ADVERTISEMENT

പാഠപുസ്തകങ്ങളിലെ അറിവുകൾ പറമ്പിൽ പയറ്റുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. അമൃത സ്കൂൾ ഓഫ് അഗ്രികൾചറൽ സയൻസസിലെ അവസാന വർഷ വിദ്യാർഥികളാണ് പരമ്പരാഗത കൃഷി രീതി പിന്തുടരുന്ന കർഷകർക്കായി കാർഷികമേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ പകർന്നു കൊടുക്കുന്നത്. ഗ്രാമീണ കാർഷിക പ്രവർത്തി പരിചയത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾ കർഷകർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്. കോയമ്പത്തൂരിലെ വടസിത്തൂർ പഞ്ചായത്തിലെ എഴുപതോളം  കർഷകരെ നേരിട്ടുകണ്ട് അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി അവർക്ക് ഉപകാരപ്രദമാകുന്ന തരത്തിലുള്ള പരിശീലന പരിപാടികളാണ് വിദ്യാർഥികൾ നൽകിവരുന്നത്. എല്ലാ കർഷകരിലേക്കും ഇത് എത്തിക്കുന്നതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

നാളികേര കൃഷി പ്രധാനമായുള്ള ഈ മേഖലയിൽ കർഷകരുടെ പ്രശ്നങ്ങൾ മുന്നിൽ കണ്ട്  തെങ്ങിൽ സാധാരണയായി കണ്ടുവരുന്ന കീട-രോഗങ്ങൾക്കായുള്ള പ്രതിരോധ മാർഗങ്ങൾ വിദ്യാർഥികൾ കർഷകർക്കു പകർന്നു നൽകി. നാളികേര കർഷകരുടെ പേടിസ്വപ്നമാണ് കൊമ്പന്‍ ചെല്ലിയും ചെമ്പന്‍ ചെല്ലിയും. കൊമ്പൻ ചെല്ലി വണ്ടുകൾ വിടരാത്ത കൂമ്പോലകളെ നശിപ്പിക്കുകയും  വിടർന്നു വരുന്ന ഓലകളിൽ വജ്ര ആകൃതിയിലുള്ള വെട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. പൂങ്കുലകളൾക്കും കേടുപാടുകൾ സംഭവിക്കുന്നതിനാൽ തെങ്ങിന്റെ ഉല്‍പാദനക്ഷമതയെയും ഇത് സാരമായി ബാധിക്കുന്നു. ചെമ്പന്‍ ചെല്ലി കൂടുതലായും 5 മുതൽ 20 വർഷം  വരെ പ്രായമുള്ള തെങ്ങുകളെയാ ബാധിക്കുന്നത്. തടിയുടെ ഉള്ളിൽ കേടുപാടുകൾ ഉണ്ടാക്കുന്നതിനാൽ ഇവയുടെ സാന്നിധ്യം കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഓലമടലിന്റെ അടിഭാഗത്ത് കാണുന്ന നീളത്തിലുള്ള വിള്ളലുകളും തടികളില്‍ കാണുന്ന ദ്വാരങ്ങളും അവയില്‍ നിന്ന് ഒലിച്ചിറങ്ങുന്ന കൊഴുത്തു ചുവന്ന ദ്രാവകവും തടിയിലെ മുറിവുകളുമാണ് പ്രത്യക്ഷ ലക്ഷണങ്ങള്‍. ഫിറമോണ്‍ കെണി ഉപയോഗിച്ച് ചെല്ലികളെ ആകര്‍ഷിച്ച് നശിപ്പിക്കുന്ന നിയന്ത്രണ മാർഗമാണ് വിദ്യാർഥികൾ കർഷകർക്കായി അവതരിപ്പിച്ചത്.  കൊമ്പന്‍ ചെല്ലിയെ നിയന്ത്രിക്കാനായി റൈനോ ലൂറും, ചെമ്പന്‍ ചെല്ലിയുടെ നിയന്ത്രണത്തിനായി ഫെറോ ലൂറും എങ്ങനെ  ഉപയോഗികണമെന്നും ഇവ തോട്ടത്തിൽ എങ്ങനെ സ്ഥാപിക്കണമെന്നുമുള്ള അറിവ് കർഷകർക്ക് നൽകി.

agri-students-5
ബോർഡോമിശ്രിതം തയാറാക്കുന്നു

നാളികേര കർഷകർ നേരിടുന്ന മറ്റൊരു തിരിച്ചടിയാണ് തെങ്ങിന് പിടിപെടുന്ന രോഗങ്ങൾ. ഇതിനെതിരെ വ്യാപകമായി ഉപയോഗിച്ചുവരുന്നതും ഫലപ്രദവുമായ കുമിൾനാശിനിയാണു ബോർഡോ മിശ്രിതം. തുരിശും കുമ്മായവും കൂട്ടിച്ചേർത്താണ് ഈ കുമിൾനാശിനി മിശ്രിതം തയാറാക്കുന്നത്. അഞ്ച് ലീറ്റർ വെള്ളത്തിൽ 100 ഗ്രാം തുരിശ് (കോപ്പർ സൾഫേറ്റ്) നന്നായി ലയിപ്പിക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ അഞ്ച് ലീറ്റർ വെള്ളത്തിൽ 100 ഗ്രാം നീറ്റുകക്ക എന്ന രീതിയിൽ കലക്കി അരിച്ചെടുക്കുക. ശേഷം ഒന്നാമത്തെ ലായനി രണ്ടാമത്തെ ലായനിയിലേക്ക് നന്നായി ചേർത്തിളക്കുക. ഇതിലേക്കൊരു തെളിച്ചമുള്ള കത്തി മുക്കിയെടുത്താൽ ചെമ്പിന്റെ അംശം പറ്റിയിട്ടുണ്ടെങ്കിൽ ചുണ്ണാമ്പുലായനി ലേശം കൂടി ചേർത്ത് പരീക്ഷണം ആവർത്തിച്ചു ചേരുവ കൂടുതലില്ലാത്ത മിശ്രിതം എന്നുറപ്പാക്കുക. ഇത് തയാറാക്കുന്നതിലും വിദ്യാർഥികൾ കർഷകർക്ക് പരിശീലനം നൽകി.

അടുക്കളത്തോട്ടങ്ങളിലെ ഉപയോഗങ്ങൾക്കായി കുറഞ്ഞ ചെലവിൽ  തയാറാക്കാവുന്ന ഒരു ജൈവ മിശ്രിതം ആണ് മുട്ട അമിനോ ആസിഡ്. ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും, പൂ കൊഴിച്ചിൽ തടയുന്നതിനും, ധാരാളം കായ്കൾ ഉണ്ടാകുന്നതിനും, കായ്കളും പൂക്കളും പുഷ്ടിപ്പെട്ട് വലുതാകുന്നതിനും ഇതുപകരിക്കും. പച്ചക്കറികൾക്കും ബഡ് ചെയ്തതോ, ഗ്രാഫ്റ്റ് ചെയ്തതോ ആയ ഫലവൃക്ഷ തൈകളിലും എഗ്ഗ്അമിനോ ആസിഡ് മികച്ച ഫലം നൽകുന്നു. 

മുട്ട പ്ലാസ്റ്റിക്ക് ജാറില്‍ ഇറക്കി വയ്ക്കുക, അവ മുങ്ങിക്കിടക്കത്തക്ക വിധം ചെറുനാരങ്ങനീര്‍ ഒഴിച്ച് ജാര്‍ അടച്ച് 15 ദിവസം വയ്ക്കുക. 15 ദിവസത്തിനുശേഷം ജാര്‍ തുറന്നു മുട്ട നന്നായി ഉടയ്ക്കുക, ശേഷം തുല്യ അളവില്‍ ശര്‍ക്കര ചേര്‍ക്കുക, വീണ്ടും ജാര്‍ അടച്ച് 15 ദിവസം വയ്ക്കുക. ഇനി ലഭിക്കുന്ന എഗ്ഗ് അമിനോ ആസിഡ് അരിച്ചു സൂക്ഷിക്കാം. 1–3 മില്ലി ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തില്‍ ഒരിക്കല്‍ ചെടികളില്‍ സ്പ്രേ ചെയ്തു കൊടുക്കാം. ഇത് തയാറാക്കി ഉപയോഗിക്കേണ്ട വിധം വിദ്യാർഥികൾ കർഷകരിലേക്ക് എത്തിച്ചു.

agri-students-4
മഞ്ഞൾവിത്തുൽപാദനം

തെങ്ങിൻതോപ്പുകളിൽ എളുപ്പത്തിൽ ഇട വിളയായി കൃഷി ചെയ്യാവുന്നവയാണ് സിഞ്ചിബെറേസി കുടുംബത്തിൽ ഉൾപ്പെടുന്ന ഇഞ്ചിയും മഞ്ഞളും. മഞ്ഞൾക്കൃഷിയില്‍ഏകദേശം 40 % ചെലവും വരുന്നത് വിത്തിനാണ്. അതുകൊണ്ടുതന്നെ ആരോഗ്യമുള്ള വിത്തുകളുടെ ഉപയോഗം മഞ്ഞൾ കൃഷി അധീവപ്രാധാന്യം അർഹിക്കുന്നു. സാധാരണയായി പിന്തുടരുന്ന വിത്ത് ഉപയോഗത്തേക്കാൾ ഐഐഎസ്ആർ കോഴിക്കോട് വികസിപ്പിച്ചെടുത്ത സിംഗിൾ ബഡ് റൈസോം സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ എങ്ങനെ ലാഭകരമായി മഞ്ഞൾ കൃഷി നടത്താമെന്ന് വിദ്യാർഥികൾ കർഷകർക്ക് പറഞ്ഞുകൊടുത്തു. വിത്തിനായി ഉപയോഗിക്കുന്ന മഞ്ഞൾ കിഴങ്ങ് ഒരു മുള വരുന്ന രീതിയിൽ ചെറിയ ചെറിയ കഷണങ്ങളാക്കി മുറിച്ച് പോട്രെയിൽ വച്ച് മുളപ്പിച്ച് 30-40 ദിവസങ്ങൾക്കു ശേഷം തോട്ടത്തിലേക്കു മാറ്റി നടുന്നതാണ് ഈ രീതി. ഈ രീതി പിന്തുടരുന്ന വഴി വിത്തിനായി ഉപയോഗിക്കുന്ന മഞ്ഞൾ കിഴങ്ങിന്റെ അളവ് കുറയ്ക്കാൻ സാധിക്കുകയും. വളരെ കുറച്ചു കിഴങ്ങിൽ ധാരാളം മഞ്ഞള്‍ ചെടികൾ ഉൽപാദിപ്പിക്കാൻ സാധിക്കുകയും ചെയ്യുന്നു.

