ADVERTISEMENT

‘‘വേലിയൊക്കെ കൂടുതൽ ബലപ്പെടുത്തി കോക്കോത്തോട്ടത്തിനു കാവൽ നിൽക്കേണ്ട സ്ഥിതിയിലേക്കാണു കാര്യങ്ങളുടെ പോക്ക്’’. വിളവെടുത്തു കൂട്ടിയ കൊക്കോ കായ്കൾ പൊട്ടിച്ച് കുരു ശേഖരിക്കുന്നതിനിടയിൽ നിറചിരിയോടെ രാജുവും ഭാര്യ റെജിയും പറയുന്നു. തൂശൂർ–പാലക്കാട് ജില്ലകളുടെ അതിർത്തിപ്രദേശമായ വടക്കഞ്ചേരി ഇളവംപാടത്തുള്ള പുത്തൻപുരയിൽ പി.കെ.രാജുവിന്റെ കൃഷിയിടത്തിൽ തെങ്ങിന് ഇടവിളയായി പല പ്രായത്തിലുള്ള 1400 കൊക്കോയാണുള്ളത്. മാസം ശരാശരി 250 കിലോ ഉണക്കക്കുരു വിൽക്കാനുണ്ടാകും. ലക്ഷത്തിനു മുകളിൽ വരുമാനം നൽകി 2–3 മാസമായി കൊക്കോ വിസ്മയിപ്പിക്കുകയാണെന്നു രാജു. 

cocoa-raju-2
രാജുവും റെജിയും

ഈ വില ഇങ്ങനെ തുടരുമെന്നൊന്നും രാജു കരുതുന്നില്ല. എന്നാൽ, ഈ ഡിമാൻഡ് അപ്രതീക്ഷിതമല്ലെന്നും അദ്ദേഹം പറയുന്നു. ചോക്ലേറ്റ് ഉൾപ്പെടെ, ഭക്ഷ്യോൽപന്ന വ്യവസായം നേടുന്ന വൻ വ‌ളർച്ചയും കൊക്കോയ്ക്ക് അതു നൽകുന്ന പ്രതീക്ഷയും സംബന്ധിച്ച് കർഷകശ്രീപോലുള്ള കാർഷിക പ്രസിദ്ധീകരണങ്ങൾ നടത്തുന്ന നിരീക്ഷണങ്ങൾ ശ്രദ്ധിക്കാറുണ്ടായിരുന്നെന്നു രാജു. ഇപ്പോഴത്തെ ഈ ‘ലോട്ടറിക്കാലം’ പിന്നിട്ടാലും ആദായകരമായ വിലയിൽ കൊക്കോവിപണി സ്ഥിരത നേടുമെന്നാണു കണക്കുകൂട്ടൽ.

ഇടവിളയായി കൃഷി ചെയ്യുമ്പോൾ 30 വർഷമാണു കൊക്കോയ്ക്കു മികച്ച ഉൽപാദനം പറയുന്ന തെങ്കിലും ആദ്യഘട്ടത്തിൽ കൃഷി ചെയ്ത, 35 വർഷത്തോളം പ്രായമെത്തിയ മരങ്ങളും ഇവിടെ മികച്ച വിളവു നൽകുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ തെങ്ങിനിടവിളയായിത്തന്നെ കൃഷി ചെയ്ത 5 വർഷം പ്രായമായ മരങ്ങളും മികവു പുലർത്തുന്നു. ഒരു മരത്തിൽനിന്നു വർഷം ശരാശരി 150 കായ്കൾ പ്രതീക്ഷിക്കാം. അതിലേറെ ലഭിക്കുന്നവയുമുണ്ട്. കാഡ്ബറിയിൽനിന്നു ലഭിച്ച തൈകളാണു കൃഷി ചെയ്യുന്നത്. ഇടയ്ക്കു ബഡ്തൈകളും പരീക്ഷിച്ചു. കുരു മുളപ്പിച്ചുള്ള തൈകളും ബഡുമെല്ലാം വിളവിൽ ഒരേപോലെ തന്നെ. 4–5 വർഷം കൊണ്ടാണ് രണ്ടും മികച്ച വിളവിലെത്തുകയെന്നു രാജു. 

