ADVERTISEMENT

നമുക്ക് അത്ര പരിചിതമല്ലാതിരുന്ന പഴവർഗവിളയാണ് അവ്ക്കാഡോ അഥവാ വെണ്ണപ്പഴം (Butter Fruit). ഭക്ഷണമാണ് മരുന്ന് എന്ന വസ്തുത സമൂഹം തിരിച്ചറിയുകയാണിപ്പോള്‍. പാശ്ചാത്യരാജ്യങ്ങളിൽ ആരോഗ്യ ഭക്ഷണത്തിന്റെ പട്ടികയിൽ അവ്ക്കാഡോ സ്ഥാനം പിടിച്ചുകഴിഞ്ഞു. പ്രാതലിനും ഉച്ചഭക്ഷണത്തിനുമടക്കം അവ്ക്കാഡോ ടോസ്റ്റ്, അവ്ക്കാഡോ സാൻവിച്ച് എന്നിവ അവർക്കു ശീലമായിരിക്കുന്നു. ഇവിടെയും അതിനു സാധ്യത തെളിയുകയാണ്. അതിനാല്‍ നാളത്തെ വാണിജ്യവിളകളുടെ മുന്‍നിരയില്‍  അവ്ക്കാഡോയുമുണ്ടായേക്കും. 

മൂന്നു വർഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരുന്ന നൂറോളം മികച്ച അവ്ക്കാഡോ ഇനങ്ങളുടെ ശേഖരം വയനാട് അഗ്രോ ഇന്നൊവേഷന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംരക്ഷിച്ച് പഠനം നടത്തിവരുന്നു. കേരളത്തിലെ  മണ്ണിനും കാലാവസ്ഥയ്ക്കും ഏറ്റവും യോജിച്ച ഇനങ്ങൾ ആധികാരികമായി ഉറപ്പുവരുത്തുന്നതിന് തുടർപഠനങ്ങൾ നടന്നുവരുന്നു. ലഭ്യമായ അറിവുകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ  മലയോര മേഖലകളായ വയനാട്, ഇടുക്കി ജില്ലകളിൽ നന്നായി വളരുകയും വിളവു നല്‍കുകയും ചെയ്യുന്ന ഏതാനും അവ്ക്കാഡോ ഇനങ്ങള്‍ പരിചയപ്പെടാം.

ടൈപ് എ വിഭാഗത്തിൽ ഏറ്റവും പ്രചാരമുള്ള ഇനങ്ങളാണ് ഹസ്(Hass), റീഡ്(Reed), Pinkertow(പിങ്കര്‍ടോ), മലുമ(Maluma), ജെം(Gem), കാര്‍മെന്‍(Carmen) എന്നിവ. ടൈപ് ബി വിഭാഗത്തിലാകട്ടെ പൊള്ളോക്(Pollock), പര്‍പ്പിള്‍ ഓവല്‍l(Purple ovel), ഫ്യൂര്‍ട്ടെ, എട്ടിന്‍ജെര്‍(Ettinger), സുടാനോ(Zutano) എന്നിവയ്ക്കാണ് കൂടു തൽ സ്വീകാര്യത. 

Bunch of fresh avocados on an avocado tree. Image credit: Nares Soumsomboon/ShutterStock
Bunch of fresh avocados on an avocado tree. Image credit: Nares Soumsomboon/ShutterStock

