ADVERTISEMENT

‘‘ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദക രാജ്യമാണെങ്കിലും ഇന്ത്യയിലെ കന്നുകാലികളുടെ ഉൽപാദനശേഷി വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കുറവ്’’– കഴിഞ്ഞ ദിവസം മണ്ണുത്തിയിൽ നടന്ന ‘മൃഗപ്രത്യുൽപാദന ശാസ്ത്രത്തിലെ അത്യന്താധുനിക ഗവേഷണവും പ്രയോഗവും’ എന്ന രാജ്യാന്തര സിംപോസിയത്തിൽ അധ്യക്ഷത വഹിച്ച ഇന്ത്യൻ സൊസൈറ്റി ഫോർ സ്റ്റഡി ഓഫ് അനിമൽ റിപ്രൊഡക്ഷൻ (ഐഎസ്എസ്എആർ) പ്രസിഡന്റ് ഡോ. ശിവപ്രസാദ് പറഞ്ഞതാണിത്. ഒന്നിരുത്തി ചിന്തിച്ചാൽ അത് ശരിയാണെന്നു മനസിലാകും. കൂടുതൽ പാലുൽപാദനത്തിനായി കൂടുതൽ പശുക്കളെ വളർത്തേണ്ടിവരുന്ന അവസ്ഥ. അതായത്, യൂറോപ്പിലെയും മറ്റും ഒരു പശുവിന്റെ പാൽ ലഭിക്കാൻ ഇവിടെ കുറഞ്ഞത് 5 പശുക്കൾ എങ്കിലും വേണം. കാലാവസ്ഥയും തീറ്റയുമെല്ലാം പ്രധാനമായും ഈ കുറവിനു കാരണമായി പറയാമെങ്കിലും പാലുൽപാദനശേഷി കൂടിയ പശുക്കളുടെ അഭാവം പ്രധാന വെല്ലുവിളിതന്നെ. വിദേശ രാജ്യങ്ങളുടെ ശരാശരി പാലുൽപാദനം 60 ലീറ്ററിനു മുകളിലാണെങ്കിൽ നമ്മുടെ നാട്ടിൽ അത് 10 ലീറ്ററാണ്. കൂടുതൽ പശുക്കളെ വളർത്തി കൂടുതൽ പാലുൽപാദനം സാധ്യമാക്കാൻ ശ്രമിക്കുന്നതിനു പകരം മികച്ച പാലുൽപാദനമുള്ള പശുക്കളെ വളർത്തി പരമാവധി പാലുൽപാദനം സാധ്യമാക്കാനാണ് വിദേശികൾ ക്ഷീരവ്യവസായത്തിൽ ശ്രദ്ധിക്കുന്നത്. കേരളത്തിലെ സാഹചര്യത്തിൽ മികച്ച പാലുൽപാദനമുള്ള പശുക്കളുടെ കുറവ് ക്ഷീരകർഷകരുടെ വരവ്ചെലവ് കണക്കിൽ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ക്ഷീരവ്യവസായത്തിൽ പല കർഷകരും പ്രതിസന്ധിയിലാകുന്നതും ഇക്കാരണംകൊണ്ടുതന്നെ.

അറ്റ്ലസിന്റെ കുട്ടിയായ ബ്രൗണിഷ് ബ്യൂട്ടിക്കൊപ്പം വിപിൻ
അറ്റ്ലസിന്റെ കുട്ടിയായ ബ്രൗണിഷ് ബ്യൂട്ടിക്കൊപ്പം വിപിൻ

സ്വന്തം ഫാമിൽ മികച്ച പാലുൽപാദനമുള്ള പശുക്കളെ നിലനിർത്താനും അടുത്ത തലമുറയിൽ മികച്ച പാലുൽപാദനമുള്ള കിടാരികളെ ജനിപ്പിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്ന യുവ കർഷകനാണ് വയനാട് മാനന്തവാടി കുറ്റിത്തോട്ടത്തിൽ വിപിൻ പൗലോസ്. നാലു പതിറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യമുള്ള വിപിന്റെ സമൃദ്ധി ഡെയറി ഫാമിൽ പ്രതിദിന പാലുൽപാദനം ശരാശരി 150 ലീറ്ററാണ്. 9 പശുക്കളും 5 കിടാരികളുമുള്ള ഫാമിലെ ഒരു പശുവിന്റെ പരമാവധി പാലുൽപാദനം ദിവസം 35 ലീറ്റർ.

