ADVERTISEMENT

പരിപൂർണ ആരോഗ്യമുള്ള പുതു തലമുറയെ വാർത്തെടുക്കുന്നതിന് ‘അമ്മ’ എന്ന നിലയിൽ ചെയ്യാവുന്ന ഏറ്റവും മഹത്തരമായ കാര്യം കുഞ്ഞിനെ മുലയൂട്ടുകയും നന്നായി പരിചരിക്കുകയും  ചെയ്യുക എന്നതുതന്നെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ നിര്‍ണായകമായ ദിനങ്ങളായി കരുതപ്പെടുന്നത് അയാള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആയിരിക്കുന്ന കാലം മുതൽ ആദ്യത്തെ 1000 ദിവസങ്ങളാണ്. ഗര്‍ഭാശയത്തിൽ കഴിയുന്ന 270 ദിവസങ്ങളും ജനിച്ചശേഷമുള്ള ആദ്യ രണ്ടു വര്‍ഷങ്ങളും ഉള്‍പ്പെട്ടതാണ് ഈ കാലഘട്ടം. ഒരു കുട്ടിയെ മാനസികമായും ശാരീരികമായും സ്വാധീനിക്കാൻ കഴിയുന്ന ഈ ദിവസങ്ങള്‍ക്ക് കുട്ടിയുടെ ഭാവിജീവിതത്തില്‍ വളരെ അധികം പ്രാധാന്യമുണ്ട്. കുട്ടിയുടെ ആരോഗ്യ - പോഷക നില, ബുദ്ധിശക്തി, ഉയരം, വിദ്യാഭ്യാസം, വൈകാരിക - സാമൂഹിക വികാസം, പെരുമാറ്റം, മനോഭാവം, സന്തോഷം എന്നീ  കാര്യങ്ങളിൽ പ്രധാനമായും ഈ 1000 ദിവസങ്ങള്‍ സുപ്രധാന പങ്കുവഹിക്കുന്നു. ഈ കാലയളവിൽ കുട്ടികളില്‍ ഉണ്ടാകുന്ന പോഷകാഹാരക്കുറവു മൂലമുള്ള വളര്‍ച്ചാമുരടിപ്പും കുട്ടിയുടെ ഉയരക്കുറവിനും ബുദ്ധിക്കുറവിനും കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതായത്, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോഴേ കുഞ്ഞിന്റെ ഭാവി തീരുമാനിക്കപ്പെട്ടു കഴിഞ്ഞു എന്നർഥം. അതിനാല്‍ ആ 1000 ദിവസങ്ങള്‍ വളരെയധികം വിലപ്പെട്ടതാണ്.

ചൈൽഡ്‌ലൈനിൽ വിവിധ പ്രശ്നങ്ങളുമായി കൗൺസലിങ്ങിന് കൊണ്ടുവരുന്ന കുട്ടികളിൽ അവരുടെ ‘Lactation and pediatric History’ പരിശോധിക്കുമ്പോൾ, നല്ലൊരു ശതമാനം കുട്ടികൾക്കും ഗർഭാവസ്ഥയിലും ശൈശവത്തിലും ശരിയായ പരിചരണവും മുലപ്പാലും ലഭിക്കാത്തത് പ്രശ്നങ്ങളുടെ മൂലകാരണമായി മനസ്സിലാക്കാൻ സാധിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെയാണ് ഗർഭസ്ഥശിശുവിന്റെ പരിചരണം വളരെയധികം പ്രാധാന്യമുള്ളതായി പരിഗണിക്കപ്പെടുന്നത്. മുലയൂട്ടല്‍ കുട്ടിയുടെ ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താനുള്ള ഏറ്റവും പ്രധാന കാര്യമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയും പരിഗണനയും അനിവാര്യമാണ്.

