ADVERTISEMENT

2010ൽ സംസ്ഥാന മത്സ്യമായി സ്ഥാനക്കയറ്റം ലഭിച്ച കരിമീൻ ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ എവിടെ എത്തിനിൽക്കുന്നു? കിരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്തായിരുന്നു 2010 നവംബർ 1ന് കരിമീനെ സംസ്ഥാന മത്സ്യമായി സർക്കാർ പ്രഖ്യാപിച്ചത്. കരിമീൻ ഉൽപാദനം കൂട്ടുക, ഉപഭോഗം വർധിപ്പിക്കുക, കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ ഉദ്യമത്തിനു പിന്നിലുണ്ട്.

എന്നാൽ, ഒരു പതിറ്റാണ്ട് മുൻപുള്ള അവസ്ഥയിൽത്തന്നെയാണ് ഇപ്പോഴും കരിമീനെന്ന് പറയാതെ വയ്യ. അഴീക്കോട്, പൊയ്യ, ആയിരംതെങ്ങ്, ഇടക്കൊച്ചി തുടങ്ങിയ ഹാച്ചറികളിൽ കരിമീൻ വിത്തുൽപാദനം നടത്തി കർഷകരിലേക്ക് എത്തിക്കാൻ ഫിഷറീസ് വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും കേരളത്തിലെ കരിമീൻ ഉപഭോഗത്തിനൊപ്പം എത്തുന്നില്ലെന്നുള്ളത് വസ്തുതയാണ്. പല സ്ഥലങ്ങളിലും കരിമീൻ വില കിലോയ്ക്ക് 700 രൂപയ്ക്കു മുകളിൽ എത്തിനിൽക്കുന്നു. പൊതുജലാശയങ്ങളിൽനിന്നുള്ള കരിമീൻ ലഭ്യത കുറഞ്ഞതുതന്നെ ഇതിനു കാരണം.

കരിമീൻ ലഭ്യത കേരളത്തിൽ കുറയാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. കേരളത്തിന്റെ ഒട്ടേറെ ഭാഗങ്ങളിൽ കരിമീൻ മത്സ്യക്കുഞ്ഞുങ്ങളെ പൊതു ജലാശയങ്ങളിൽനിന്ന് പിടികൂടി വിൽപനയ്ക്കെത്തിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കരിമീൻ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി മത്സ്യബന്ധന തുറമുഖ വകുപ്പ് പ്രത്യേക നിയമം ആവിഷ്കരിച്ചിട്ടുണ്ട്. 2021 ജനുവരി 24ന് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പൊതുജലാശയങ്ങളിൽനിന്ന് പിടിക്കാവുന്ന കരിമീനിന്റെ കുറഞ്ഞ വലുപ്പം 100 മി.മീ. (10 സെ.മീ.) ആണ്. പുഴകളിൽനിന്നും കായലുകളിൽനിന്നും വൻതോതിൽ കുഞ്ഞുങ്ങളെ പിടികൂടിയാൽ അവയുടെ വംശനാശത്തിനുതന്നെ കാരണമായേക്കാം എന്നു കണക്കുകൂട്ടിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

നിയമം ലംഘിച്ച് കരിമീൻ കുഞ്ഞുങ്ങളെ പൊതുജലാശയത്തിൽനിന്ന് ശേഖരിക്കുന്നവർക്ക് പിഴ, ലൈസൻസ് റദ്ദാക്കൽ, സർക്കാർ ആനുകൂല്യങ്ങൾ റദ്ദാക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടി വരും.

കുഞ്ഞുങ്ങളെ പിടികൂടുന്നതു മാത്രമാണ‌ോ കരിമീനുകളുടെ നാശത്തിന് കാരണമാകുന്നത്? വർഷംതോറും ഫിഷറീസ് വകുപ്പ് ഉൽപാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുന്ന കരിമീൻ കുഞ്ഞുങ്ങൾ 10 ലക്ഷത്തിലധികമാണ്. കേരളത്തിലെ പൊതുജലാശയങ്ങളിൽ കരിമീൻ ലഭ്യത കുറയാൻ കാരണങ്ങൾ വേറെയുമുണ്ട്. അതേക്കുറിച്ച് വിശദമായി അറിയാൻ മാർച്ച് ലക്കം കർഷകശ്രീ കാണുക....

ഓൺലൈനായും കർഷകശ്രീ വരിക്കാരാകാം https://rb.gy/xgcdo3

English summary: Problems in Pearlspot Fish Farming

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com