ADVERTISEMENT

വിവാഹിതയായ സ്ത്രീക്ക് കുട്ടികൾ ഉണ്ടാകുക എന്നതിനപ്പുറം മറ്റെന്ത് വലിയ ആഗ്രഹം (ലൈംഗികാഗ്രഹം) ഉണ്ടാകാനാണ് എന്ന് നെറ്റ്ഫ്ലിക്സിലെ ലസ്റ്റ് സ്റ്റോറീസ് എന്ന വെബ് സീരീസിൽ അമ്മായിഅമ്മ മരുമകളോട് ചോദിക്കുന്നുണ്ട്. നമ്മുടെ സമൂഹവും മതവും സംസ്കാരവും എല്ലാം വർഷങ്ങളായി പറഞ്ഞുവച്ചിരുന്നതും ഇതു തന്നെയായിരുന്നു. ലൈംഗികത എന്നത് പൊതുവെ പ്രോക്രിയേഷൻ അഥവാ കുഞ്ഞുങ്ങൾ പിറക്കാൻ വേണ്ടിയുള്ളതാണ് എന്ന്. പുരുഷന്റെ കാര്യത്തിൽ ഇക്കാര്യത്തിൽ ചില ഇളവുകളൊക്കെയുണ്ടായിരുന്നു. പുരുഷകേന്ദ്രീകൃതമായി സകലതും ചിട്ടപ്പെടുത്തിയിരുന്ന ഒരു സമൂഹത്തിൽ അതിന്റെ നായകസ്ഥാനത്ത് നിൽക്കുന്നയൊരാൾക്കു സുഖം തേടലൊക്കെയാകാം, അതൊക്കെയങ്ങു കണ്ണടച്ചു വിട്ടേക്ക് എന്നൊരു മട്ട്.

 

പണ്ട്, സ്ത്രീകൾ ലൈംഗികതയെക്കുറിച്ചു തുറന്നു സംസാരിക്കുന്നതു പോയിട്ട്, സെക്സ് വേണ്ട എന്നു പറയാൻ പോലും തലവേദനയുടെയോ നടുവേദനയുടെയോ കൂട്ടു പിടിക്കുമായിരുന്നു. വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാകാൻ വല്ലാതെ താമസിച്ച് വന്ധ്യത ചികിത്സയ്ക്ക് എത്തുമ്പോൾ മാത്രമാണ് സ്ത്രീകൾ ലൈംഗികതയെക്കുറിച്ചു തൊട്ടും തൊടാതെയും എന്തെങ്കിലുമൊക്കെ സൂചിപ്പിക്കുന്നതു തന്നെ. എന്നാൽ, പുരുഷനെ സംബന്ധിച്ച് ലൈംഗികതയെ ഒരു ആവശ്യം (Biological Need) ആയിരുന്നു. അതുകൊണ്ടു തന്നെ ലൈംഗികത സംബന്ധിച്ച പരാതികളുമായി സെക്സോളജിസ്റ്റുകളെ തേടിപ്പോയിരുന്നതും പുരുഷന്മാരായിരുന്നു. അതും പങ്കാളിക്ക് ലൈംഗിക കാര്യങ്ങളിൽ തീരെ താൽപര്യമില്ല, എന്നു പറയാൻ. 

 

അടുക്കളപ്പണിയും കുട്ടികളുടെ കാര്യവും കഴിഞ്ഞ് ഭർത്താവിന്റെ സന്തോഷത്തിനായി മാത്രം കിടപ്പറയിൽ വഴങ്ങുന്ന സ്ത്രീകളുടെ കാലം മാറുകയാണ്. കുട്ടികളുണ്ടാകാൻ മാത്രമുള്ളതല്ല രതി, അതു പരസ്പരമുള്ള ഇഴയടുപ്പത്തിന്റെ പ്രകാശനമാണെന്നും ആനന്ദത്തിന്റെ മാർഗമാണെന്നും സ്ത്രീകൾ തിരിച്ചറിയുന്നുണ്ട്. പുരുഷനെപ്പോലെ തന്നെ കോർപറേറ്റ് ജോലികളിലും ബിസിനസ്സിലും സാഹസിക പ്രവർത്തന മേഖലകളിലും വിമാനം പറത്തലിലും ഒക്കെ സ്ത്രീകളും സജീവമാണ്. അവിടൊക്കെ സ്വയം തീരുമാനമെടുക്കുകയും ആത്മവിശ്വാസത്തോടെ നടപ്പാക്കുകയും ചെയ്യുന്നതു പോലെ സ്വന്തം ലൈംഗിക സന്തോഷത്തിന്റെ പൂർത്തീകരണത്തിനായി നിശ്ചയദാർഢ്യത്തോടെ നില കൊള്ളാനും ഒട്ടേറെ സ്ത്രീകൾ ഇന്നു ശ്രമിക്കുന്നുണ്ട്. 