പ്രസവത്തിനു ശേഷം കഴിവതും വേഗം മുലയൂട്ടുവാന്‍ ശ്രമിക്കേണ്ടത് അതിപ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സിസേറിയനാണെങ്കില്‍ ഒന്നര-രണ്ട് മണിക്കൂറിനുള്ളില്‍ പാൽ കൊടുക്കാം. പ്രസവിച്ചയുടനെ ഉണ്ടാകുന്ന മഞ്ഞനിറത്തിലുള്ള പാല്‍ വളരെയധികം രോഗപ്രതിരോധ പദാര്‍ഥങ്ങളുള്ളതും ഒരിക്കലും പിഴിഞ്ഞു കളയാന്‍ പാടില്ലാത്തതുമാണ്. പ്രസവശേഷം ആദ്യ അഞ്ച് ദിവസങ്ങളില്‍ മുലപ്പാലായി ലഭിക്കുന്ന കൊളൊസ്റ്റം കൊഴുത്ത് മഞ്ഞ നിറത്തിലുള്ള ദ്രാവകമാണ്. കുഞ്ഞിന് അത്യാവശ്യമായ പോഷകങ്ങൾ അടങ്ങിയതാണിത്. കുഞ്ഞ് വളരുന്നതിനുസരിച്ച് മുലപ്പാലിന്റെ ഘടനയിലും മാറ്റം വരും. കുഞ്ഞുങ്ങള്‍ക്ക് എളുപ്പത്തില്‍ ദഹിക്കുന്നതിനാവശ്യമായ ദഹനരസങ്ങളും പ്രത്യേക പ്രോട്ടീനുകളും മുലപ്പാലില്‍ ധാരാളമുണ്ട്. രോഗപ്രതിരോധ ശക്തി നല്‍കുന്ന ഇമ്യൂണോ ഗ്ലോബുലിന്റെ കലവറയാണ് മുലപ്പാല്‍. കുട്ടികള്‍ക്ക് ഒരു തരത്തിലുള്ള അലര്‍ജിയും ഉണ്ടാക്കാത്ത മുലപ്പാൽ വയറിളക്കം പോലുള്ള അസുഖങ്ങൾ ഇല്ലാതാക്കുന്നു.

ആറുമാസം വരെയുള്ള കുട്ടികള്‍ക്കുള്ള സമ്പൂര്‍ണ ആഹാരമാണ് മുലപ്പാല്‍. അതുകൊണ്ടുതന്നെ ഈ കാലയളവിൽ മുലപ്പാലല്ലാതെ മറ്റെന്ത് ആഹാരം നൽകുന്നതും കുട്ടിയുടെ ദഹനേന്ദ്രിയങ്ങളുടെ വളർച്ചയെയും മറ്റും വിപരീതമായി ബാധിക്കാനിടയുണ്ട്. കുഞ്ഞിന്റെ ദഹനേന്ദ്രിയം ഈ സമയത്ത് പൂര്‍ണവളര്‍ച്ച പ്രാപിച്ചിട്ടില്ല. കുട്ടിയുടെ ദഹനേന്ദ്രിയങ്ങളിലെ പരുപരുത്ത പ്രതലം ( brush surface ) പാകപ്പെടുന്നതിനു വേണ്ട കുറഞ്ഞ കാലയളവ് 180  ദിവസം വരെയാണ്. ഇക്കാരണങ്ങൾ കൊണ്ടാണ് 6  മാസം വരെ കുട്ടികൾക്ക് മുലപ്പാൽ മാത്രമേ നൽകാൻ പാടുള്ളൂ എന്നുപറയുന്നത്.

ആദ്യമാസം ഒന്നര മണിക്കൂറിനും രണ്ടു മണിക്കൂറിനും ഇടയ്ക്ക് പാല്‍ കൊടുക്കണം. പാല്‍ കുടിച്ച കുട്ടി സ്വസ്ഥമായി മൂന്നു മണിക്കൂര്‍ ഉറങ്ങും. രണ്ടാം മാസം മുതല്‍ അരമണിക്കൂറിടവിട്ട് കൂടുതല്‍ തവണ കൊടുക്കണം. കുഞ്ഞ്‌ വിശന്നു കരയുമ്പോഴെല്ലാം മുലയൂട്ടാവുന്നതാണ്‌. അതിനു സമയപരിധിയില്ല.