പരുപരുത്ത പുറംതൊലിയും ഹൃദ്യമായ ഇളംമഞ്ഞ കാമ്പുമുള്ള ചെറിയ കായ്കൾ തരുന്ന ഇനമാണ് ഹാസ്. ഗ്വാട്ടിമലയൻ, മെക്സിക്കൻ ഇനങ്ങൾ തമ്മിൽ സങ്കരണം നടന്നാണ് ഈ ഇനം ഉണ്ടായത്. ശരാശരി 300 ഗ്രാമിൽ താഴെ ഭാരമുള്ള ദീർഘവൃത്താകൃതിയിലുള്ള ഹസ് പഴങ്ങൾക്കാണ് ലോകവിപണിയിൽ ഏറ്റവും ഡിമാന്‍ഡ്. പർപ്പിൾ കലർന്ന കടും പച്ചനിറമുള്ള കായ്കൾ പഴുക്കാൻ തുടങ്ങുമ്പോൾ കറുപ്പു നിറമാകുന്നു. നമ്മുടെ സംസ്ഥാനത്ത് ഉയരം കൂടുതലുള്ള മലമ്പ്രദേശങ്ങളിൽ (സമുദ്ര നിരപ്പിൽനിന്ന് 3000 അടിക്കു മുകളിൽ) മാത്രമാണ് ഈയിനം നന്നായി ഫലം തരുന്നത്. പച്ചനിറത്തിലുള്ള ഉരുണ്ട, വലിയ കായ്ക ൾ നൽകുന്ന െടെപ് എ ഇനമാണ് റീഡ്.  വൈകി പഴംതരുന്ന (മേയ്, ജൂൺ) ഈയിനം നമ്മുടെ മണ്ണിനും കാ ലാവസ്ഥയ്ക്കും യോജിച്ചതാണ്.

കേരളത്തിലും മറ്റു തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും കൂടുതലായി കാണുന്നത് െടെപ് ബി ഇനങ്ങളാണ്. ഈ മേഖലയിൽ ഏറ്റവും നന്നായി കൃഷി ചെയ്യാവുന്ന ഇനങ്ങളാണ് പൊള്ളോക്, പര്‍പ്പിള്‍ ഒാവല്‍ എന്നിവ.  വെസ്റ്റ് ഇന്ത്യന്‍ വിഭാഗത്തിൽപ്പെട്ട പൊള്ളോക്  അമേരിക്കയിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു. മിനുസമുള്ള പച്ച  പുറന്തോടുള്ള ഇതിന്റെ ചില മരങ്ങളില്‍  2 കിലോയിൽ അധികം ഭാരമുള്ള കായ്കൾ ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്. നമ്മുടെ മലയോരങ്ങളിൽ നല്ല വിളവു നല്‍കുന്ന മറ്റൊരു ഇനമാണ് അണ്ഡാകൃതിയിൽ 900 ഗ്രാംവരെ ഭാരമുള്ള, പര്‍പ്പിള്‍ നിറത്തില്‍ പുറന്തൊലിയുള്ള പഴമുണ്ടാകുന്ന പര്‍പ്പിള്‍ ഒാവല്‍. ഇതില്‍ നിന്നു സങ്കരണം വഴി വികസിപ്പിച്ചെടുത്ത ഇനമാണ് മലുമ. റീഡ്, പിങ്കര്‍ടോ മലുമ എന്നിവ െടെപ് ബി ഇനങ്ങൾക്ക് കൂടുതൽ വിളവു കിട്ടുന്നതിന് ഇടകലർത്തി നടാൻ യോജിച്ച െടെപ് എ ഇനങ്ങളാണ്. 

ഉഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും ഒരുപോലെ വളരാനും വിളവു നല്‍കാനും കഴിവുള്ള വൃക്ഷവി ളയാണ് അവക്കാഡോ. ധാരാളം മഴ ലഭിക്കുന്ന സ്ഥലങ്ങളിലാണ് പൊതുവേ അവക്കാഡോ നന്നായി വളരുന്നത്. അതിനാലാകാം വടക്കേ ഇന്ത്യയിലെ സമതല പ്രദേശങ്ങളിൽ അവക്കാഡോ കൃഷി ഇല്ലെന്നുതന്നെ പറയാം. സമീപകാലത്ത് അസം, അരുണാചൽപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അവ്ക്കാഡോക്കൃഷി പ്രചാരത്തിലായിട്ടുണ്ട്. കേരളത്തിലടക്കം ഉയർന്ന ചൂടും ഈർപ്പവുമുള്ള സമതലപ്രദേശങ്ങളിൽ വെസ്റ്റ് ഇന്ത്യന്‍ ഇനങ്ങൾ മികച്ച വിളവു നല്‍കുന്നതായി റിപ്പോർട്ട് ഉണ്ടെങ്കിലും ഇതു സംബന്ധിച്ച് ആധികാരികമായ പഠനം  നടന്നിട്ടില്ല.

