ADVERTISEMENT

കേരളത്തിലെ ക്ഷീരോൽപാദനം വർധിപ്പിക്കുക, ക്ഷീരകര്‍ഷകരെ സംരക്ഷിക്കുക എന്നിവ കാലഘട്ടത്തിന്റെ ആവശ്യമാണ്, നാടിന്റെ സാമ്പത്തികമായ സ്ഥിരതയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും അത്യന്താപേക്ഷിതവുമാണ്. രാവിലത്തെ ചായ മുടക്കാന്‍ കഴിയാത്ത മലയാളി തമിഴ്നാട്ടില്‍നിന്ന് പാലൊഴുക്കിയാണ് ചായകുടിക്കുന്നതെന്ന് ആവലാതിപ്പെടാതെ നമ്മുടെ ക്ഷീരോൽപാദനം എങ്ങനെ വര്‍ധിപ്പിക്കാം, ക്ഷീരകര്‍ഷകര്‍ക്ക് ശാസ്ത്രീയമായി വരുമാനം വര്‍ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യാം, പുതിയ തലമുറയെ കാര്‍ഷികവൃത്തിയിലേക്കെങ്ങനെ ആകര്‍ഷിക്കാം എന്നതൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ശാസ്ത്രീയമായ പശുപരിപാലനത്തിലെ വളരെ പ്രധാനപ്പെട്ടതാണ് ശാസ്ത്രീയമായ പ്രത്യുൽപാദന രീതികള്‍ അവലംബിക്കുക എന്നത്.  

പശുവളര്‍ത്തല്‍ പാരമ്പര്യമായി നിലകൊള്ളുന്ന ഒരു സംസ്കാരം തന്നെയാണ്. എങ്കിലും മാറിയ കാലാവസ്ഥയില്‍ ജീവിത സാഹചര്യങ്ങളില്‍ വർധിച്ചുവരുന്ന ഉൽപാദനച്ചെലവിനെ തരണം ചെയ്തുകൊണ്ട് പാല്‍ ഉൽപാദനം വർധിപ്പിക്കാന്‍ ശാസ്ത്രീയ സമീപനം സ്വീകരിക്കേണ്ടതുണ്ട്.  അതായത് വര്‍ഷത്തില്‍ ഒരു കന്നുകുട്ടി ഉണ്ടാകുന്ന രീതിയില്‍ പ്രത്യുൽപാദനം ക്രമപ്പെടുത്തിയാലെ പശുവളര്‍ത്തല്‍ ലാഭകരമാകുകയുള്ളൂ. പ്രസവത്തിനു ശേഷമുള്ള ആദ്യ 30 മുതല്‍ 45 ദിവസം വരെയാണ് ഏറ്റവും ഉയര്‍ന്ന പാലുൽപാദനം നടക്കുന്നത്. അതായത് കര്‍ഷകനു വേണ്ടത്ര ലാഭം ലഭിക്കണമെങ്കില്‍ ഓരോ വര്‍ഷവും പ്രസവം നടക്കണം. അതുപോലെ ജനിക്കുന്ന പശുക്കുട്ടികള്‍ 18 മുതല്‍ 24 മാസത്തിനുള്ളില്‍ മദി ലക്ഷണങ്ങള്‍ കാണിച്ച് കൃത്രിമ ബീജാധാനം നടത്തി ചെന പിടിപ്പിച്ച് 30 മാസത്തിനുള്ളില്‍ ആദ്യ പ്രസവം നടന്നിരിക്കുകയും വേണം. അല്ലാത്തപക്ഷം അത്തരം കിടാരികളെ ഒഴിവാക്കേണ്ടതാണ്. 10 വര്‍ഷത്തില്‍ 8 പ്രസവം എന്നതാണ് ലക്ഷ്യമായി വയ്ക്കേണ്ടത്.  

ഒരു കിടാരി മദി ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്നിടത്താണ് പ്രത്യുൽപാദനത്തിന്റെ ശാസ്ത്രീയ ശ്രദ്ധ ആരംഭിക്കേണ്ടത്. അതുകൊണ്ടുതന്നെ ഒരു കിടാരി യഥാസമയം മദി ലക്ഷണങ്ങള്‍ കാണിക്കാന്‍ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.

ഒരു പശുക്കുട്ടി ജനിച്ചു വീഴുമ്പോള്‍ മുതല്‍ പരിപാലനം ആരംഭിക്കണം. ജനിച്ച് അര മണിക്കൂറിനുള്ളില്‍ കന്നിപ്പാല്‍ കുടിപ്പിക്കണം. പത്താം ദിവസം വിരമരുന്ന് നല്‍കണം. ഈ വിരമരുന്നുപോലും നല്‍കുമ്പോള്‍ തൂക്കമനുസരിച്ച് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നല്‍കണം. ആദ്യ ആറു മാസത്തിൽ കന്നുകുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന മാംസ്യം (protein) അധികമായുള്ള തീറ്റ തന്നെ ലഭ്യമാക്കണം. ആറു മാസത്തിനുശേഷം ധാതുലവണമിശ്രിതം (mineral mixture) ദിവസേന 30 ഗ്രാം എന്ന തോതില്‍ നല്‍കുന്നത് പ്രത്യുൽപാദന അവയവങ്ങളുടെ കൃത്യമായ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും മദി ലക്ഷണങ്ങള്‍ നേരത്തെ പ്രകടമാകുന്നതിനും സഹായിക്കുന്നു.   