കുഞ്ഞുങ്ങള്‍ ദിവസം ആറു തവണയെങ്കിലും മൂത്രമൊഴിക്കുകയും മുലപ്പാല്‍ കുടിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഒരു ഡോക്‌ടറെയും കാണേണ്ട ആവശ്യമില്ല. കുട്ടി ആരോഗ്യത്തോടെ വളരുകയും ചെയ്യും. മുലയൂട്ടലിലൂടെ കുഞ്ഞിന്റെ പല്ലുകള്‍, താടിയെല്ല്, വായുടെ മേല്‍ത്തട്ട് എന്നിവയുടെ വളര്‍ച്ചയ്ക്കാവശ്യമായ വ്യായാമം ലഭിക്കുന്നു. മുലപ്പാല്‍ കുഞ്ഞിനു തികയാതെ വരും എന്ന തെറ്റായ ധാരണയില്‍ നിന്നാണ്‌ മറ്റ്‌ പാലുൽപന്നങ്ങളെ ആശ്രയിക്കുന്നത്‌. അതും ശരിയല്ല. കുഞ്ഞിനു കുടിക്കാനുള്ള പാല് അമ്മയ്ക്കുണ്ടാകും. അത് കൂടിയോ കുറഞ്ഞോ ഇരിക്കുമെന്നുമാത്രം. പ്രസവിക്കാന്‍ ശേഷിയുള്ള ഏതൊരു സ്ത്രീക്കും കുഞ്ഞിനാവശ്യമുള്ള പാല്‍ ചുരത്താനുള്ള ശേഷി ഉണ്ടാവും എന്നത് ഒരു പ്രപഞ്ച സത്യമാണ്. ഇഷ്‌ടം പോലെ പാലുൽപാദിപ്പിക്കാന്‍ പ്രോലാക്‌ടിന്‍ എന്ന ഹോര്‍മോണ്‍ അമ്മമാരുടെ ശരീരത്തിലുണ്ട്‌. കുഞ്ഞിന്‌ എത്രത്തോളം മുലപ്പാല്‍ കൊടുത്തുകൊണ്ടിരിക്കുന്നുവോ അത്രയും പാല്‍ പ്രോലാക്‌ടിന്റെ പ്രവര്‍ത്തനം മൂലം വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കും.

സ്തനങ്ങള്‍ പാല്‍ ചുരത്തുന്നത് ഒരു ന്യൂറോഎൻഡോക്രൈൻ ന്യൂറോഎൻഡോക്രൈൻ റിഫ്ലെക്സ് അഥവാ മില്‍ക്ക് ഇജെക്‌ഷന്‍ റിഫ്ലെക്സ് പ്രക്രിയയിലൂടെ ആണ്. അതായത്, കുഞ്ഞു മുല വലിച്ചു കുടിക്കുമ്പോള്‍ നാഡികള്‍ വഴി ഈ സന്ദേശം തലച്ചോറില്‍ എത്തുകയും തല്‍ഫലമായി തലച്ചോറില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ രക്തത്തിലൂടെ എത്തി മുലപ്പാല്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും ചെയ്യുമ്പോഴാണ് മുലപ്പാല്‍ കൂടുതലായി ഉണ്ടാവുകയും അത് ചുരത്തപ്പെടുകയും ചെയ്യുന്നത്. അതായത് കുഞ്ഞു മുല വലിച്ചു കുടിക്കാന്‍ ശ്രമിക്കുന്നതിന് അനുസൃതമായാണ് പാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. കുഞ്ഞിനെക്കൊണ്ട് മുല കുടിപ്പിക്കാനുള്ള ശ്രമം കുറഞ്ഞാല്‍ സ്വാഭാവികമായും പാല്‍ ഉല്‍പ്പാദനവും കുറയും. പ്രത്യേകിച്ചും തുടക്കത്തില്‍ ഇതിനു പ്രാധാന്യം കൂടുതലുണ്ട്.

