ADVERTISEMENT

ഇന്നു രാവിലെ സോഷ്യൽ മീഡിയയിൽ തരംഗമായത് സുഭാഷ് ചന്ദ്രൻ എന്ന യുവ കർഷകന്റെ കുറിപ്പാണ്. ടൺ കണക്കിന് പയറിന്റെ ചിത്രവും പങ്കുവച്ചുള്ള കുറിപ്പ് ഇങ്ങനെയായിരുന്നു...

‘ഇതാണ് അവസ്ഥ.

ഈ ഇരിക്കുന്നതിൽ ഞങ്ങളുടെ 400 കിലോ പയർ കൂടി ഉണ്ട്.

ഓണം കഴിഞ്ഞ അവസ്ഥ.

അവിട്ടം നാൾ കിട്ടിയത് 10 രൂപ. 

അതിന്റെ അടുത്ത ചന്തയ്ക്ക് 12 രൂപ. ഇത് എന്തായാലും 15 കിട്ടുമായിരിക്കും ലേ...

എങ്ങനെയാണ് ഇത് മുതലാവുക?

രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് വിളവെടുത്തത്. എന്തോ ഭാഗ്യം കൊണ്ട് പണിക്കാരെ വിളിക്കേണ്ടി വന്നില്ല. അതോണ്ട് ഞങ്ങളുടെ അധ്വാനം മാത്രം...

ഈ പോസ്റ്റ് കാണുന്ന ഏതേലും കച്ചവടക്കാർ, നിങ്ങൾക്ക്‌ കിട്ടുന്ന വില കൂടി പോസ്റ്റ് ചെയ്യുവാൻ ശ്രമിക്കുക.’

സുഭാഷിന്റെ കുറിപ്പിന് ഒട്ടേറെ പ്രതികരണങ്ങളാണ് ലഭിച്ചത്. പല സ്ഥലങ്ങളിലെ വിൽപനവിലയും ഉപഭോക്താക്കൾ കമന്റായി രേഖപ്പെടുത്തി. അതോടൊപ്പം സുഭാഷിന്റെ ഈ വിളവുകാലത്തെ മുഴുവൻ പയറും പൂർണമായി ഏറ്റെടുക്കാൻ തയാറായി യുവ കർഷകനായ വി.ആർ.നിഷാദും രംഗത്തെത്തി. നാളെ വൈകുന്നേരം മുതൽ സുഭാഷിന്റെ 400 കിലോ പയർ കൊല്ലം വരെ നിഷാദ് വിതരണം ചെയ്യും.

സംഭവിച്ചത്

1.6 ഏക്കറിലാണ് സുഭാഷ് പന്തൽവിളയായി പയർ ചെയ്തതത്. ഒരു വിളവ് കാലത്ത് ഇത്രയും സ്ഥലത്ത് പയർ കൃഷി ചെയ്യാൻ 3 ലക്ഷം രൂപയ്ക്കു മുകളിൽ ചെലവുണ്ടെന്ന് സുഭാഷ് കർഷകശ്രീയോടു പറഞ്ഞു. ദിവസം ശരാശരി 400 കിലോയാണ് നിലവിലെ ഉൽപാദനം. എന്നാൽ, ഇതിന് 10–12 രൂപയാണ് പരമാവധി വിപണിയിൽനിന്നു ലഭിക്കുക. കർഷകരിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ഉൽപന്നം കൈക്കലാക്കാനാണ് ഇടനിലക്കാർ ശ്രമിക്കുന്നത്.  കിലോയ്ക്ക് 10 രൂപയ്ക്ക് ഏറ്റെടുക്കുന്ന പയർ ഉപഭോക്താക്കളിൽ എത്തുമ്പോൾ വലിയ വിലതന്നെയാകും. ചുരുക്കത്തിൽ ഇടനിലക്കാർ കർഷകർക്ക് നൽകുന്ന കുറഞ്ഞ വിലയുടെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. കിലോയ്ക്ക് 34 രൂപ സർക്കാർ താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്ന വിളയ്ക്കാണ് ഇത്രയും കുറഞ്ഞ വില ലഭിക്കുന്നത്. 40 രൂപയെങ്കിലും വില ലഭിച്ചെങ്കിൽ മാത്രമേ കർഷകർക്ക് പ്രയോജനം ലഭിക്കുകയുള്ളൂവെന്നും സുഭാഷ്. ചുരുക്കത്തിൽ വിൽപനയില്ലാത്തതല്ല ഇവിടെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നം, ഉൽപന്നത്തിന് വില ഇല്ലാത്തതതാണ്. ഇത്, തന്റെ മാത്രം പ്രശ്നമല്ലെന്ന് സുഭാഷ് പറയുന്നു. ചേലക്കരയിലെ ചെറുതും വലുതുമായ 500ൽപ്പരം കർഷകർക്കും ഈ പ്രതിസന്ധിയുണ്ട്. സംഭരിക്കുന്ന ഉൽപന്നങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് എത്തിച്ച് വിൽക്കാനുള്ള സൗകര്യംകൂടി വിഎഫ്‌പിസികെ ആരംഭിച്ചാൽ കർഷകർക്ക് അത് വലിയ നേട്ടമാകുമെന്നും സുഭാഷ്. 