dairy-farm
മാട്ടുപ്പെട്ടി ബുൾ മദർ ഫാമിലെ പശുക്കൾ

കിടാരികള്‍ ആദ്യമായി മദികാണിച്ചു തുടങ്ങുന്നതിന്റെ അടിസ്ഥാനം പ്രായവും ശരീരഭാരവുമാണ്. ആദ്യത്തെ ഒന്നോ രണ്ടോ മദികളില്‍ സ്പഷ്ടമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ഏകദേശം 180 മുതല്‍ 200 കിലോ വരെ തൂക്കമുള്ള സങ്കരയിനം കിടാരികളില്‍ മദിലക്ഷണങ്ങള്‍ പ്രകടമാകുകയാണെങ്കില്‍ കൃത്രിമ ബീജദാനം നടത്താം. പശുക്കളിലെ മദിചക്രം 21 ദിവസമാണ്. ഇതില്‍ മദിലക്ഷണങ്ങള്‍ പ്രകടമാകുന്നത് 12 മുതല്‍ 24 മണിക്കൂറാണ്.  മദിലക്ഷണങ്ങള്‍ കര്‍ഷകര്‍ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. പച്ചമുട്ടയുടെ വെള്ളപോലെ കൊഴുത്ത സുതാര്യമായ മദിജലം ഈറ്റത്തില്‍ നിന്നും പുറത്തുവരിക, നിര്‍ത്താതെയുള്ള കരച്ചില്‍, ഈറ്റം ചുവന്നു തടിക്കുക, മറ്റു പശുക്കളുടെ മേല്‍ താടി അമര്‍ത്തി നില്‍ക്കുക, കൂട്ടത്തിലുള്ള മറ്റുള്ളവ പുറത്തു കയറാന്‍ ശ്രമിക്കുമ്പോള്‍ അനങ്ങാതെ നിന്നു കൊടുക്കുക എന്നിവയാണ് പ്രാധന മദിലക്ഷണങ്ങള്‍.  മദി തുടങ്ങി 12-18 മണിക്കൂറില്‍ കൃത്രിമ ബീജാധാനം നടത്തുന്നതാണ് ഉത്തമം. മദിലക്ഷണങ്ങള്‍ രാവിലെ 6നു പ്രകടമായാല്‍ വൈകുന്നേരം 6ന് കൃത്രിമ ബീജാധാനം നടത്തേണ്ടതാണ് (AM –PM Thumb Rule). അതുപോലെ തന്നെ മദി കാണിക്കുന്ന ദിവസം കൃത്യമായി ഒരു നോട്ട് ബുക്കില്‍ രേഖപ്പെടുത്തിവയ്ക്കാൻ മറക്കരുത്. കൃത്രിമ ബീജാധാനം നടത്തി 21 ദിവസം കഴിയുമ്പോള്‍ വീണ്ടും മദിലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഉദാഹരണത്തിന് ഒരു മദി ശ്രദ്ധിക്കാതെ പോകുന്നതു വഴി 21 ദിവസത്തെ പാലുൽപാദനമാണ് നഷ്ടമാകുന്നത്.  10 ലീറ്റര്‍ പാല്‍ കിട്ടുന്ന ഒരു പശുവിന് ലീറ്ററിന് 40 രൂപ കൂട്ടിയാല്‍ പോലും 21 ദിവസത്തേക്ക് ഏകദേശം 8400 രൂപയുടെ നഷ്ടം സംഭവിക്കാം. 