ഭൂമിയില്‍ ഓരോ ജീവിക്കും ഓരോ തരത്തില്‍ അനുയോജ്യമായ പാലാണ്‌ പ്രകൃതി കനിഞ്ഞു നല്‍കിയിട്ടുള്ളത്‌. പശു, എരുമ, മനുഷ്യന്‍ ഇവയുടെ ഓരോന്നിന്റെയും മുലപ്പാലിന്റെ ഗുണം വ്യത്യസ്‌തമാണ്‌. അവയുടെ കുഞ്ഞുങ്ങള്‍ക്ക്‌ അനുയോജ്യമായ രീതിയിലാണ്‌ മുലപ്പാല്‍ ഉണ്ടാവുന്നത്‌. എരുമയുടെ പാലില്‍ പ്രോട്ടീന്റെ അംശം കൂടുതലാണ്‌. അത്രയും പ്രോട്ടീന്‍ മനുഷ്യക്കുഞ്ഞിന്‌ ആവശ്യമില്ല. എരുമയുടെയോ പശുവിന്റെയോ പാല്‌ അതുകൊണ്ടുതന്നെ കുട്ടിക്ക്‌ അപകടകാരിയുമാണ്‌.

ജോലിയുള്ള അമ്മമാര്‍ക്കും മറ്റും മുലപ്പാല്‍ പിഴിഞ്ഞെടുത്ത് സംഭരിച്ച് കുഞ്ഞിന് കൊടുക്കാം. കുഞ്ഞിന്റെ ആരോഗ്യത്തിനും അണുബാധ തടയുന്നതിനും മറ്റു പാലുകളേക്കാള്‍ നല്ലത് ഇതുതന്നെയാണ്. വൃത്തിയുള്ള പാത്രത്തില്‍ ഫ്രിജില്‍ 48 മണിക്കൂര്‍ വരെ ഇത്തരത്തില്‍ പാല്‍ സൂക്ഷിക്കാം.

കുട്ടിയുടെ ഹോര്‍മോണ്‍ വ്യവസ്ഥയ്ക്കും ഞരമ്പുകളും മസ്തിഷ്കവും പക്വമാകുന്നതിനും മുലപ്പാലിലെ കൊഴുപ്പ് കൂടിയേ തീരൂ. കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ലിനോളിക് ആസിഡ് മുലപ്പാലില്‍ ധാരാളമുണ്ട്.

ശ്രദ്ധിക്കുക 

• ലോക പ്രശസ്ത മനഃശാസ്ത്ര വിദഗ്ധൻ സിഗ്‌മണ്ട് ഫ്രോയ്ഡിന്റെ സിദ്ധാന്തമനുസരിച്ച് കുഞ്ഞിന്റെ ഓറൽ സ്റ്റേജ് തുടങ്ങുന്നത് ജനനം മുതൽ 18 മാസം വരെയുള്ള സമയത്താണ്. ഈ കാലയളവിൽ അമ്മയുടെ മുലപ്പാൽ ആവശ്യാനുസരണം വലിച്ചെടുക്കാൻ കുഞ്ഞു ശ്രമിക്കുന്നു. ഇതിലൂടെ കുഞ്ഞിൽ ഒരു മാനസിക-ലൈംഗിക വികാസം രൂപപ്പെടാൻ തുടങ്ങുന്നു. ഈ പ്രായത്തിൽ വേണ്ട രീതിയിൽ മുലകുടി ലഭിക്കാത്ത കുഞ്ഞുങ്ങളിൽ ഭാവിയിൽ ലൈംഗിക വൈകൃതങ്ങളും കാണപ്പെടാൻ സാധ്യത കൂടുതലാകുന്നു.

• മതിയായ രീതിയിൽ മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങൾ പിന്നീട് വൈകാരിക സ്ഥിരത (emotional Stability) ഇല്ലാത്തവരായി കാണപ്പെടുന്നു. ഇത്തരം വ്യക്തികൾ ഭാവിയിൽ പെട്ടെന്ന് പ്രതികരിക്കുന്നവരും വേഗത്തിൽ കുഴപ്പങ്ങളിൽ ചെന്നുചാടുന്നവരും ( മോശംകൂട്ടുകെട്ടുകൾ, പക്വതയില്ലാത്ത പ്രണയബന്ധങ്ങൾ, ഭീകരവാദ സംഘടനകളിൽ ചേരുക, ലഹരിവസ്തുക്കൾക്കടിമപ്പെടുക) ആയി മാറാനുള്ള സാധ്യത കൂടുതലാകുന്നു.

