ADVERTISEMENT

കേരള കാർഷിക സർവകലാശാല പ്രസിദ്ധീകരണങ്ങൾ ഓൺലൈൻ വിൽപ്പനക്ക് ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമാകുന്നു. നാളെ (ഡിസംബർ 9) കാക്കനാട് റീക്കോ ക്ലബ്ബിൽ വച്ച് നടക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രിയും സർവകലാശാല പ്രൊ ചാൻസലറുമായ പി.പ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. സർവകലാശാല വൈസ് ചാൻസലർ ഡോ. ബി.അശോക് ചടങ്ങിൽ പങ്കെടുക്കും. കൃഷി രീതികളെക്കുറിച്ചും വിള പരിപാലനത്തെക്കുറിച്ചും സർവകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകളായ ആമസോൺ, ഫ്ളിപ് കാർട്ട് എന്നിവയിൽ വിൽപനയ്ക്ക് ലഭ്യമാകും. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല പ്രസിദ്ധീകരണങ്ങൾ ഓൺലൈൻ വിൽപ്പനയ്ക്കു ലഭ്യമാക്കുന്നത്. നിലവിൽ സർവകലാശാലയുടെ വിൽപന കേന്ദ്രങ്ങളിലൂടെ മാത്രമേ സർവകലാശാല പ്രസിദ്ധീകരണങ്ങൾ കർഷകർക്ക് ലഭ്യമാകുമായിരുന്നുള്ളു. കൃഷി വകുപ്പിന്റെ 'കേരള അഗ്രോ' എന്ന ബ്രാൻഡിനു കീഴിലാണ് സർവകലാശാല ഈ ഓൺലൈൻ വിൽപന നടത്തുന്നത്.

കർഷകർക്കിടയിൽ ആവശ്യക്കാരേറെയുള്ള വിള പരിപാലന ശുപാർശകൾ, കൃഷി പഞ്ചാംഗം, നെല്ല്, തെങ്ങ്, വാഴ തുടങ്ങി വിവിധ വിളകളുടെ പരിപാലനത്തെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകങ്ങൾ, ഔഷധ സസ്യങ്ങൾ, കൃഷി കീടബാധ, വിവിധ വളപ്രയോഗങ്ങൾ, കേരളത്തിലെ മണ്ണിനങ്ങൾ തുടങ്ങി 36 സർവകലാശാല പ്രസിദ്ധീകരണങ്ങൾ തുടക്കത്തിൽ  ഓൺലൈനായി ലഭ്യമാകും. പദ്ധതിയുടെ ആരംഭത്തോടനുബന്ധിച്ചു പുസ്തകങ്ങളോടൊപ്പം ഓരോ പാക്കറ്റ് വിത്തും സൗജന്യമായി നൽകും.

കാർഷിക  പ്രസിദ്ധീകരണങ്ങൾ 'കേരള അഗ്രോ' എന്നെ ബ്രാൻഡിൽ  വിൽപ്പന നടത്തുന്നത് കർഷകർക്ക് ഏറെ സഹായകരമാകുമെന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ. ബി.അശോക് പറഞ്ഞു. കാർഷിക സർവകലാശാലയുടെ ഗവേഷണ ഫലങ്ങളും നൂതന കൃഷി രീതികളും കൂടുതൽ കർഷകരിലേക്ക് എത്തിക്കാൻ ഓൺലൈൻ വിൽപന സഹായകരമാകുമെന്ന് സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജേക്കബ് ജോൺ പറഞ്ഞു. പദ്ധതിയുടെ തുടക്കത്തിൽ ഇന്ത്യൻ വിപണിയാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാല പ്രസിദ്ധീകരണങ്ങൾക്ക് ഐഎസ്ബിഎൻ നമ്പർ ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട് എന്നും അടുത്ത വർഷാദ്യത്തോടെ നൂറിലേറെ പുസ്തകങ്ങൾ ഓൺലൈൻ വിൽപ്പനയ്ക്ക് ലഭ്യമാക്കാൻ കഴിയുമെന്നും പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്റർ മേധാവി ഡോ. അനി എസ്. ദാസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com