നമ്മളുദ്ദേശിക്കുന്ന രീതിയിലുള്ള പ്രത്യുല്‍പാദനതോതും പാലുൽപാദനവുമൊക്കെ ലഭിക്കണമെങ്കില്‍ കൃത്രിമ ബീജാധാനം തന്നെ ചെയ്യേണ്ടതാണ്.  ഓരോ വര്‍ഷം കഴിയുന്തോറും കേരളത്തിലെ പാലുൽപാദനം വർധിച്ചു വരുന്നു. ഇതിനായി നമുക്ക് കൃത്യമായ ഒരു ബ്രീഡിങ് പോളിസി ഉണ്ട്. കൃത്രിമ ബീജാധാനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനും ബ്രീഡിങ് പോളിസി പിന്‍തുടരാനും സാധിക്കുന്നത്. പ്രസ്തുത നേട്ടത്തില്‍ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡി(KLDB)ന്റെ സേവനം പ്രശംസനീയമാണ്. മേല്‍പ്പറഞ്ഞ പോളിസി പ്രകാരം കര്‍ഷകന് 50% വിദേശ ജനുസ്സുകളുടെ ഗുണവും 50% നാടന്‍ ഇനങ്ങളുടെ ഗുണവുമുള്ള കന്നുകുട്ടികളെ ലഭിക്കുന്നു. വിദേശ ഇനങ്ങളുടെ പാലുൽപാദനക്ഷമതയും നാടന്‍ പശുക്കളുടെ രോഗപ്രതിരോധ ശേഷിയുള്ള സങ്കരയിനം കിടാരികളെ ഉൽപാദിപ്പിക്കാന്‍ സാധിക്കുന്നു. സങ്കരയിനം പശുക്കളില്‍ അതേ ഇനത്തില്‍പ്പെട്ടവയുടെ ബീജം ഉപയോഗിക്കേണ്ടതാണ്. മറിച്ച് മറ്റു നാടന്‍ ഇനങ്ങളായ ഗിര്‍, സഹിവാള്‍, വെച്ചൂര്‍, കാസർകോട് കുള്ളൻ തുടങ്ങിയവയുടെ ബീജം കുത്തിവച്ചാല്‍ പാലുൽപാദനം കുറയും. കര്‍ഷകര്‍ക്ക് ഏതെങ്കിലും തരത്തില്‍ നാടന്‍ ഇനങ്ങളെ പരിപാലിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതാതിന്റെ ബീജവും ലഭ്യമാണ്. 

അത്യുൽപാദന ശേഷിയുള്ള പശുക്കൾക്കുണ്ടാകുന്ന കാളകളുടെ ബീജമാണ് കൃത്രിമ ബീജാധാനത്തിന് ഉപയോഗിക്കുന്നത്. ഇതിനായി ആദ്യം ഉയര്‍ന്ന പാലുൽപാദനക്ഷമതയുള്ള പശുക്കളില്‍നിന്നും തിരഞ്ഞെടുക്കുന്ന കാളക്കുട്ടന്മാരുടെ രക്തം ലബോറട്ടറികളിലേക്ക് പരിശോധനയ്ക്ക് അയയ്ക്കും. ക്യാരിയോ ടൈപ്പിങ് (Karyotyping) എന്ന സാങ്കേതികവിദ്യ വഴി ക്രോമസോമുകളില്‍ അപാകതകളൊന്നുമില്ലായെന്ന് ഉറപ്പുവരുത്തും.  മാത്രമല്ല ജനിതകപരമായി അടുത്ത തലമുറയിലേക്ക് പകരുന്ന അസുഖങ്ങളും ഇല്ലായെന്ന് ഉറപ്പു വരുത്തും. ഇത്തരം അസുഖങ്ങള്‍ ഭ്രൂണത്തിന്റെയോ ജനിച്ചു വീഴുന്ന കന്നുകുട്ടികളുടെയോ മരണത്തിനു കാരണമാകുന്നു. പ്രത്യുൽപാദനത്തെ സാരമായി ബാധിക്കുന്ന, ബീജാധാനത്തിലൂടെ പകരാന്‍ സാധ്യതയുള്ള ക്ഷയം (Tuberculosis), ജോണീസ് ഡിസീസ് (Johnes disese), ബ്രൂസ്സല്ല, ഇന്‍ഫെക്ഷ്യസ് ബൊവൈന്‍ റൈനോ ട്രെക്യൈറ്റിസ് (Infectious Bovine Rhino Tracheitis), ക്യാംബൈലോ ബാക്ടീരിയോസീസ് (Campylobacteriosis), ട്രൈകോ മോണോസിസ്, ബൊവൈന്‍ വൈറല്‍ ഡയേറിയ എന്നീ  7 അസുഖങ്ങള്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തുന്നു.  മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള KLDB ആണ് ഇത്തരം ബീജം ക്ഷീരകര്‍ഷകര്‍ക്കാവശ്യമായ കൃത്രിമ ബീജാധാനത്തിനുള്ള സ്റ്റ്രോ(Semen straw)കള്‍ കേരളത്തിലെമ്പാടും വിതരണം നടത്തുന്നത്. ഇത്തരം സെമെന്‍ സ്ട്രോകളുടെ ശാസ്ത്രീയമായ ഉപയോഗത്തിന് വിദഗ്ധനായ വെറ്റിനറി ഡോക്ടറുടെ സേവനം തേടേണ്ടതാണ്. കൃത്രിമ ബീജാധാനവും ശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പേടേണ്ടതാണ്. കൃത്യമായ പരിപാലനവും ശാസ്ത്രീയമായ പ്രത്യുൽപാദന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതും നല്ല ഫലം കാഴ്ചവയ്ക്കും.  

വിലാസം

ഡോ. വി.ആർ.ജിതില്‍, ഡെപ്യൂട്ടി മാനേജര്‍ കേരള ലൈവ് സ്റ്റോക്ക് ഡ‌വലപ്മെന്റ് ബോര്‍ഡ്  

English summary: Increasing Milk Production in Dairy Cows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com