പിതാവ് കെ.സി.പൗലോസ് 1982–84 കാലഘട്ടത്തിൽ ആരംഭിച്ച ഡെയറി ഫാമാണ് ഇപ്പോഴും മികച്ച പശുക്കളുമായി പ്രവർത്തിക്കുന്നത്. സ്വന്തം പശുക്കളിൽ മികച്ച കാളകളുടെ ബീജം കുത്തിവയ്ക്കാൻതന്നെ ബീജാധാന പരിശീലനം നേടിയ ആളാണ് വിപിൻ‌. ഒപ്പം മണ്ണുത്തി വെറ്ററിനറി കോളജിൽനിന്ന് വെറ്ററിനറി നഴ്സിങ്ങിൽ ഡിപ്ലോമയും കരസ്ഥമാക്കി.

vipin-4
വിപിന്റെ പിതാവ് കെ.സി.പൗലോസ്

ലക്ഷങ്ങളുടെ പശുക്കളുണ്ടായിരുന്ന ഫാം

കർണാടകയോട് അടുത്തുകിടക്കുന്ന ജില്ലയായതുകൊണ്ടുതന്നെ മികച്ച പാലുൽപാദനമുള്ള പശുക്കൾക്ക് വർഷങ്ങൾക്കു മുൻപ് ഇവിടെ വലിയ ഡിമാൻഡ് ആയിരുന്നുവെന്ന് കെ.സി.പൗലോസ്. കർണാടകയിലെ ക്ഷീരമേളയിൽ പങ്കെടുപ്പിക്കുന്നതിനായി അവിടുത്തെ സർക്കാർ പ്രതിനിധികൾക്ക് താൻ പശുക്കളെ കൈമാറിയിട്ടുണ്ടെന്നും പൗലോസ് പറഞ്ഞു. ലക്ഷണമൊത്ത പശുക്കൾക്ക് 4 ലക്ഷത്തിനു മുകളിൽ വില ലഭിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഇന്ന് ആ സാധ്യത ഇല്ലാതായി. കേരളത്തിലേക്കാളും മികച്ച പാലുൽപാദനമുള്ള, അതായത് 60 ലീറ്റർ ഉൽപാദനമുള്ള പശുക്കളെ അവർ പഞ്ചാബിൽനിന്ന് കൊണ്ടുവരുന്നതിനാൽ ഇവിടുത്തെ 40–48 ലീറ്റർ പാലുള്ള പശുക്കളുടെ ഡിമാൻഡ് ഇല്ലാതായി. 

