ADVERTISEMENT

വർധിച്ചുവരുന്ന ഭക്ഷ്യ ആവശ്യകത, പരിസ്ഥിതി നശീകരണം, കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന ഭീഷണി തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ വരുംതലമുറയ്ക്കു വേണ്ടി കാർഷിക-ഭക്ഷ്യോൽപാദന വ്യവസ്ഥ സുസ്ഥിരമായി വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല. കൊച്ചിയിൽ 16–ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

കടലിലെയും ഉൾനാടൻ ജലാശയങ്ങളിലെയും മലിനീകരണം ജീവജാലങ്ങൾക്കും കടലിന്റെ ആവാസവ്യവസ്ഥയ്ക്കും കടുത്ത ഭീഷണിയാണുയർത്തുന്നത്. ഇതിന് ശാശ്വതമായ പരിഹാരം കാണാൻ ഈ മേഖലയിലെ ശാസ്ത്രജ്ഞരും ഗവേഷകരോടും മന്ത്രി അഭ്യർഥിച്ചു. 

പൊക്കാളി അരി പോലുള്ള പരമ്പരാഗത വിളകളെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. പൊക്കാളി കർഷകരുടെ വരുമാനം മെച്ചപ്പെടുത്താനുള്ള നടപടികൾ വേണം. ഏറ്റവും പുതിയ ശാസ്ത്ര-സാങ്കേതികവിദ്യകളിലൂടെ കാർഷികോൽപാദനം മെച്ചപ്പെടുത്താനാകും. കാർഷികോൽപാദനരംഗത്ത് വൻതോതിൽ യന്ത്രവൽകൃതരീതികൾ കൊണ്ടുവരുന്നതിന് ഗവേഷകരുടെ പരിശ്രമം വേണം. കാർഷികമേഖലയിൽ തൊഴിലെടുക്കുന്നവരിൽ പകുതിയോളം സ്ത്രീകളാണ്. ഇത് പരിഗണിച്ച്, കാർഷികമേഖലയിൽ സ്ത്രീസൗഹൃദ സാങ്കേതികവിദ്യകൾ വികസിപ്പിക്കേണ്ടതുണ്ടതുണ്ടെന്നും മന്ത്രി രൂപാല കൂട്ടിച്ചേർത്തു. 

നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസ് (നാസ്) സമ്മേളനം സംഘടിപ്പിക്കുന്നത്. നാസ് ഏർപ്പെടുത്തിയ വിവിധ പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമയി സംഘടിപ്പിച്ച എക്‌സ്‌പോയുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവഹിച്ചു. അന്തരിച്ച കാർഷിക ശാസ്ത്രജ്ഞനും നാസിന്റെ പ്രഥമ പ്രസിഡൻഡുമായ ഡോ. എം.എസ്.സ്വാമിനാഥനെ അനുസ്മരിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. 

കന്ദ്ര കൃഷി ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) ഡയറക്ടർ ജനറലുമായ ഡോ ഹിമാൻഷു പഥക് അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം അദ്ദേഹം വായിച്ചു. ഇന്ത്യയുടെ ഭക്ഷ്യ ആവശ്യകത 2033 ഓടെ 340-355 മെട്രിക് ടണ്ണായി വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാർഷികമേഖലയിൽ വഴിത്തിരിവായേക്കാവുന്ന ഗവേഷണങ്ങൾ ജനിതകപഠനവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ എല്ലാ പൗരൻമാർക്കും തുല്യമായി ലഭ്യമാകുന്ന രീതിയിൽ ഭക്ഷ്യ-പോഷക സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് സംസ്ഥാന കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥയുടെയും ആരോഗ്യം സംരക്ഷിച്ചുകൊണ്ടായിരിക്കണമിത്. സംസ്ഥാന സർക്കാർ ഈയിടെ ആരംഭിച്ച പോഷക സമൃദ്ധി പദ്ധതി ഇത്തരത്തിൽ ലക്ഷ്യമിട്ടുള്ളതാണ്. കാർബൺ നൂട്രൽ കാർഷിക വികസന സമ്പ്രദായത്തിലേക്ക് മാറേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പ്രസാദ് പറഞ്ഞു. 

എംപി ഹൈബി ഈഡൻ, ഐസിഎആർ ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജെ.കെ.ജെന എന്നിവർ വിശിഷ്ടാഥിതികളായിരുന്നു. നാല് ദിവസങ്ങളിലായി നടക്കുന്ന കോൺഗ്രസിന് ഇത്തവണ ആതിഥ്യം വഹിക്കുന്നത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ്.

ഇന്ത്യയിലെ കാർഷിക-അനുബന്ധ മേഖലകളിലെ സുപ്രധാന പഠനങ്ങളും വികസനപ്രവർത്തനങ്ങളുമാണ് സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്.  പ്രഗൽഭ കാർഷിക സാമ്പത്തികവിദഗ്ധർ, ശാസ്ത്രജ്ഞർ, ആസൂത്രണവിദഗധർ, കർഷകർ, വ്യവസായികൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. കാർഷിക-ഭക്ഷ്യോൽപാദനവുമായി ബന്ധപ്പെട്ട 10 പ്രധാന തീമുകളിലായി പോഷകാഹാരക്കുറവ്, കാലാവസ്ഥാവ്യതിയാനം, ജനിതക വിളകൾ, മൃഗസംരക്ഷണം, മത്സ്യകൃഷി, ഭക്ഷ്യസംസ്‌കരണം, ഡിജിറ്റൽ കൃഷി, നിർമിതബുദ്ധി അധിഷ്ടിത കാർഷികവൃത്തി തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. 

ലോകബാങ്ക് ലീഡ് ഇക്കണോമിസ്റ്റ് ഡോ. മാധൂർ ഗൗതം, ഭാരത് ബയോടെക് എംഡി ഡോ. കൃഷ്ണ എല്ല, കാർഷിക വില കമ്മീഷൻ ചെയർമാൻ ഡോ. വിജയ് പോൾ ശർമ, ഡോ. പ്രഭു പിൻഗാളി, ഡോ. റിഷി ശർമ, ഡോ. കടമ്പോട്ട് സിദ്ധീഖ് തുടങ്ങി പ്രമുഖരുടെ നീണ്ട നിര സമ്മേളനത്തിലെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. അഞ്ച് പ്ലീനറി പ്രഭാഷണങ്ങൾ, മൂന്ന് പാനൽ ചർച്ചകൾ, നാല് സിംപോസിയങ്ങൾ എന്നിവ കോൺഗ്രസിലുണ്ട്. 12ന് നടക്കുന്ന കർഷക സംഗമം സമ്മേളനത്തിന്റെ മുഖ്യ ആകർഷങ്ങളിലൊന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com