ADVERTISEMENT

കേരളത്തിലെ പല ക‍ർഷകർക്കും അവരുടെ പശുക്കൾ പ്രസവിച്ചാൽ മാത്രം മതി. അതിലുണ്ടാകുന്ന കുട്ടി എങ്ങനെയുള്ളതാവണം എന്ന ചിന്തയില്ല. അതുകൊണ്ടുതന്നെ കാളയുടെ വംശപാരമ്പര്യം പല കർഷകരും ശ്രദ്ധിക്കാറില്ല. മുന്തിയ ഇനം നായ്ക്കളുടെ വംശാവലി അഥവാ പെഡിഗ്രി വില നിർണയത്തിലും അതിന്റെ ഗുണത്തിലും മുഖ്യ പങ്കു വഹിക്കുമ്പോൾ പശുക്കളുടെ കാര്യത്തിൽ അതൊന്നും പ്രാവർത്തികമാകാറില്ല. കർഷകർ ആവശ്യപ്പെടുന്ന കാളയുടെ ബീജം ലഭിക്കുന്നില്ലെന്ന പരാതി സംസ്ഥാനത്ത് വ്യാപകമായുണ്ട്. വെച്ചൂർ പശുവിന് എച്ച്എഫ് കാളയുടെ സെമൻ കുത്തിയ കഥയും പശുവിന് ആടിന്റെ ബീജം കുത്തിവച്ച കഥയും കർഷകർക്ക് പറയാനുണ്ട്. സത്യത്തിൽ ഉപകാരമില്ലാത്ത ബ്രീഡിങ് രീതികൾ അവലംബിച്ചശേഷം ഇതര സംസ്ഥാനങ്ങളിലേക്ക് പശുക്കളെ വാങ്ങാൻ പോയാൽ മതിയോ? 

ഉൽപാദനമുള്ള പശുക്കളെ വളർത്തുന്നതിനൊപ്പം ഉൽപാദനക്ഷമതയുള്ള ഉരുക്കളെ സ്വന്തമായി ഉരുത്തിരിച്ചെടുക്കാൻ കഴിയുന്നതാണ് ഏതൊരു ഡെയറി ഫാമിന്റെയും അടിത്തറ. അതുകൊണ്ടുതന്നെ ഉൽപാദനക്ഷമതയുള്ള പശുക്കളിൽനിന്ന് അവയേക്കാളും പാലുൽപാദനമുള്ള കിടാരികളെ ഉൽപാദിപ്പിച്ചെടുക്കുകതന്നെ വേണം. അതിന് നല്ല കാളകളെ തിരഞ്ഞെടുക്കാൻ ഓരോ കർഷകനും തയാറാവണം. എച്ച്എഫ് എന്നോ ജേഴ്സിയെന്നോ പറയാതെ എന്റെ പശുവിന് ഇന്ന കാളയുടെ ബീജം ആധാനം ചെയ്യണമെന്ന് ഒരു ഇൻസെമിനേറ്ററോട് പറയാൻ കർഷകർക്കാവണം. ഏതെങ്കിലും കാളയെന്നല്ല മികച്ച ബ്രീഡിങ് വാല്യു ഉള്ള കാളയെതന്നെ തിരഞ്ഞെടുക്കുകയും വേണം. അതുപോലെ കാള നല്ലതാണ് പാലുൽപാദനമുള്ളതാണ് എന്നു പറയാതെ അതിന്റെ വംശഗുണം പറയാൻ ഇൻസെമിനേറ്റർമാർക്കും കഴിയണം. അല്ലാത്തപക്ഷം അറവുശാലകളിലേക്ക് പോകാൻവേണ്ടി മാത്രം കന്നുകുട്ടികളെ ഉൽപാദിപ്പിക്കുന്ന ഒരു മാംസോൽപാദനകേന്ദ്രമായി നമ്മുടെ പശുത്തൊഴുത്ത് മാറാം. അതുപോലെ പാലുൽപാദനമില്ലാത്ത കിടാക്കളെ ഉൽപാദിപ്പിച്ച് അവയെ വളർത്തി കർഷകരുടെ സമയവും പണവും നഷ്ടപ്പെടുകയും ചെയ്യാം.

ബ്രീഡിങ് കാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് പറയുകയാണ് മാട്ടുപ്പെട്ടി ഇൻഡോ-സ്വിസ് പ്രോജക്ടിലെ മുൻ ജനറൽ മാനേജരും ഇപ്പോൾ കേരളത്തിൽ വിജയകരമായി പ്രവർത്തിച്ചുപോരുന്ന ഡെയറിഫാമുകളുടെ കൺസൽട്ടന്റുമായ ഡോ. ഏബ്രഹാം മാത്യു. അനിമൽ ന്യുട്രീഷൻ, പ്രത്യുൽപാദനം എന്നീ മേഖലകളിൽ വിദഗ്ധനായ അദ്ദേഹം കേരളത്തിലെ പശുക്കളുടെ പാലുൽപാദനം വർധിപ്പിക്കുന്നതിനുവേണ്ടി പശുക്കളുടെ പാർപ്പിടം, തീറ്റക്രമം, ബ്രീഡിങ്, കുട്ടികളുടെ പരിചരണം എന്നീ വിഷയങ്ങളിൽ അറിവുകൾ മനോരമ ഓൺലൈൻ കർഷകശ്രീയിലൂടെ പങ്കുവയ്ക്കുകയാണ്. ഈ വിഡിയോ ക്ലാസ് ശ്രേണിയിലെ മൂന്നാം വിഡിയോയാണ് മുകളിൽ ചേർത്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com