ലക്ഷ്യം മികച്ച പശുക്കൾ, അതിനായി പരിശീലനം

സ്വന്തം ഫാമിൽ മികച്ച പശുക്കളെ വളർത്തിയെടുക്കാനാണ് കൃത്രിമ ബീജാധാനം പഠിച്ചതെന്ന് വിപിൻ. അത്തരമൊരു തീരുമാനത്തിലേക്കെത്താനുള്ള കാരണം സ്വന്തം ഫാമിൽ മുൻപുണ്ടായ ഒരു അനുഭവമാണ്. വർഷങ്ങളായി മികച്ച പാലുൽപാദനമുള്ള പശുക്കളാണ് ഫാമിലുള്ളത് (48 ലീറ്റർ പാലുൽപാദനമുണ്ടായിരുന്ന പശുക്കൾ വരെ ഇതിൽ പെടും). എന്നാൽ, ഒരിക്കൽ 36 ലീറ്റർ പാലുള്ള പശുവിന് പ്രദേശത്തെ എൽഐ കുത്തിവച്ചത് തീരെ നിലവാരം കുറഞ്ഞ ഒരു കാളയുടെ ബീജമായിരുന്നു. അതായത്, അതിന്റെ കുട്ടിക്ക് ലഭിച്ചേക്കാമായിരുന്നത് ശരാശരി 12 ലീറ്റർ പാൽ. അതോടെ ബ്രീഡിങ്ങിൽ കുറേക്കൂടി ശ്രദ്ധിക്കാൻ തുടങ്ങി. എഐ (ആർട്ടിഫിഷൽ ഇൻസെമിനേഷൻ) കോഴ്സ് പഠിച്ചതോടെ ക്രയോ ക്യാൻ വാങ്ങി എൻഡിഡിബിയുടെ മികച്ച കാളകളുടെ സെമെൻ വാങ്ങി സൂക്ഷിക്കാൻ തുടങ്ങി. എച്ച്എഫ്, ജേഴ്സി ഇനങ്ങളിൽപ്പെട്ട ഇന്ത്യയിൽ വ്യാപകമായി സ്വീകാര്യതയുള്ള എൻഡിഡിബിയുടെ കാളകളുടെ ബീജമാണ് തന്റെ കൈവശമുള്ളതെന്ന് വിപിൻ.

vipin-2
അറ്റ്ലസിന്റെ മകൾ ബ്രൗണിഷ് ബ്യൂട്ടിക്കൊപ്പം

കടിഞ്ഞൂലിൽ 31 ലീറ്റർ, ഇത് അറ്റ്‌ലസിന്റെ മകൾ

ഇടുക്കിയിലെ ക്ഷീരകർഷകയായ മേഴ്സിയുടെ പശുവിന് 42 ലീറ്റർ പാൽ ലഭിച്ചത് എൻഡിഡിബി പുറത്തുവിട്ടതോടെയാണ് കേരളത്തിൽ അറ്റ്ലസ് (40116) എന്ന എച്ച്എഫ് കാള ഏറെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. ഒരു സാധാരണ വീട്ടമ്മയുടെ തൊഴുത്തിൽ ജനിച്ചുവളർന്ന ഒരു പശുക്കുട്ടിക്ക് 42 ലീറ്റർ പാൽ ലഭിച്ചത് ക്ഷീരകർഷകർ അതിശയത്തോടെയാണ് നോക്കിക്കണ്ടത്. അറ്റ്ലസിന്റെ കുട്ടികൾ മികച്ച പാലുൽപാദനത്തിലെത്തിയത് കേരളത്തിൽ പലയിടത്തുമുണ്ടെന്ന് വിപിൻ. അത്തരത്തിലൊരു കുട്ടിയാണ് തന്റെ പക്കലുള്ളത്. 20 ദിവസം മുൻപായിരുന്നു ബ്രൗണിഷ് ബ്യൂട്ടി എന്നു പേരിട്ടിരിക്കുന്ന പശുവിന്റെ കന്നി പ്രസവം. 31 ലീറ്റർ പാലും ലഭിച്ചു. അടുത്ത പ്രസവത്തോടെ കൂടുതൽ പാലുൽപാദനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അടുത്ത തവണ എൻഡിഡിബിയുടെതന്നെ മിഡ്നൈറ്റ് (40432), താനോസ് (40,433) എന്നീ കാളകളിൽ എതെങ്കിലുമൊന്നിന്റെ ബീജം ബ്രൗണിഷ് ബ്യൂട്ടിയിൽ ആധാനം ചെയ്യാനാണ് തീരുമാനം. താനോസിന്റെ സെക്സ് സോർട്ടഡ് സെമെനും സൂക്ഷിച്ചിട്ടുണ്ട്. അറ്റ്ലസിന്റെ അമ്മയുടെ പാലുൽപാദനത്തേക്കാളും കൂടുതലാണ് ഈ കാളകളുടെ അമ്മയുടെ ഉൽപാദനം. അതുകൊണ്ടുതന്നെ പാലുൽപാദന വർധനയ്ക്ക് ഇത്തരം കാളകളാണ് ആവശ്യമെന്നും വിപിൻ. എൻഡിഡിബി, എബിഎസ് പോലുള്ള കമ്പനികളുടെ ജീനോമിക് സെമെനുകൾ ഉപയോഗിക്കുക വഴി വരുംതലുമറയിൽ മികച്ച പശുക്കളെ ലഭിക്കുമെന്നും വിപിൻ പറഞ്ഞു.

vipin-3

ഒരു വയസിനുള്ളിൽ വളർച്ചയെത്തുന്ന കിടാരികൾ, പക്ഷേ...

