റോറന്റ് അതിന്റെ രണ്ടാമത്തെ ഉടമയില്‍ നിന്നും ഉസ്മാന്‍ ഹാജി സ്വന്തമാക്കി. തൊള്ളായിരത്തി എഴുപതുകള്‍ ബ്രിട്ടനില്‍ ഇന്ത്യന്‍ റസ്റ്റോറന്റുകളുടെ ചരിത്രത്തിലെ ഒരു സുപ്രധാന ദശകമായിരുന്നുവെന്നാണ് ഹലാല്‍ ഹോട്ടലിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. 1970 അവസാനത്തോടെ ദക്ഷിണേഷ്യന്‍ പാചകരീതി ബ്രിട്ടിഷ് മെനുവില്‍ പ്രധാനപ്പെട്ട പാചകവിധിയായി മാറി. അലി അഹമ്മദ് അസ്‌ലം എന്ന ബ്രിട്ടിഷ് ബംഗ്ലാദേശി ഷെഫ് ''ചിക്കന്‍ ടിക്ക മസാല'' പരിചയപ്പെടുത്തിയ കാലയളവായിരുന്നു അത്. അതായിരുന്നു ഒരു പ്രധാനപ്പെട്ട സംഭവം.

ഇന്ത്യന്‍ റസ്‌റ്റോറന്റുകള്‍ ലണ്ടന്‍ നഗരത്തില്‍ വ്യാപകമായി, തൊണ്ണൂറുകളില്‍ തന്നെ രണ്ടായിരത്തിലേറെ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ ലണ്ടനിലുണ്ട്. ഈ ചരിത്രത്തിലെ നമ്മുടെ കൊയിലാണ്ടിയുടെ സംഭാവനയായിരുന്നു ഉസ്മാന്‍ ഹാജി. ഉസ്മാന്‍ ഹാജിയുടെ ഹലാല്‍ റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടം പതിനേഴാം നൂറ്റാണ്ടില്‍ പണിതതാണ്. ലണ്ടന്‍ നഗരത്തിന്റെ മാറ്റങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ച കെട്ടിടമാണത്. നഗരത്തിലെ ഡോക്കുകളും ലണ്ടന്‍ ടവറും അഞ്ച് മിനിറ്റ് ദൂരെയാണ്. രണ്ടു ലോകയുദ്ധങ്ങളും കണ്ട കെട്ടിടത്തിനു രണ്ടാം ലോകയുദ്ധകാലത്ത് വന്‍തോതില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഞാന്‍ ചെന്നസമയത്തും ഹോട്ടലിന്റെ ഉള്‍വശം പഴയകാലങ്ങളെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു. ഒരു കപ്പലിലെ മെസ്ഹാളുപോലെയായിരുന്നു അത്. ലണ്ടന്‍ നഗരത്തിന്റെ മറ്റൊരു സുപ്രധാനമാറ്റത്തിനും ഹലാല്‍ ഹോട്ടലും ഉസ്മാന്‍ ഹാജിയും ദസാക്ഷികളായി. ലണ്ടനിലെ മുസി‌ലിം സമൂഹത്തിന്റെ വളര്‍ച്ചയായിരുന്നു അത്.

English Summary:

Usman Haji Life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com