 

ഇതൊരു വലിയ വിപ്ലവമാണ്. പക്ഷേ, അത്ര നിശ്ശബ്ദമല്ല. ഒന്നു ചുറ്റും നോക്കൂ. ‘‘ഇതാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്, ഇതാണ് ആഗ്രഹിക്കുന്നത്, ഇതാണ് ഞങ്ങൾക്ക് ആവശ്യം’’ എന്നു ലൈംഗികതയെക്കുറിച്ച് ഉറക്കെ പറയാൻ ധൈര്യപ്പെട്ട് സ്ത്രീകൾ മുന്നോട്ടു വരുന്നുണ്ട് എന്നാണ് മനോരമ ആരോഗ്യം നടത്തിയ സർവേയിൽ പങ്കെടുത്ത മാനസികാരോഗ്യവിദഗ്ധരും സെക്സോളജിസ്റ്റുകളും ഒരുപോലെ ചൂണ്ടിക്കാണിച്ചത്. 

 

നിർബന്ധപൂർവമായ രതിയോടു മിക്ക സ്ത്രീകളും താൽപര്യം കാണിക്കുന്നില്ല. സ്ത്രീകളുെടയിടയിൽ സെക്ഷ്വൽ ഫാന്റസികൾ പരീക്ഷിച്ചു നോക്കാൻ തയാറാകുന്നവരുടെയും സ്വയംഭോഗം വഴി സ്വന്തം ആനന്ദമേഖലകൾ തിരിച്ചറിയുന്നവരുടെയും എണ്ണവും വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. 

 

ഒരു ബന്ധം അവസാനിച്ചാൽ അതിൽ മനസ്സു തകർന്നു ജീവിക്കുന്നവരുടെ എണ്ണവും കുറഞ്ഞു വരുന്നു. താൽപര്യമുള്ള മറ്റൊരു ബന്ധം ഉണ്ടായാൽ അതിലേക്കു പോകുവാൻ മനസ്സു കാണിക്കുന്നുണ്ട് പെൺകുട്ടികൾ. 

 

‘‘ലൈംഗികതയുടെ കാര്യത്തിൽ സ്ത്രീകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമെന്നു പറയുന്നത് ചെറിയ ഒന്നല്ല. പണ്ട് സ്ത്രീയുടെ സംതൃപ്തിക്ക് പ്രാധാന്യമില്ല എന്നൊരു ചിന്തയായിരുന്നു സ്ത്രീക്കും പുരുഷനും. ഇന്ന് ആ പ്രവണത മാറി.’’ തൃശൂർ അൻസാര്‍ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് അനിൽകുമാർ സ്ത്രീയുടെ ലൈംഗികതയുടെ കാര്യത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ പല തലങ്ങളെ ചൂണ്ടിക്കാണിക്കുന്നു. 

 

‘‘സ്വന്തം തൃപ്തിയും താൽപര്യങ്ങളും കുറച്ചുകൂടി പ്രകടമായി തുറന്നു പറയുന്നുണ്ട് സ്ത്രീകൾ. മുൻപ് ആണുങ്ങൾ സെക്സിനെക്കുറിച്ച് ‘ഞങ്ങളുടെ ആവശ്യങ്ങളൊക്കെ നടക്കണ്ടേ’ എന്നു പറയുമായിരുന്നു. അതായത് സെക്സ്എന്നത് ജൈവപരമായ ഒരു ആവശ്യം മാത്രമായാണ് കണ്ടിരുന്നത്. അത് അമ്പേ മാറി. സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയുമൊക്കെ അനുഭൂതിദായകമായ വിനിമയമായി സെക്സിനെ കാണാനാകുന്നുണ്ട് ഇപ്പോൾ പുരുഷന്. അതിനനുസരിച്ച്, സ്ത്രീകൾ അവരുെട ഭാഗത്തു നിന്ന് ആ അനുഭൂതിയെ കണക്കിലെടുക്കാനും തുടങ്ങി. 

 

ആസ്വാദനതലത്തിൽ കാണാൻ തുടങ്ങിയതോടെ സ്ത്രീകളും ദാമ്പത്യത്തിൽ സെക്സ് ആവശ്യപ്പെടുന്ന തലത്തിലേക്കു വന്നിട്ടുണ്ട്. ഭർത്താവിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ അവർ മടിക്കുന്നില്ല. പണ്ട് ൈലംഗിക ജീവിതത്തിലെ പ്രശ്നങ്ങൾ മൂലം ഭാര്യയെ ഉപേക്ഷിക്കാൻ ഭർത്താക്കന്മാർ മടിച്ചിരുന്നില്ല. ഇപ്പോൾ വ്യാപകമായല്ലെങ്കിലും സ്ത്രീകളിലും ആ രീതി കാണുന്നുണ്ട്. ലൈംഗികമായ അസംതൃപ്തി എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം വിവാഹബന്ധം വേർപെടുത്തുന്ന ഒരു ട്രെൻഡുണ്ട്. സെക്സിൽ ഇഷ്ടമില്ലാത്ത രീതികൾ എതിർക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനുമുള്ള തന്റേടവും കാണിച്ചു തുടങ്ങിയിട്ടുണ്ട് സ്ത്രീകൾ’’– അനിൽകുമാർ പറയുന്നു.

(വിവരങ്ങൾക്കു കടപ്പാട്: മനോരമ ആരോഗ്യം മാഗസിൻ)

Content Summary: Sexual life and family life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com