നല്ല നീർവാർച്ചയും നേരിയ അമ്ലത്വ(പിഎച്ച് 5.5 to 6.5)വുമുള്ള മണ്ണിൽ പ്രത്യേക പരിചരണമൊന്നും കൂടാതെ  അവ്ക്കാഡോ നല്ല വിളവു നല്‍കും. അതിനാൽ സുരക്ഷിത ഭക്ഷണം (Safe Food) എന്ന നിലയ്ക്ക് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾപോലും രാസവള, രാസകീടനാശിനി പ്രയോഗം ഒഴിവാക്കി ജൈവകൃഷി രീതിയാവും ഉചിതം. വാണിജ്യാടിസ്ഥാനത്തിൽ തനിവിളയായോ കാപ്പി, തേയില തോട്ടങ്ങളിൽ ഇടവിളയായോ കൃഷി ചെയ്യുമ്പോൾ രണ്ടു വർഷത്തിലൊരിക്കൽ മണ്ണിന്റെ അമ്ലനില നോക്കി ആവശ്യമെങ്കില്‍  കുമ്മായം ഇടുന്നത്  വളർച്ചയും ഉൽപാദനവും കൂട്ടും.  

തനിവിളയായി കൃഷി ചെയ്യുമ്പോൾ 7 മീറ്റർ X 5 മീറ്റർ അകലത്തിൽ ഒട്ടുതൈകൾ നടാം. മരങ്ങൾ വളരുന്ന മുറയ്ക്ക് ക്രമമായി കൊമ്പുകോതൽ നടത്തി ഉയരം 15 അടിയിൽ താഴെയായി ക്രമീകരിച്ചാൽ കൂടുതൽ മരങ്ങൾ  നടുന്നതിനും മെച്ചപ്പെട്ട വിളവു നേടുന്നതിനും അനായാസം  വിളവെടുക്കുന്നതിനും സഹായിക്കും. 4 മീറ്റർ X 4 മീറ്റർ അകലത്തിൽ അതിസാന്ദ്രതാ കൃഷി(High density planting) പ്രചാരത്തിൽ വരുന്നുണ്ട്. ഇടവിളയായി കൃഷി ചെയ്യുമ്പോൾ 6 മീറ്റർ അകലത്തിൽ നട്ട്, കൊമ്പുകോ തൽ മുഖേന ഉയരം 15 അടിയായി പരിമിതപ്പെടുത്തിയാൽ നല്ല വിളവു ലഭിക്കും. 

IIHR-Avocado-ARCA-ravi

രണ്ടു തരം ഇനങ്ങള്‍ ഇടകലര്‍ത്തി നടണം

പേർസിയ അമേരിക്കാന (Persea Americana Mill) എന്ന ശാസ്ത്രനാമമുള്ള  അവ്ക്കാഡോ ലോറേസിയേ സസ്യകുടുംബാംഗമാണ്. മെക്സിക്കോയാണ്  ജന്മദേശം. എന്നാൽ കൃഷി വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചത് 1833ൽ അമേരിക്കയിലെ ഫ്ലോറിഡയിലും 1856ൽ കാലിഫോർണിയയിലുമാണ്. ലോകത്തിൽ ഏറ്റവും അധികം അവ്ക്കാഡോക്കൃഷിയും  ഉൽപാദനവും മെക്സിക്കോയിലാണ്. 100 വർഷം മുൻപാണ് മെക്സിക്കോയിൽനിന്ന് അവ്ക്കാഡോ ആദ്യമായി നമ്മുടെ രാജ്യത്തെത്തുന്നത്. 