ശരീരതൂക്കത്തിന്റെ 15 ശതമാനത്തോളം പാൽ കിടാരികൾക്ക് നൽകാറുണ്ടെന്ന് പൗലോസ് പറഞ്ഞു. ഒപ്പം ഒരു നേരം മിൽക്ക് റിപ്ലേസറും നൽകാറുണ്ട്. മികച്ച പരിചരണം ലഭിക്കുന്നതുകൊണ്ടാകാം ഇവിടുത്തെ കിടാരികൾ എട്ടാം മാസത്തിൽ മദിലക്ഷണങ്ങൾ കാണിക്കാറുണ്ട്. എന്നാൽ, ഒന്നേകാൽ വയസു കഴിയാതെ കുത്തിവയ്ക്കാറില്ല. രണ്ടാം വയസിൽ പ്രസവിക്കുന്ന രീതിയിലാണ് കിടാരികളെ വളർത്തുന്നത്. അറ്റ്ലസിന്റെ ഒരു കുട്ടികൂടി ചെനയിലുണ്ട്. അവൾക്കും മികച്ച പാലുൽപാദനമുണ്ടാകുമെന്നും വിപിൻ.

കിടാരികളിൽ ആദ്യമായി ബീജാധാനം ചെയ്യുമ്പോൾ ജേഴ്സി കാളകളുടെ ബീജമാണ് പ്രധാനമായും ഉപയോഗിക്കുക. ഇതിനായി മിഗ് (40138) എന്ന കാളയുടെ ബീജമാണ് സൂക്ഷിച്ചിരിക്കുക. രണ്ടാം തവണ മുതൽ എച്ച്എഫ് ഇനത്തിൽപ്പെട്ട കാളകളുടെ ബീജം ഉപയോഗിക്കും. 

എന്തുകൊണ്ട് പാലുള്ള പശുക്കൾ, എന്തുകൊണ്ട് മികച്ച കാളകൾ

കേരളത്തിലെ വർധിച്ചുവരുന്ന ഉൽപാദനച്ചെലവ് ക്ഷീരകർഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉൽപാദനക്ഷമതയേറിയ പശുക്കൾക്കൾക്ക് പ്രധാന്യമേറെയെന്ന് വിപിൻ. പത്തു ലീറ്റർ പാലുള്ള പശുവിനും 30 ലീറ്റർ പാലുള്ള പശുവിനും ചെലവ് ഏറെക്കുറെ ഒരുപോലെയാണ്. അതേസമയം പാലിൽനിന്നുള്ള വരുമാനത്തിൽ മാറ്റവുമുണ്ടാകും. അതുകൊണ്ടുതന്നെ പാലുൽപാദനമുള്ള പശുക്കളാണ് ക്ഷീരകർഷകരുടെ നിലനിൽപിന് അനിവാര്യമെന്നും വിപിൻ. 50 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ ക്ഷീരകർഷകർ ആവശ്യപ്പെടുന്ന കാളകളുടെ ബീജം അവരുടെ പശുക്കൾക്ക് ആധാനം ചെയ്തു നൽകാനും ഈ യുവ കർഷകൻ ശ്രദ്ധിക്കുന്നു. നാടൻ ഇനങ്ങളുടെയും പോത്തുകളുടെയും സെമെനും കൈവശമുണ്ട്. ക്രയോ ക്യാനിൽത്തന്നെ സെമെൻ കൊണ്ടുപോയി ബീജാധാനം നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അതുപോലെ ഹൂഫ് ട്രിമ്മിങ്ങും ഡീഹോണും ചെയ്യാറുണ്ട്.

ഫോൺ: 80867 38711

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com