ADVERTISEMENT

ന്യൂയോർക്ക് ∙ ലൈംഗികാതിക്രമക്കേസിൽ പ്രമുഖ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന്റെ (72) തടവുശിക്ഷ ന്യൂയോർക്ക് അപ്പീൽ കോടതി ഭൂരിപക്ഷ വിധിയിലൂടെ (4-3) റദ്ദാക്കി. ഹോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച ‘മീ ടൂ’ മുന്നേറ്റത്തിനു പ്രചോദനമായത് വെയ്ൻസ്റ്റൈനെതിരെ ഉയർന്ന പരാതികളാണ്. കേസിൽ കക്ഷിയല്ലാതിരുന്ന 3 സ്ത്രീകളെ സാക്ഷികളായി വിസ്തരിച്ചതിലൂടെ വിചാരണക്കോടതി ഗുരുതര പിഴവു വരുത്തിയെന്നും ഇത് ക്രിമിനൽ കേസുകളിലെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണു  ശിക്ഷ റദ്ദാക്കിയത്. ഇതോടെ കേസിൽ പുനർവിചാരണയ്ക്കു കളമൊരുങ്ങി. അതേസമയം, ലൈംഗികപീഡനക്കേസുകളിലെ കാലഹരണപ്പെട്ട മാനദണ്ഡങ്ങളാണു ഭൂരിപക്ഷവിധിക്കു പിന്നിലെന്ന് എതിർനിലപാടെടുത്ത ജഡ്ജി ചൂണ്ടിക്കാട്ടി.  പ്രൊഡക്‌ഷൻ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006 ലും പുതുമുഖനടിയായ ജെസിക്ക മാനിനെ 2013 ലും പീഡിപ്പിച്ചെന്ന കേസിലാണ് 2020 ൽ വെയ്ൻസ്റ്റൈനിനെ 23 വർഷം തടവിനു ശിക്ഷിച്ചത്. 2022 ൽ മറ്റൊരു പീഡനക്കേസിൽ ലൊസാഞ്ചലസ് കോടതി വെയ്ൻസ്റ്റൈന് 16 വർഷത്തെ ജയിൽശിക്ഷ വിധിച്ചെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കി. ആഞ്ജലീന ജോളി, ഗിനത്ത് പാൾട്രൊ തുടങ്ങിയ ഹോളിവുഡ് നടിമാരും മോഡലുകളും ഉൾപ്പെടെ എൺപതിലേറെ വനിതകൾ വെയ്ൻസ്റ്റൈനെതിരെ പരാതിപ്പെട്ടിരുന്നു. ‌‌2017 ൽ ന്യൂയോർക്ക് ടൈംസും ന്യൂയോർക്കറുമാണ് മിറാമാക്സ് സ്റ്റുഡിയോ സ്ഥാപകനായ വെയ്ൻസ്റ്റൈനെതിരായ ആരോപണങ്ങൾ വെളിച്ചത്തു കൊണ്ടുവന്നത്.

English Summary:

Hollywood Me Too Case: Harvey Weinstein’s Rape Conviction is Overturned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com