അവ്ക്കാഡോ ഇനങ്ങളെ പൊതുവേ മൂന്നു വിഭാഗങ്ങളായി തരംതിരിക്കാം. ഉയർന്ന പ്രദേശങ്ങളിൽ വളരുന്നതും തണുപ്പിനെ പ്രതിരോധിക്കാൻ ശേഷിയുമുള്ള ഇനങ്ങൾ, മെക്സിക്കൻ (Persea Americana Var. drymifolia) എന്ന ഗണത്തിൽപ്പെടുന്നു. ഏറ്റവും ഗുണമേന്മയുള്ള പഴങ്ങൾ ഇവയുടേതാണ്. എന്നാൽ ഏറ്റവുമധികം പ്രതിരോധശേഷിയുള്ളതും സമതലങ്ങളിലും കൃഷിക്കു യോജിച്ചതു വെസ്റ്റ് ഇന്ത്യന്‍(Persea Americana Var. Americana) ഇനങ്ങളാണ്. നമ്മുടെ മലമ്പ്രദേശങ്ങളിൽ കാണുന്ന മിക്കവാറും ഇനങ്ങൾ മൂന്നാമത്തെ വിഭാഗമായ ഗ്വാട്ടിമലയൻ (Persea America Var. Guatimalensis) ഗണത്തിൽപ്പെടുന്നു. സമുദ്രനിരപ്പിൽനിന്ന് 500 അടി മുതൽ 3000 അടിവരെ നന്നായി വളരുന്ന ഈ ഇനങ്ങൾക്ക് വേരുവളർച്ചയും രോഗ–കീട പ്രതിരോധശേഷിയും കുറവാണ്. അതുകൊണ്ട് താരതമ്യേന വളർച്ചയും പ്രതിരോധശേഷിയും കൂടുതലുള്ള  വെസ്റ്റ് ഇന്ത്യന്‍ ഇന ങ്ങളുടെ തൈകള്‍ റൂട്ട് സ്റ്റോക്(Root Stock)  ആയി ഉപയോഗിച്ച് മികച്ച ഗ്വാട്ടിമലയൻ / മെക്സിക്കൻ ഇനങ്ങ ളുടെ ഒട്ടുതൈകൾ തയാറാക്കിയാണ് ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ  കൃഷി ചെയ്തുവരുന്നത്.

സ്വയം പരാഗണം പ്രകൃത്യാ സംഭവിക്കുന്ന മറ്റു വൃക്ഷവിളകളെപ്പോലെ അവ്ക്കാഡോ മരങ്ങളിലും ഒരേ പൂങ്കു ലയിൽതന്നെ ആൺ–പെൺ പൂക്കൾ ഉണ്ടാകുന്നുണ്ട്. മേല്‍പ്പറഞ്ഞ മൂന്നു വിഭാഗങ്ങളിലുംപെടുന്ന വിവിധ ഇനങ്ങൾ എല്ലാംതന്നെ ഇതേ സ്വഭാവം കാണിക്കുന്നു. എന്നാൽ പൂക്കള്‍ വിരിയുന്ന സമയം, പരാഗണരീതി  എന്നിവയില്‍ ഇനങ്ങള്‍ തമ്മിലുള്ള വ്യത്യാസംമൂലം അവ്ക്കാഡോ മരങ്ങളിൽ അപൂർവമായേ സ്വയം പരാഗണം നടക്കുന്നുള്ളൂ. അതുകൊണ്ടാണ് ഒന്നോ രണ്ടോ മരങ്ങൾ മാത്രം വളരുന്ന വീട്ടുവളപ്പുകളിൽ അവ്ക്കാഡോ കായ്ക്കാതിരിക്കുന്നത്.  

