ADVERTISEMENT

ഗവേഷണ സ്ഥാപനങ്ങളിൽ വികസിപ്പിച്ച അത്യുൽപാദന ശേഷിയുള്ള ഇനങ്ങൾ എത്രമാത്രം കർഷകരിൽ എത്തുന്നുണ്ട്! പകുതി ഇനങ്ങൾ പോലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ലെന്നു കാണാം. എന്താണ് കാരണം? ഇനങ്ങൾ മോശമായതു കൊണ്ടല്ല, അവ പ്രവർധനം നടത്തി ആവശ്യക്കാരിലെത്തിക്കാൻ ആളില്ലാത്തതാണ് യഥാർഥ പ്രശ്നം, കൃഷിഭവനുകൾ വഴി കുരുമുളക് വള്ളി മുതൽ ഫലവൃക്ഷങ്ങൾ വരെ വിതരണം ചെയ്യുന്നുണ്ടെങ്കിലും അവയുടെ ഇനം വ്യക്തമാക്കി നൽകാൻ കൃഷിവകുപ്പിന് കഴിയുന്നില്ല. പലപ്പോഴും സ്വകാര്യ നഴ്സറികളേക്കാൾ മോശമാണ് സർക്കാർ സംവിധാനത്തിലുള്ള നടീൽ വസ്തുക്കളുടെ വിതരണം. 

ഗവേഷണ ശാലകളിൽ നിന്നുള്ള മികച്ച ഇനങ്ങൾ നിലവാരം ഉറപ്പാക്കി കർഷകരിലെത്തിക്കാൻ കേന്ദ്രസർക്കാരിനു കീഴിലെ ഐസിഎആർ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ടെക്നോളജി ലൈസൻസിങ് ഇതിനൊരു പരിഹാരമാണ്. തങ്ങൾ വികസിപ്പിച്ച മികച്ച ഇനങ്ങൾ കർഷകർക്കു  കൈമാറി അവയിൽ നിന്ന് തൈകൾ ഉൽപാദിപ്പിക്കാൻ ലൈസൻസ് നൽകുന്ന രീതിയാണിത്. അതതു സ്ഥാപനങ്ങളിലെ ഗവേഷകരുടെ കർശന മേൽനോട്ടത്തിലാവും ഇത്. വിവിധ സ്ഥലങ്ങളിൽ ലൈസൻസ് നൽകുക വഴി മെച്ചപ്പെട്ട ഇനങ്ങളുടെ പ്രാദേശിക ലഭ്യത ഉറപ്പാക്കാൻ കഴിയുന്നു വ്യാജ അവകാശ വാദങ്ങളിൽ നിന്ന് കൃഷിക്കാരെ സംരക്ഷിക്കാൻ സഹായകമായ ഈ രീതി പുതിയ കാർഷിക സംരംഭകരെ സൃഷ്ടിക്കാനും സഹായകമാണ്.

Read also: കുരുമുളകുചെടിയുടെ പ്രതിരോധശേഷി കൂട്ടാം, അങ്ങനെയൊന്നും വാടില്ല; ദ്രുതവാട്ടത്തിനു പരിഹാരമായി

thevam-black-pepper-1
സുനിലും സിനിമോളും

ഇപ്രകാരം കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് സ്‌പൈസസിന്റെ പിന്തുണയോടെ നഴ്സറി നടത്തുന്ന സംരംഭകയാണ് കോട്ടയം വാഴൂർ സ്വദേശിനി സിനിമോൾ മേരി ജേക്കബ്. കർണാടക ചിക്‌മംഗളൂരിലെ കൊപ്പയിൽ ദീർഘകാലമായി നഴ്സറി നടത്തുന്ന ഭർത്താവ് സുനിൽ തോമസാണ് ഇക്കാര്യത്തിൽ വഴികാട്ടി. മുൻ പ്രധാനമന്ത്രി ദേവഗൗഡ, മുൻ കർണാടക മുഖ്യമന്ത്രി യദിയൂരപ്പയുടെ മകൻ രാഘവേന്ദ്ര എന്നിവർ  ഉൾപ്പടെ കർണാടകത്തിലെ പ്രമുഖരായ പലർക്കും തോട്ടങ്ങൾ വച്ചുപിടിപ്പിച്ചു നൽകിയ പരിചയസമ്പത്താണ് സുനിൽ അവകാശപ്പെടുന്നത്. വാഴൂരിൽ സ്ഥിര താമസമാക്കിയപ്പോഴാണ് പെനിയേൽ ഗാർഡൻസ് എന്ന പേരിൽ പുതിയ നഴ്സറിക്കു തുടക്കം കുറിച്ചത്. 