മണ്ണിൽ നിന്നും ധാരാളം മൂലകങ്ങൾ വലിച്ചെടുത്ത് വളരുന്ന സസ്യമാണ് മഞ്ഞൾ. അതുകൊണ്ടുതന്നെ ഇതുപോലുള്ള വിളകൾ കൃഷി ചെയ്യുന്നതിന് മുന്നോടിയായി മണ്ണിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളുടെ തോത് മനസിലാക്കുന്നത് വളരെ പ്രധാനമാണ്. ഇത് മനസ്സിലാക്കാതെ കൃഷി ചെയ്യുന്നത് വൻ മുതൽമുടക്കിൽ അനാവശ്യമായി വളങ്ങൾ ഉപയോഗിക്കാനുള്ള പ്രവണത കർഷകരിൽ ഉണ്ടാക്കുന്നു. ഇതിനൊരു പരിഹാരം എന്ന വിധം നാഷനൽ മിഷൻ ഓൺ സസ്റ്റൈനബിൾ അഗ്രിക്കൾചർ പദ്ധതി കർഷകർക്ക് നൽകുന്ന ഉപാധിയാണ് സോയിൽ ഹെൽത്ത് കാർഡ്. ഇതിനെ കുറിച്ചുള്ള അവബോധവും വിദ്യാർഥികൾ കർഷകരിലേക്ക് എത്തിച്ചു. 

agri-students-2

മണ്ണിന്റെ, പുളിരസം അളക്കുന്ന പിഎച്ച്, മണ്ണിലെ ജൈവാംശത്തിന്റെ തോത്, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്, മാംഗനീസ് തുടങ്ങിയ മൂലകങ്ങളുടെ ലഭ്യത എന്നിവയെല്ലാം അടങ്ങിയതാണ് സോയിൽ ഹെൽത്ത് കാർഡ്. മണ്ണിൽ ലഭ്യമായിട്ടുള്ള പോഷകങ്ങളുടെ തോത്, വിളകളുടെ ആവശ്യം, വളപ്രയോഗത്തിലെ കാര്യക്ഷമത എന്നിവയെല്ലാം ഇതിലൂടെ കർഷകന് മനസ്സിലാക്കുകയും അതിനനുസരിച്ച് കാര്യക്ഷമമായ വളപ്രയോഗം നടത്താനും സാധിക്കുന്നു.സംസ്ഥാനത്തെ എല്ലാ മണ്ണുപരിശോധനാ ലാബിലും സോയിൽ ഹെൽത്ത് കാർഡിനുള്ള സംവിധാനം നിലവിലുണ്ട്. തികച്ചും സൗജന്യമായാണ് ലാബിൽ മണ്ണുപരിശോധന നടത്തി സോയിൽ ഹെൽത്ത് കാർഡ് അനുവദിക്കുക. ഇതിനായി എങ്ങനെ മണ്ണ് ശേഖരിക്കണം എന്നതിലും വിദ്യാർഥികൾ കർഷകർക്ക് പരിശീലനം നൽകി.

കോളജ് ഡീൻ ഡോ. സുധീഷ് മണലിൽ, ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാരായ ഡോ. ആർ.പ്രിയ, ഡോ. എസ്.പാർഥസാരഥി, ഡോ. വി.ആർ.മഗേശൻ എന്നിവർ വിദ്യാർഥികൾക്കു വേണ്ട എല്ലാ പിന്തുണയും നിർദേശങ്ങളും നൽകുന്നു. വിദ്യാർഥികളായ കീർത്തന, നവ്യ, സായ് ശ്രേയ, ഐശ്വര്യ, ആദിത്യൻ, കാവ്യ, ആർദ്ര, സായ് ശോഭന, സോനിഷ്, നിധിൻ, ദേവിക, സിവാനി, പൃഥ്വിരാജ്, ഗോപിക എന്നിവരാണ് പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com