അവ്ക്കാഡോ ഇനങ്ങളെ പൂക്കൾ വിരിയുന്ന സ്വഭാവത്തെ അടിസ്ഥാനമാക്കി െടെപ് എ,  െടെപ് ബി എന്നി ങ്ങനെ  തിരിച്ചിട്ടുണ്ട്. െടെപ് എ  ഇനങ്ങളുടെ പൂങ്കുലകളിലെ പെൺപൂക്കൾ മാത്രമാണ് രാവിലെ വിരിയുക. ഈ പെൺപൂക്കളെല്ലാം വൈകുന്നേരമാകുമ്പോഴേക്കും അടയുകയും പിറ്റേന്നു രാവിലെ മാത്രം വീണ്ടും വിരിയുകയും ചെയ്യും. എന്നാൽ ഇതേ മരത്തിലെ ആൺപൂക്കളെല്ലാം വൈകുന്നേരം മാത്രമേ വിരിയുകയുള്ളൂ എന്നതിനാൽ സ്വയം പരാഗണസാധ്യത ഇല്ലാതാകുകയും കായ്പിടിത്തം കുറയുകയും ചെയ്യും. എന്നാൽ   െടെപ് ബി   ഇനങ്ങളിൽ കടകവിരുദ്ധമായി ആൺപൂക്കൾ രാവിലെ വിരിയുകയും വൈകുന്നേരമാകുമ്പോഴേക്കും  കൊഴിയുകയും ചെയ്യുന്നു. ഇവയുടെ പെൺപൂക്കള്‍ വൈകുന്നേരം മാത്രമേ വിരിയുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ   െടെപ് എ ഇനങ്ങളിലെ പൂമ്പൊടികൊണ്ട് അതേ ഇനത്തിന്റെ പെൺപൂക്കളിൽ പരാഗണം നടക്കാനും കായ്പിടിത്തത്തിനും  സാധ്യത കുറയും.  െടെപ് ബി  തോട്ടങ്ങളിലെ സ്ഥിതിയും ഇതുതന്നെ. അതുകൊണ്ട് അവ്ക്കാഡോ കൃഷി ചെയ്യുമ്പോൾ രണ്ടു തരം ഇനങ്ങളും  ഇടകലർത്തി നടണം. 

പ്രതിരോധശേഷി കൂട്ടുന്നതോടൊപ്പം ജരാനര ചെറുക്കുന്നതിനും ചർമത്തിന്റെ മൃദുത്വവും തിളക്കവും വർധി പ്പിക്കുന്നതിനും അവ്ക്കാഡോ ഉപയോഗപ്പെടുമെന്നാണ്  പഠനഫലങ്ങൾ. വിത്തിലും കാമ്പിലും കൊഴുപ്പ്  സമൃദ്ധമായ ഏക പഴം അവ്ക്കാഡോ തന്നെ. ഈ കൊഴുപ്പ് പൂർണമായും അപൂരിതം (unsaturated) ആയതിനാൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമത്രെ. അവ്ക്കാഡോ പഴത്തിന്റെ കാമ്പിൽനിന്നും വിത്തിൽനിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ (avocado oil) വിലയേറിയ സൗന്ദര്യവർധകവസ്തുക്കൾ ഉൽപാദിപ്പിക്കാന്‍ ഉപയോഗിച്ചുവരുന്നു. അവ്ക്കാഡോ പഴത്തിൽ ധാരാളം നാര് (fibre) അടങ്ങിയിട്ടുള്ളതിനാല്‍ പെട്ടെന്ന് വയറുനിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നു. അരിയാഹാരം ഒഴിവാക്കാനും ശരീരത്തിന്റെ അധികഭാരം (weight loss) കുറയ്ക്കുന്നതിനും അവ്ക്കാഡോ ഉപകരിക്കും. ഏറ്റവുമധികം പൊട്ടാസ്യം അടങ്ങിയ പഴങ്ങളിൽ ഒന്നായതിനാൽ (വാഴപ്പഴത്തെക്കാൾ 35% അധികം) രക്തസമ്മർദം കുറയ്ക്കുന്നതിനും അവ്ക്കാഡോ സഹായകമാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സ്ഥിരപ്പെടുത്തുന്നതിനും  ഉപകരിക്കും. 

English summary: Avocado Cultivation Possibilities in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT