ADVERTISEMENT

2018 ൽ സെക്ഷ്വാലിറ്റി ആൻഡ് കൾച്ചർ ജേണലിൽ വന്ന പഠനത്തിന്റെ തലക്കെട്ടു തന്നെ ‘മൈ ഐഫോൺ ചേഞ്ച്ഡ് മൈ ലൈഫ്’ എന്നാണ്. ഡിജിറ്റൽ ടെക്നോളജി എങ്ങനെയാണ് പോണോഗ്രഫി ഉൾപ്പെടെ ലൈംഗിക സംബന്ധിയായ വിവരങ്ങൾ സ്ത്രീകൾക്ക് ഓൺലൈനായി ലഭിക്കുന്നതിന്റെ സാധ്യത മെച്ചപ്പെടുത്തി എന്നു പരിശോധിക്കുന്ന ഈ പഠനം പറയുന്നത് സ്വന്തം ലൈംഗിക തൃപ്തിക്കും സ്വന്തം ലൈംഗികതയെ കൂടുതൽ മനസ്സിലാക്കാനും ലൈംഗിക കാമനകളെ സാധാരണമാക്കാനും ഇത് സ്ത്രീകളെ സഹായിക്കുന്നു എന്നാണ്. 

 

‘‘പണ്ട് പോൺ എന്നത് ‘ബോയ്സ് സീക്രട്ട്’ ആയിരുന്നു. ഇപ്പോൾ മൊബൈൽ ഫോണും ഇന്റർനെറ്റും വ്യാപകമായതോടെ പെൺകുട്ടികളും സ്ത്രീകളുമൊക്കെ പോൺ / അഡൽറ്റ് വിഡിയോകൾ കാണുന്നു. മാസ്റ്റർബേഷനെക്കുറിച്ചും ഇന്റർനെറ്റും സോഷ്യല്‍ മീഡിയയും വഴി അറിയുന്നുണ്ട്. പെൺകുട്ടികൾ മാത്രമല്ല ഇന്ന് 20– കളിലോ 30– കളിലോ എത്തിനിൽക്കുന്ന സ്ത്രീകളും പോൺ വിഡിയോകളെക്കുറിച്ചും സ്വയംഭോഗത്തെ കുറിച്ചുമൊക്കെ അറിവുള്ളവരാണ്.’’ കോട്ടയം മെഡിക്കൽ കോളജിലെ മനോരോഗവിദഗ്ധനും മനോരോഗ ചികിത്സാവിഭാഗം തലവനുമായ ഡോ. വർഗീസ് പുന്നൂസ് പറയുന്നു. 

 

ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു ക്ലിനിക്കൽ സെറ്റിങ്ങിലോ തെറപ്പിസ്റ്റിനോടോ തുറന്നു സംസാരിക്കുന്ന കാര്യത്തിൽ ധൈര്യവും സത്യസന്ധതയും ആൺകുട്ടികളെ അപേക്ഷിച്ച് ഇന്നത്തെ പെൺകുട്ടികൾക്കുണ്ട്. ആൺകുട്ടികൾ സൗഹൃദ കൂട്ടായ്മകളിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുമെങ്കിലും ഡോക്ടറോടു സംസാരിക്കാൻ വിമുഖത കാണിക്കും. സംസാരിച്ചാൽ തന്നെ പലർക്കും സ്വന്തം ശരീരാവയവങ്ങളുടെ യഥാർഥ പേരു പോലും പറയാനറിയില്ല. പക്ഷേ, പെൺകുട്ടികൾ ശാസ്ത്രീയമായ പേരുകൾ തന്നെ ഉപയോഗിച്ചാണ് സംസാരിക്കുക. 

 

ഓൺലൈനിൽ ലൈംഗികത കലരുമ്പോൾ 

സൈബർലോകം തുറന്നു വയ്ക്കുന്ന ബൃഹത്തായ അവസരങ്ങൾ മുതിർന്ന സ്ത്രീകളിലും വലിയ പ്രലോഭനം സൃഷ്ടിക്കുന്നുണ്ടെന്നു ഡോക്ടർ ചൂണ്ടിക്കാണിക്കുന്നു. ആ പ്രലോഭനങ്ങൾക്ക് മനസ്സറിഞ്ഞ് കീഴടങ്ങിപ്പോകുന്നവരുണ്ട്. ‘‘പണ്ടൊക്കെ നെറ്റ് വഴിയൊ സോഷ്യൽ മീഡിയ വഴിയൊ ഒരു അപരിചിതനെ പരിചയപ്പെട്ടു സംസാരിച്ചാലും ലൈംഗികചുവ കലർന്ന ഒരു നീക്കമുണ്ടായാൽ ആ ബന്ധം അവിടെ അവസാനിപ്പിക്കുന്നതായാണ് കണ്ടിരുന്നത്. പക്ഷേ, ഇന്നു സൈബർ ലോകത്തുള്ള പരിചയം സൗഹൃദമായി മാറി വല്ലാത്ത അടുപ്പത്തിലേക്കെത്തിയാൽ ആ ബന്ധം നിലനിർത്താനായി ലൈംഗിക ചുവയുള്ള മെസേജുകൾക്കും അൽപം കൂടി കടന്ന് ലൈംഗികമായി ഉണർത്തുന്ന ചിത്രങ്ങൾ അയയ്ക്കുന്നതിനും വഴങ്ങുന്നു സ്ത്രീകൾ. ഇതിന്റെയൊക്കെ ഒടുവിൽ ബ്ലാക്ക് മെയിലിങ്ങും ചൂഷണവുമൊക്കെ തുടങ്ങുമ്പോൾ അതു സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുന്നവരുമുണ്ട്. 

