ADVERTISEMENT

ശരീരത്തിലെ അണുബാധയെ ചെറുക്കുവാന്‍ നാം ഉപയോഗിച്ച് വരുന്ന മരുന്നുകളാണ് ആന്റിബയോട്ടിക്‌സ്. എന്നാല്‍ അമിതമായ ആന്റിബയോട്ടിക്‌സ് ഉപയോഗം മൂലം ചിലപ്പോള്‍ ബാക്ടീരിയകള്‍ അടക്കമുള്ള അണുക്കള്‍ ഇതിനെതിരെ പ്രതിരോധ ശക്തി കൈവരിക്കും. ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് എന്നറിയപ്പെടുന്ന ഈ പ്രതിരോധ ശേഷി അണുക്കള്‍ നേടി കഴിഞ്ഞാല്‍ പിന്നെ മരുന്നുകളൊന്നും ശരീരത്തില്‍ ഫലിക്കാതെയാകും. 

കോവിഡ്19 മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന പലരിലും സെക്കന്‍ഡറി അണുബാധയ്‌ക്കെതിരെ ആന്റിബയോട്ടിക്‌സ് പ്രയോഗിക്കപ്പെടാറുണ്ട്. ഇത് ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് വളര്‍ത്താന്‍ കാരണമാകുമെന്ന് ശാസ്ത്രലോകം ഭയക്കുന്നു. പ്രതിരോധ ശേഷി കൈവരിച്ച ഈ സൂപ്പര്‍ ബഗ്ഗുകളെ വളരാന്‍ അനുവദിച്ചാല്‍ 2050 ഓടു കൂടി 10 ദശലക്ഷം പേരെങ്കിലും പ്രതിവര്‍ഷം മരണപ്പെടുമെന്ന് കണക്കാക്കുന്നു. 

മാരകമായ ഈ അവസ്ഥാ വിശേഷം ചെറുക്കാന്‍ രോഗിയുടെ പ്രതിരോധ സംവിധാനവുമായി ചേര്‍ന്ന് സൂപ്പര്‍ ബഗ്ഗുകളെ നശിപ്പിക്കുന്ന ഒരു രാസ സംയുക്തം കണ്ടെത്തിയിരിക്കുകയാണ് കൊളറാഡോ ബോള്‍ഡര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. 

സാല്‍മൊണെല്ല, ഇ.കോളി പോലെ ദൃഢമായ പുറം ആവരണമുള്ള ഗ്രാം നെഗറ്റീവ് ബാക്ടീരിയകളെ വരെ നശിപ്പിക്കാന്‍ JD1 എന്ന് പേരിട്ടിരിക്കുന്ന ഈ രാസ സംയുക്തത്തിന് സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇതിനായി JD1 ഉപയോഗപ്പെടുത്തുന്നത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയാണ്. ശരീരത്തിന്റെ തനത് പ്രതിരോധ സംവിധാനത്തെ കൂട്ട് പിടിച്ച് ബാക്ടീരിയയുടെ പുറം ആവരണത്തിനെതിരെ ആക്രമണം അഴിച്ച് വിടുന്ന JD1 ഇതിന് ശേഷം ബാക്ടീരിയയുടെ ഉള്ളില്‍ പ്രവേശിച്ച് അകത്തെ ആവരണത്തെയും നിഷ്പ്രഭമാക്കും. 

2050 ആകുമ്പോഴേക്കും കാന്‍സര്‍ ബാധിച്ച് മരിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് മൂലം മരിക്കാമെന്ന് ഗവേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 1950കളില്‍ വികസിപ്പിച്ച നമ്മുടെ ആന്റിബയോട്ടിക്കുകള്‍ പലതും ആ സമയം ഫലിക്കാതെയാകും. ഒരു ചെറിയ അണുബാധ പോലും മരണകാരണമായേക്കാവുന്ന 100 വര്‍ഷം മുന്‍പത്തെ സാഹചര്യത്തിലേക്ക്  അത് നമ്മെ നയിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 

ഇതിനാല്‍ ബദല്‍ ചികിത്സാ രീതികള്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫ. കോറി ഡെറ്റ് വീലര്‍ പറയുന്നു. പുതിയ ആന്റിബയോട്ടിക്കുകള്‍ വികസിപ്പിക്കുകയോ പഴയത് വീണ്ടും പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയോ ചെയ്തില്ലെങ്കില്‍ വരും ദശകങ്ങളില്‍ ബാക്ടീരിയല്‍ അണുബാധ മൂലമുള്ള മരണങ്ങള്‍ കുത്തനെ വര്‍ധിക്കുമെന്ന് പ്രഫ ഡെറ്റ് വീലര്‍ കൂട്ടിച്ചേര്‍ത്തു. 

സഫയര്‍ എന്നൊരു സങ്കേതം ഉപയോഗിച്ചാണ് ഡെറ്റ് വീലറും സംഘവും JD1 ഉള്‍പ്പെടെ 70 ഓളം രാസ സംയുക്തങ്ങള്‍ കണ്ടെത്തിയത്. പ്ലസ് പാത്തോജെന്‍സ് ജേണലിലാണ് ഇത് സംബന്ധിച്ച പഠന ഫലം പ്രസിദ്ധീകരിച്ചത്. 

English Summary : Novel compound as Covid triggers superbug threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com