• കുട്ടി ദിവസവും ആറു പ്രാവശ്യമെങ്കിലും മൂത്രമൊഴിക്കുക, 2-3 പ്രാവശ്യം മലം പോകുക, ദിവസേന 18-30 ഗ്രാം തൂക്കം കൂടുക എന്നിവയൊക്കെ ആവശ്യത്തിനു മുലപ്പാല്‍ ലഭിക്കുന്നതിന്റെ സൂചനകളാണ്.

• മുലപ്പാലൂട്ടി വളര്‍ത്തപ്പെട്ട കുട്ടിക്ക് അലര്‍ജി, ചെവിയിലെ അണുബാധ, ഭാവിയില്‍ പല്ല് പൊങ്ങാനുള്ള സാധ്യത എന്നിവ വളരെ കുറവാണ്.

• അമ്മമാരോട് പറ്റിച്ചേര്‍ന്നു വളരാനുള്ള ഭാഗ്യം മുലയൂട്ടപ്പെട്ട കുഞ്ഞിനു കൂടുതലാണ്. അവര്‍ക്ക് ഐക്യു കൂടുതലാണെന്നും അവര്‍ കൂടുതല്‍ ബുദ്ധിയുള്ളവര്‍ ആണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

• കുഞ്ഞിന് ആറു മാസം വരെ നിർബന്ധമായും മുലപ്പാല്‍ മാത്രം നല്‍കുക. അതിനു ശേഷം ചെറിയ രീതിയിൽ നന്നായി വേവിച്ച ചോറ്, പച്ചക്കറികള്‍, റാഗി, പരിപ്പ്, ഇഡ്ഡലി, പഴങ്ങള്‍ എന്നിവയെല്ലാം നല്‍കിത്തുടങ്ങാം

• പശുവിന്റെയോ മറ്റു മൃഗങ്ങളുടെ പാൽ കുട്ടിയുടെ ശാരീരികവും കായികവുമായ വളർച്ച മാത്രം സാധ്യമാക്കുന്നു, എന്നാൽ മുലപ്പാൽ കുട്ടിയുടെ ശരിയായ രീതിയിലുള്ള മസ്‌തിഷ്‌ക വളർച്ചയും ശാരീരിക മാനസിക വളർച്ചയും സാധ്യമാക്കുന്നു.

• പ്രസവാനന്തരം പാല്‍ ഉണ്ടാവും എന്ന ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും കുഞ്ഞിന്റെ ഭാവിയെ കരുതി പരിശ്രമിക്കാനുള്ള മനസ്സുമാണ് അമ്മമാര്‍ക്കുണ്ടാവേണ്ടത്. 

• കൊച്ചു കുഞ്ഞുങ്ങളിലെ കരച്ചില്‍ ഒരു പരിധി വരെ വളരെ സ്വാഭാവികമായ ഒരു പ്രതിഭാസം ആണ്. എന്നാൽ മറ്റു പല കാരണങ്ങള്‍ കൊണ്ടും കുഞ്ഞു കരയും എന്നതും മനസ്സിലാക്കുക. എല്ലാ കരച്ചിലും വിശപ്പു മൂലം ആണെന്ന് കരുതി കുഞ്ഞിനു കുപ്പിപ്പാല് നല്‍കാന്‍ വ്യഗ്രത കാണിക്കുന്നത് ദീർഘകാല അടിസ്ഥാനത്തില്‍ കുഞ്ഞിനു തന്നെ ദോഷകരം ആയിരിക്കും.