 

സ്ത്രീയെ സംബന്ധിച്ച് ഒരു ബന്ധത്തിൽ നിന്നും ലഭിക്കുന്ന സ്നേഹവും പരിഗണനയും ബഹുമാനവും വളരെ പ്രാധാന്യമുള്ളതാണ്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിയുമ്പോൾ ചിലപ്പോൾ ആ ബന്ധത്തിൽ നിന്നും വൈകാരിക തൃപ്തി ലഭിക്കാതെ വരാം. അങ്ങനെ വിരസതയിൽ കഴിയുന്നവർക്ക് ജീവിതം ബാലൻസ് ചെയ്തുകൊണ്ടുപോകാനുള്ള ഒരു രക്ഷാമാർഗമായി മാറാറുണ്ട് സൈബർലോകം പലപ്പോഴും. വാട്സ് ആപ് വഴിയുള്ള പഴയ സൗഹൃദകൂട്ടായ്മകൾ, ഡേറ്റിങ് ആപ്പുകൾ എന്നിവയും കുടുംബജീവിതത്തിന്റെ താളം തെറ്റിക്കുന്ന ബന്ധങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങളും കാണാറുണ്ടെന്നു ഡോക്ടർ പറയുന്നു.

 

സെക്സ്റ്റിങ്ങും ഡേറ്റിങ്ങും

സ്ത്രീകൾ പോൺ കാണുന്നുണ്ടെങ്കിലും പുരുഷന്മാരെ പോലെ വയലൻസ് കലർന്ന് ഹാർഡ്കോർ പോൺ കാണാറില്ല എന്നാണ് റിപ്പോർട്ടുകൾ. റൊമാൻസും സോഫ്റ്റ് പോണുമാണ് കൂടുതലും കാണുന്നതെന്നു റിപ്പോർട്ടുകൾ പറയുന്നു. സെക്സ്റ്റിങ്ങ് വളരെ വ്യാപകമാണ് എന്നതുപോലെ ഇറോട്ടിക് സ്റ്റിമുലേഷൻ ഉണ്ടാക്കുന്ന വിഡിയോകൾ പങ്കുവയ്ക്കുന്നതും കാണാറുണ്ട്. 

 

ഇങ്ങനെയാണെങ്കിലും സ്ത്രീകളിലും പെൺകുട്ടികളിലും സൈബർ സെക്സ് അടിമത്തം കാണുന്നത് വളരെ അപൂർവമാണെന്നു ക്ലിനിക്കൽ റിപ്പോർട്ടുകൾ പറയുന്നു. പുരുഷന്മാരുടെ കാര്യത്തിൽ സൈബര്‍ സെക്സ് അടിമത്തം കാണുന്നത് വളരെ അപൂർവമാണെന്നുക്ലിനിക്കൽ റിപ്പോർട്ടുകൾ പറയുന്നു. പുരുഷന്മാരുടെ കാര്യത്തിൽ സൈബർ സെക്സ് ലൈംഗികജീവിതത്തിന്റെ താളം തെറ്റിക്കുന്ന സംഭവങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സ്ത്രീകളുെട കാര്യത്തിൽ ഇതുവരെ അതുവലിയ പ്രശ്നം സൃഷ്ടിക്കുന്നതായി കണ്ടിട്ടില്ല. 

 

പക്ഷേ, കാലം മാറിയെങ്കിലും സമൂഹം അതുൾക്കൊണ്ടു മാറുന്നില്ല എന്നതാണ് സത്യം. ‘‘ആൺകുട്ടികളെ എന്തെങ്കിലും പ്രശ്നങ്ങളുമായി ക്ലിനിക്കൽ കൊണ്ടുവരുമ്പോൾ മാതാപിതാക്കൾ വളരെ സ്വാഭാവികമായാണ് ‘അവൻ പോൺ കാണുന്നത് കുറച്ചു കൂടുതലാണ്’ എന്നു പറയുന്നത്. എന്നാൽ പെൺകുട്ടി ഫോണിൽ പോൺ കണ്ടതായോ അല്ലെങ്കിൽ മാസ്റ്റർബേഷൻ ചെയ്യുന്നതായോ അറിഞ്ഞാൽ ലോകം അവസാനിച്ച ഭാവമാണ്. പലപ്പോഴും കുട്ടികൾ പ്രായത്തിന്റേതായ ജിജ്ഞാസയിൽ നോക്കിപ്പോകുന്നതാണ്. അത് അഡിക്ഷന്റെ തലത്തിലേക്കൊന്നും എത്തിയിട്ടുപോലുമുണ്ടാകില്ല. എങ്കിലും വലിയ പ്രശ്നമായെടുക്കും. അതുപോലെ ലൈംഗികതയെക്കുറിച്ച് തുറന്നു ലിബറലായി സംസാരിക്കുന്ന പെൺകുട്ടികളൊക്കെ സെക്സ് മാനിയാക് ആണെന്നും നിംഫോമാനിയാക് ആണെന്നുമൊക്കെ കരുതുന്ന രീതിയുണ്ട്.’’ ഡോ. വർഗീസ് പറയുന്നു. 

(വിവരങ്ങൾക്കു കടപ്പാട്: മനോരമ ആരോഗ്യം മാഗസിൻ)

Content Summary: Sexual Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com