cocoa-raju-4

മുൻപു വയലായിരുന്ന പ്രദേശത്ത് കമുക്–കൊക്കോ കൂട്ടുകെട്ടാണ് യോജിക്കുന്നതെങ്കിൽ പറമ്പുകളിൽ തെങ്ങ്–കൊക്കോ രീതിയാണ് ഉത്തമമെന്നും രാജു പറയുന്നു. DXT ഇനം തെങ്ങുകളിൽനി ന്നുള്ള തേങ്ങയത്രയും കരിക്കായാണു വിൽപന. തേങ്ങയുടെ വിലക്കുറവ് കരിക്കുവിപണിയെ അത്ര ബാധിക്കില്ല. തെങ്ങിനൊപ്പം മിനിമം വരുമാനം ഉറപ്പു നൽകുന്ന കൊക്കോ കൂടി ചേരുമ്പോൾ കൃഷി ആദായകരം തന്നെ.

റബറിന് ഇടവിളയായി പലരും കൊക്കോ പരീക്ഷിക്കുന്നുണ്ടെങ്കിലും അതു കാര്യമായ നേട്ടം നൽകില്ലെന്നാണു രാജുവിന്റെ നിരീക്ഷണം. സൂര്യപ്രകാശത്തിന്റെ ലഭ്യതക്കുറവാണ് കാരണം. ഇലച്ചാർത്തു കുറവുള്ള പഴയ ഇനം റബർമരങ്ങൾക്കിടയിൽ കൃഷിചെയ്യുമ്പോൾ കൊക്കോ ഒട്ടൊക്കെ വിളവു നൽകിയെന്നിരിക്കും. എന്നാൽ, ഇപ്പോൾ കൂടുതൽ പ്രചാരമുള്ള റബറിനങ്ങളായ 430 പോലുള്ളവയുടെ ഇലക്കൊഴുപ്പിനു കീഴിൽ വളരുന്ന കൊക്കോ നല്ല വിളവു നൽകില്ല. നന നിർബന്ധമുള്ള വിളയാണു കൊക്കോ. കൊക്കോയ്ക്കു മാത്രമായി റബർത്തോട്ടത്തിൽ നനയ്ക്കുന്നതും ലാഭകരമല്ല. തെങ്ങും കമുകും പോലുള്ള വിളകൾകൂടി ചേരുന്ന തോട്ടമാകുമ്പോൾ നന എല്ലാ വിളകൾക്കും നേട്ടമാകും.

cocoa-raju-3
സബ്സിഡിയോടെ വാങ്ങിയ ഡ്രയറിനരികെ രാജു

സബ്സിഡിയോടെ ഡ്രയർ വാങ്ങാം

മഴയത്തും ഗുണമേന്മ ചോരാതെ കൊക്കോക്കുരു ഉണക്കിയെടുക്കാനായി ഇവിടെ ഡ്രയർ തയാര്‍. ചൂടു പകരാനായി വിറകാണ് ഉപയോഗിക്കുന്നത്. 2 ദിവസം കൊണ്ട് ഉണക്കു പൂർത്തിയാകും. കേന്ദ്രപദ്ധതിയായ സ്മാം (SMAM-Sub-mission On Agriculture Mechanisation) വഴി 60% സബ്സിഡിയോടെയാണ് 50,000 രൂപ വിലയുള്ള ഡ്രയർ വാങ്ങിയത്. അതതു കൃഷിഭവനുമായി ബന്ധപ്പെട്ട് ആവശ്യക്കാരായ കർഷകർക്ക് ഇതു വാങ്ങാവുന്നതാണെന്നു രാജു. ചൂട് ഡ്രയറിനുള്ളിൽ എല്ലായിടത്തും എത്തിക്കാൻ 13,000 രൂപ വിലയുള്ള ഫാനും ക്രമീകരിച്ചിട്ടുണ്ട്.  

ഫോൺ: 9846236701

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com