• കുഞ്ഞിനു വീട്ടിലുണ്ടാക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ധാരാളം മതി. 'ബേബി ഫുഡ്' എന്ന പേരില്‍ ലഭിക്കുന്ന സാധനങ്ങള്‍ വിവിധതരത്തിലുള്ള കൃത്രിമ സംസ്‌കരണത്തിന്‌ വിധേയമാക്കിയാണ്‌ നിർമിക്കുന്നത്‌. അവയുടെ വിലയും പോഷകമൂല്യവുമായി ഒരു പൊരുത്തവുമില്ല. മാത്രമല്ല, മധുരമുള്ളതും സ്വാദിഷ്ഠവുമായ ബേബി ഫുഡ് കഴിച്ചു ശീലിച്ച കുട്ടി സാധാരണ ഭക്ഷണം കഴിക്കാന്‍ കടുത്ത വിമുഖത കാണിക്കും. കുഞ്ഞുങ്ങളെ പ്രകൃതിദത്തവും സ്വാഭാവികവുമായ ഭക്ഷണരീതികളോടു പൊരുത്തപ്പെടുത്തുകയാണ് ചെയ്യേണ്ടത്. 1992ലെ ഇന്‍ഫന്റ് ഫുഡ് ആക്ട് പ്രകാരം രണ്ട് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കുള്ള ബേബി ഫുഡുകളുടെ പരസ്യവും മറ്റും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ഓരോ അമ്മയുടെയും കര്‍ത്കവ്യമാണ് കുട്ടിക്ക് നിർബന്ധമായും മുലപ്പാല്‍ നൽകുക എന്നത്. മറ്റൊരു ഭക്ഷണത്തിനും അവകാശപ്പെടാന്‍ കഴിയാത്തത്ര പോഷകപ്രദമാണ് മുലപ്പാല്‍. കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കും ബൗദ്ധികവികസനത്തിനും ഉതകുന്ന മറ്റൊരു പദാർഥമില്ല. കുഞ്ഞുങ്ങൾ അമ്മമാരുടെ കൈകളിലിരിക്കുമ്പോൾ, സുരക്ഷിതരാണെന്ന തോന്നൽ കുഞ്ഞിലേ അവരുടെ മനസ്സിൽ ഉടലെടുക്കുന്നു. സ്ത്രീകളിൽ മുലപ്പാൽ ഉണ്ടാവുന്ന സമയത്തുതന്നെ മാതൃത്വബോധവും ഉടലെടുക്കുന്നു. ഈ വൈകാരികമായ ബന്ധം അമ്മയിൽനിന്നു കുഞ്ഞ് സ്വീകരിക്കുന്നു. മുലയൂട്ടൽ അമ്മയും കുഞ്ഞും തമ്മിൽ ഒരു ബന്ധം ഉണ്ടാക്കുകയും  അത് കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും നിഴലിച്ചുകാണുകയും മുലയൂട്ടലിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ശരീരം പരസ്പരം സ്പർശിക്കുകയും അതിലൂടെ സെറോടോണിൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകൾ രണ്ടുപേരുടെയും ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് അമ്മയ്ക്കും കുഞ്ഞിനും ഇടയിൽ വൈകാരികമായ ഒരു ബന്ധം ഉടലെടുക്കാൻ സഹായിക്കുന്നു. മുലപ്പാൽ ലഭിക്കുന്ന കുട്ടികളിൽ മാനസിക ആരോഗ്യം ഉണ്ടാവുന്നു എന്നു മാത്രമല്ല, ഇത്തരം കുട്ടികൾ ഉയർന്ന അളവിൽ ബുദ്ധിശക്തിയുള്ളവരുമായി മാറും. ഏതെങ്കിലും സാഹചര്യത്തിൽ അമ്മയ്ക്ക് പാലില്ലാതെ കുഞ്ഞിനെ പാലൂട്ടാൻ കഴിയാതെ വരികയാണെങ്കിൽ തീർച്ചയായും മികച്ച സ്ത്രീരോഗവിദഗ്ധരെയോ എൻഡോക്രൈനോളജിസ്റ്റിനെയോ കാണിക്കേണ്ടതാണ്. ഇത്തരം സാഹചര്യത്തിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കുന്നത് അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതാണ്. മുലപ്പാല്‍ കുഞിന്റെ ജന്മാവകാശമാണ്. അതു നിഷേധിക്കരുത്. മാനസികമായും ശാരീരികമായും സാമൂഹികമായും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാകട്ടെ നമ്മുടെ കുട്ടികള്‍.

(മലപ്പുറം ചൈൽഡ് ലൈൻ മുൻ കോ ഒാഡിനേറ്റർ ആണ് ലേഖകൻ)

Content Summary: World Breast feeding week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com