ADVERTISEMENT

ഒരു വള്ളിയിൽനിന്ന് 7.5 കിലോ ഉണക്കക്കുരുമുളക് ലഭിക്കുന്ന പുതിയ ഇനം കുരുമുളക് വികസിപ്പിച്ച് കോഴിക്കോട് മൂഴിക്കലിലുള്ള ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (ഐഐഎസ്ആർ). ‘ചന്ദ്ര’യെന്നു പേരിട്ടിരിക്കുന്ന പുതിയ കുരുമുളക് ഇനം മികച്ച ഉൽപാദനക്ഷമതയുള്ളതാണ്.

വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ഡോ. എം.എസ്.ശിവകുമാർ, ഡോ. ബി.ശശികുമാർ, ഡോ. കെ.വി.സജി, ഡോ. ടി.ഇ.ഷീജ, ഡോ. കെ.എസ്.കൃഷ്ണമൂർത്തി, ഡോ. ആർ.ശിവരഞ്ജനി എന്നിവരടങ്ങുന്ന ഗവേഷകസംഘം ചന്ദ്ര വികസിപ്പിച്ചെടുത്തത്.

സാധാരണയായി രണ്ടിനം കുരുമുളകിൽ നിന്നും പുതിയൊരു സങ്കരയിനം വികസിപ്പിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ‘ചന്ദ്ര’ വികസിപ്പിക്കുന്നതിൽ മറ്റൊരു സമീപനമാണ് ഗവേഷകർ സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ ‘ചോലമുണ്ടി’, ‘തൊമ്മൻകൊടി’ എന്നീ ഇനങ്ങളിൽ നിന്നും ഒരു സങ്കരയിനം ഉൽപാദിപ്പിക്കുകയും പിന്നീട് രണ്ടാംഘട്ടമായി ഈ സങ്കരയിനത്തിനെ മാതൃസസ്യമായി ഉപയോഗിച്ച് തൊമ്മൻകൊടിയിൽനിന്നുമുള്ള പൂമ്പൊടി കൊണ്ട് പരാഗണം നടത്തിയാണ് ‘ചന്ദ്ര’ വികസിപ്പിച്ചെടുത്തത്. ഒരു ചുവട്ടിൽനിന്ന് പരമാവധി 21 കിലോ പച്ചക്കുരുമുളകാണ് ഉൽപാദനം. ഉണക്കുവാശി 34.5 ശതമാനവുമുണ്ട്.

ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (ഐഐഎസ്ആർ) വികസിപ്പിച്ച ചന്ദ്ര ഇനം കുരുമുളക്
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (ഐഐഎസ്ആർ) വികസിപ്പിച്ച ചന്ദ്ര ഇനം കുരുമുളക്

നിലവിലുള്ള മിക്ക ഇനങ്ങളെക്കാളും നീളമുള്ള തിരികളാണ് ചന്ദ്രയുടേത്. നിലവിൽ പ്രചാരത്തിലുള്ള കുരുമുളക് ഇനങ്ങൾക്ക് പകരമാകാൻ കഴിയുന്ന എല്ലാ സവിശേഷതകളും പുതിയ ഇനത്തിന് ഉണ്ടെന്ന് ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ആർ.ദിനേശ് പറഞ്ഞു. വർഷം മുഴുവൻ കുരുമുളക് ലഭ്യമാകുന്ന കുറ്റിക്കുരുമുളക് തയാറാക്കാനും ചന്ദ്ര അനുയോജ്യമാണ്. ചന്ദ്രയുടെ തൈകൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിനുള്ള ലൈസൻസും ഐഐഎസ്ആർ നൽകുന്നുണ്ട്. 

പുതിയ ഇനമായ ചന്ദ്രയുടെ തൈകൾ ഉത്പാദിപ്പിക്കാനുള്ള ലൈസൻസ് 8 സംരംഭകർക്ക് 22ന് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ കൈമാറും.  ചന്ദ്ര കുരുമുളകിനത്തിന്റെ തൈകൾ ആറു മാസത്തിനുള്ളിൽ കർഷകരിലേക്ക് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com