കാലികളുടെ സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കും: മന്ത്രി ജെ.ചിഞ്ചു റാണി
Mail This Article
സംസ്ഥാനത്തെ കാലികളുടെ സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ പദ്ധതിക്കു രൂപം നൽകിക്കഴിഞ്ഞെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തിലും മറ്റും നഷ്ടപ്പെട്ടുപോകുന്ന കാലികൾ ഇനി ആരുടേതാണ് എന്ന് തർക്കമുണ്ടാവില്ല. ഒരിക്കൽ വന്നാൽ ഉടൻതന്നെ അവയുടെ പ്രജന ചരിത്രം, ആരോഗ്യ നിലവാരം, അവയ്ക്ക് കൊടുക്കേണ്ടുന്ന തീറ്റ, ലഭ്യമായ പാലളവ്, കർഷകന്റെ വിവരങ്ങൾ എന്നിവയെല്ലാം കൃത്യമായി നിർവചിക്കാൻ കഴിയുന്ന രീതിയിലാണ് ഐഡന്റിഫിക്കേഷൻ പദ്ധതി നടപ്പാക്കുന്നത്. പാലുൽപാദനത്തിൽ വലിയ കുതിച്ചുചാട്ടം നടത്താൻ ഇത്തരം കാലിചരിത്രം ഉപകാരപ്രദമാകും. മൃഗസംരക്ഷണ മേഖലയിൽ ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്കരിക്കാൻ ഇത് ഉപകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ അധ്യക്ഷനായിരുന്നു. ക്ഷീരസംഘങ്ങൾവഴി കർഷകർക്ക് മരുന്നും മറ്റു ചികിത്സാ സേവനങ്ങളും നൽകുന്ന ക്യാമ്പുകൾ ജില്ലയിൽ കൂടുതലായി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ക്യാംപെയിന്റെ വാക്സീൻ ബോക്സ് ജില്ലാ പഞ്ചായത്ത് പ്രസിഡൻഡ് കൈമാറി.
ജന്തുരോഗ നിയന്ത്രണ പദ്ധതി സംസ്ഥാന കോ–ഓഡിനേറ്റർ ഡോ. എസ്.സിന്ധു മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ. പി.എസ്.ശ്രീകുമാർ, ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി.ഷൈൻകുമാർ, ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.എൽ.അജിത്, ഡോ. ആർ.ഗീത റാണി എന്നിവർ സംസാരിച്ചു