കർഷകർ ഒന്നിച്ച് വിപണിയിലേക്ക് ഇറങ്ങിയെങ്കിൽ മാത്രമേ ഇനി കാർഷികമേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂവെന്ന് നിഷാദ് കർഷകശ്രീയോടു പറഞ്ഞു. ഓണം വരെ സുഭാഷിന്റെ പക്കൽനിന്ന് മികച്ച വില നൽകി 100 കിലോ സ്ഥിരമായി എടുത്തിരുന്നതാണ്. പ്രതിസന്ധി മനസിലാക്കി ഈ ഉൽപാദനകാലത്തെ മുഴുവൻ പയറും ഏറ്റെടുക്കുകയാണെന്നും നിഷാദ് പറയുന്നു. മൊത്തവിൽപന 55 രൂപയ്ക്കും ചില്ലറവിൽപന 60 രൂപയ്ക്കുമായിരിക്കും വിൽക്കുകയെന്ന് നിഷാദ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം ചുവടെ,

‘ഒന്നിടവിട്ട ദിവസങ്ങളില്‍ 400 കിലോ വള്ളിപ്പയര്‍ ഉല്‍പ്പാദിപ്പിക്കുന്ന... വിപണനവൈഷമ്യം നേരിടുന്ന സുഭാഷ് ചന്ദ്രന്റെ പയര്‍ ഞാന്‍ മൊത്തമായും ഏറ്റെടുക്കുന്നു... ഒരു ദിവസത്തേയ്ക്കല്ല... വിളവെടുപ്പ് തീരുന്നത് വരെ... 55 രൂപയാണ് ഹോള്‍സെയില്‍  വില.. റീട്ടെയിലായി 60 രൂപയ്ക്കും വാങ്ങാം. പാലക്കാട് മുതല്‍ കൊല്ലം വരെ എത്തിക്കും. കര്‍ഷകന്‍ വണ്ടിയിലുണ്ടാവും. വില കര്‍ഷകന് നേരിട്ട് കൊടുക്കാം. ആവശ്യമുള്ളവര്‍ക്ക് എന്നെയും വിളിക്കാം. വിറ്റുതീരുന്ന വരെ കര്‍ഷകനൊപ്പം റോഡ് വക്കില്‍ ഞാനുണ്ടാവും. വണ്ടി സുഭാഷ് ചന്ദ്രന്റെ തോട്ടത്തില്‍ എത്തിക്കഴിഞ്ഞു

വിളിക്കാം 9846335888

ഇന്നത്തെ പയര്‍ വിറ്റ് തീര്‍ന്നു ..

നാളത്തെ വിളവുമായി വൈകിട്ട് 7 മണിക്ക് വണ്ടി പാലക്കാട് നിന്ന് പുറപ്പെടും’

English summary: Big twist in sale crisis in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com