ഐഐഎസ്ആർ തേവം എന്ന ഇനമാണ് ഇപ്പോൾ ഇവിടെ ലൈസൻസോടെ ഉൽപാദിപ്പിക്കുന്നത്. ദ്രുതവാട്ടത്തിനെതിരേ ഒരു പരിധിവരെ പ്രതിരോധശേഷി കാണിക്കുന്ന ഇനമായിതിനാലാണ് തേവം കൂടുതലായി ഉൽപാദിപ്പിക്കാൻ തീരുമാനിച്ചത്. ഐഐഎസ്ആർ പഞ്ചമി എന്ന ഇനത്തിനു ലൈസൻസ് ഉണ്ടെങ്കിലും ഉൽപാദനം ആരംഭിച്ചിട്ടില്ല. ഐഐഎസ്ആറിൽ നിന്നു ലഭിച്ച ചെന്തലകളിൽ നിന്നു നാഗപതി ശൈലിയിലാണ് തൈ ഉൽപാദനം. നിരയായി മണ്ണുനിറച്ചു വച്ച പ്ലാസ്റ്റിക് കൂടകളുടെ മീതേ കുരുമുളകു വള്ളിയുടെ മുട്ടുകൾ മണ്ണിൽ സ്പർശിക്കുന്ന വിധത്തിൽ വയ്ക്കുന്നു. മഴ മറക്കുള്ളിൽ വേണ്ടത്ര ഈർപ്പം നൽകി വളർത്തുന്ന ഈ വള്ളികളിൽ നിന്നും ഓരോ കൂടയിലേയും മണ്ണിലേയ്ക്കു വേരിറങ്ങും. ക്രമേണ പുതിയ തളിരിലകൾ വന്ന് ചെന്തലകൾ വളർന്നു തുടങ്ങും. വള്ളിയുടെ നീളം വർധിക്കുന്നതനുസരിച്ച് പുതിയ മുട്ടുകൾക്കു കീഴിൽ മണ്ണു നിറച്ച കൂട വച്ചു കൊടുക്കുകയും പിൻഭാഗത്തെ വേരു പിടിച്ച മുട്ടുകൾ  മുറിച്ചു നീക്കുകയും ചെയ്യുന്നു. അവ പിന്നീട് ഓരോ തൈകളായി വളരുന്നു. അനായാസം ധാരാളം തൈകളുണ്ടാക്കാൻ സാധിക്കുന്ന രീതിയാണിത്. 50 രൂപയ്ക്കാണ് വിൽപന.

thevam

ഐഐഎസ്ആർ തേവം

തേവൻമുണ്ടി എന്ന ഇനത്തിൽനിന്ന് വർഗനിർധാരണത്തിലൂടെ ഉരുത്തിരിച്ചെടുത്തതാണ് ഐഐഎസ്ആർ തേവം. 2004ൽ പുറത്തിറക്കിയ ഈ ഇനത്തിന്റെ ഒരു ചുവട്ടിൽനിന്ന് ശരാശരി 5.17 കിലോ ഉൽപാദനം. ദ്രുതവാട്ടത്തിനെതിരേ ഒരു പരിധിവരെ പ്രതിരോധശേഷിയുണ്ട്. തീരദേശമൊഴികെ കേരളത്തിൽ എല്ലായിടത്തും മികച്ച രീതിയിൽ വളർച്ചയും ഉൽപാദനവും. 

ഫോൺ: 9744148418

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: IISR thevam now available at kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT