ADVERTISEMENT

വീടും സ്ഥലവുമില്ലാത്തവർക്ക് കുഞ്ഞുവീടുകൾ നിർമിച്ചുനൽകി ശ്രദ്ധനേടിയ വൈദികനാണ് ഇടുക്കി നാടുകാണിയിലുള്ള കപ്പുച്ചിൻ ആശ്രമത്തിലെ ഫാദർ. ജിജോ കുര്യൻ. ഈ ദൗത്യത്തിൽ ഇദ്ദേഹത്തോടൊപ്പം കൈകോർത്തു നടക്കാൻ നിരവധിപ്പേരാണു മുന്നോട്ടു വന്നത്. കുഞ്ഞുവീടുകളെന്ന പേരിൽ കേരളത്തിന്റെ വിവിധയിടങ്ങളിലായി ഇതുവരെ ഉയർന്നത് ഇരുന്നൂറ്റി അൻപതിലേറെ സ്നേഹവീടുകളാണ്. ജിജോ കേരളത്തിലെ ആനുകാലിക സാഹചര്യങ്ങളെ കുറിച്ച് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് ശ്രദ്ധനേടുകയാണ്.

കേരളത്തിലെ ആൾപ്പാർപ്പില്ലാത്ത വീടുകളെക്കുറിച്ച് നാം നിരന്തരം കേൾക്കുന്നുണ്ട്. കുടിയേറിപ്പോകുന്ന ഒരു സംസ്ഥാനമാണ് കേരളം. പോയവരാരും തിരിച്ചു വരില്ല. പണമുണ്ടാക്കി വീടുവച്ച് 'നാളികേരത്തിന്റെ നാട്ടിൽ' വസിക്കാൻ ആഗ്രഹിച്ച ഇന്ന് 50 വയസ്സു കഴിഞ്ഞവരുടെ തലമുറ ഏതാണ്ട് അവസാനിച്ചു. അവരുടെ നൊസ്റ്റാൽജിക് മണ്ടത്തരങ്ങളാണ് ഈ ഉപേക്ഷിക്കപ്പെട്ട വീടുകൾ.

ഇനിയും സംസാരവിഷയമാകാത്തത് കുടിയൊഴിയുന്ന ഇടങ്ങളാണ്. ഒരു കാലത്ത് മനുഷ്യൻ കൃഷിക്കുവേണ്ടി കുടിയേറിയ പശ്ചിമഘട്ടത്തിലെ ജീവിതസൗകര്യങ്ങൾ കുറഞ്ഞ ഉൾനാടൻ പ്രദേശങ്ങളിൽനിന്ന് ഇപ്പോൾ സ്വാഭാവികമായ ഒരു കുടിയിറക്കം നടക്കുന്നുണ്ട്. കൂടാതെ കാർഷിക മേഖലയുടെ വരുമാന സാധ്യത നിലച്ചതോടെ കൂടുതൽ അളവിലുള്ള കൃഷിയിടങ്ങൾ ഇന്ന് ബാധ്യതയായി മാറാൻ തുടങ്ങിയിരിക്കുന്നു.

പുറത്തേക്കുപോയി അവിടെ സ്ഥിരതാമസമാക്കിയവർക്കും അവരുടെ ഇളംതലമുറയ്ക്കും നാട്ടിലെ കൂടിയ അളവിലുള്ള ഭൂമി വൃത്തിയാക്കി കൊണ്ടുനടക്കുക എന്നത് സാമ്പത്തികബാധ്യത എന്നതിനപ്പുറം തൊഴിലാളികളെ കിട്ടാനില്ലാത്ത തലവേദന പിടിച്ച വിഷയവുമാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ്സിന്റെ സുവർണകാലം കഴിഞ്ഞതുപോലെ...

അപ്പോഴാണ് തലയ്ക്ക് വെളിവുള്ള ചില മനുഷ്യരൊക്കെ അവർക്കു ബാധ്യതയാകുന്ന ഭൂമി 5 സെൻറ് സ്ഥലം പോലും ഒരു വീടുവച്ച് കിടക്കാൻ ഇല്ലാത്തവർക്ക് കൊടുക്കാനോ എന്തെങ്കിലും പരോപകാരപരമായ കാര്യങ്ങൾക്കോ പൊതുസമൂഹത്തിന്റെ  ആവശ്യത്തിനോ ലഭ്യമാക്കാൻ മനസ്സാവുന്നത്. 'നാഴിയിടങ്ങഴി മണ്ണി'ന്റെ ബാധ്യത നാളെയുടെ നന്മയായി ഭവിക്കാൻ പലർക്കും ആലോചിക്കാവുന്നതേയുള്ളു.

(ചിത്രത്തിൽ കാണുന്നത് ഇന്ന് പൂർത്തിയാവുന്ന വീട്. സ്ഥലം തന്നയാൾക്കും വീട് വച്ചുകൊടുക്കാൻ സന്മനസ്സ് കാണിച്ചയാൾക്കും നന്ദി).

English Summary- Importance of sharing Land for Poor- Priest share Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com