ADVERTISEMENT

കേരളത്തിലെ ക്ഷീരകർഷകർക്കിടയിൽ ഏറെ ആരാധകരുള്ള എച്ച്എഫ് കാളയാണ് അറ്റ്ലസ്. നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡിന്റെ എൻഡിഡിബി ഡയറി സർവീസസിന്റെ തമിഴ്നാട്ടിലെ അലമാദി സെമെൻ സ്റ്റേഷനിലാണ് അറ്റ്ലസുള്ളത്. അറ്റ്ലസ് എന്ന പേരിനേക്കാളുപരി 40116 എന്ന നമ്പരിലൂടെയാണ് ഈ കാള രാജ്യമെമ്പാടും അറിയപ്പെടുന്നത്. കേരളത്തിൽ ഇടുക്കി ജില്ലയിലെ വാത്തിക്കുടി പഞ്ചായത്തിലെ പടമുഖം ക്ഷീരസംഘത്തിന്റെ പരിധിയിലുള്ള കല്ലുവേലിൽ മേഴ്സിയുടെ പശുവിനെക്കുറിച്ച് അലമാദി സെമെൻ സ്റ്റേഷന്റെ 2022 ഡയറിയിൽ വന്നതോടെയാണ് അറ്റ്ലസ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

മേഴ്സിയുടെ തൊഴുത്തിൽ ജനിച്ചു വളർന്ന അറ്റ്ലസിന്റെ മകൾ രണ്ടാം പ്രസവത്തിൽ 42 ലീറ്റർ പാൽ ചുരത്തിയതാണ് ശ്രദ്ധിക്കപ്പെടാൻ കാരണം. ഇതോടെ ഒട്ടേറെ കർഷകർക്ക് അറ്റ്ലസിന്റെ കുട്ടികൾ തങ്ങളുടെ തൊഴുത്തിൽ ജനിക്കണമെന്ന മോഹവും വന്നു. ഇന്ന് കേരളത്തിലെ ഒട്ടേറെ കർഷകരുടെ പക്കൽ അറ്റ്ലസിന്റെ കുട്ടികൾ പാലുൽപാദനത്തിലേക്ക് എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അറ്റ്ലസിനെ കാണണമെന്ന ആഗ്രഹവും കർഷകർക്കുണ്ടായിരുന്നു. ഈ ആഗ്രഹം സഫലമാക്കാനാണ് കർഷകശ്രീ അലമാദി സെമെൻ സ്റ്റേഷനിലേക്ക് യാത്രതിരിച്ചതും.

അലമാദി സെമെൻ സ്റ്റേഷൻ

നാഷനല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്‍ഡിഡിബി ഡെയറി സര്‍വീസസാണ്. അതിനു കീഴില്‍ 5 സെമന്‍ സ്റ്റേഷനുകളുണ്ട്. ഒപ്പം 18 മിൽക്ക് പ്രൊഡ്യൂസിങ് കമ്പനികളും ഉണ്ട്. 2015 മേയ് ഒന്നിന് പ്രവര്‍ത്തനമാരംഭിച്ച അലമാദി സെമന്‍ സ്റ്റേഷൻ ഇന്ന് ഇന്ത്യയിലെതന്നെ മികച്ച കാളകളെ സംരക്ഷിച്ചുപോരുന്ന സെമെൻ സ്റ്റേഷനുകളിലൊന്നാണ്. കോട്ടയം ചങ്ങനാശേരി സ്വദേശിയായ ഡോ. എസ്.ഹരിശങ്കറാണ് ഇവിടുത്തെ ജനറൽ മാനേജർ. 

അതീവ സുരക്ഷാ മേഖല

കാളകള്‍ക്ക് മികച്ച പരിചരണവും ശ്രദ്ധയും നല്‍കുന്നതിനാല്‍ ജൈവസുരക്ഷാ മാനദണ്ഡങ്ങള്‍ ഇവിടെ കര്‍ശനമാണ്. 358 ഏക്കർ വിസ്തൃതിയുള്ള സെമന്‍ സ്റ്റേഷൻ ഗ്രീന്‍, യെല്ലോ, റെഡ് എന്നിങ്ങനെ മൂന്നു സോണുകളായി തിരിച്ചിരിക്കുന്നു. അതിൽത്തന്നെ 65 ഏക്കർ റെഡ് സോണിലാണ് കാളകളെ പാർപ്പിച്ചിരിക്കുന്നത്. അകത്തേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിരിക്കുന്നു. അറ്റ്‌ലസിനെയും തോറിനെയും കാണാൻ കർഷകശ്രീ ടീം അംഗങ്ങൾ അവിടുത്തെ സുരക്ഷാ നിബന്ധനകൾ പൂർണമായും പാലിച്ചിരുന്നു.

ഡിമാന്‍ഡ് ഏറെയുള്ള കാളകള്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി ഈ സെമന്‍ സ്റ്റേഷനിലെ കാളകളുടെ ബീജം പോകുന്നുണ്ടെങ്കിലും പ്രീമിയം കാളകളുടെ ആവശ്യക്കാര്‍ പഞ്ചാബിലെ കര്‍ഷകരാണ്. അവിടെ വര്‍ഷാവര്‍ഷം നടക്കുന്ന പ്രൊഗ്രസീവ് ഡെയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ മീറ്റുകളില്‍ മികച്ച പാലുല്‍പാദനമുള്ള പശുക്കളില്‍ ആദ്യ 10 സ്ഥാനങ്ങളിലെത്തുന്നത് അലമാദി സെമന്‍ സ്‌റ്റേഷനിലെ ഇറക്കുമതി ചെയ്ത എച്ച്എഫ്, ജേഴ്‌സി കാളകളുടെ കുട്ടികളാണ്. നിലവില്‍ ജേഴ്‌സിയില്‍ ഒന്നാം സ്ഥാനത്തുള്ളത് അലമാദിയിലെ 40146 (ടോം ക്യാറ്റ്) കാളയുടെ കുട്ടിയാണ്. അതുപോലെ 40116 (അറ്റ്‌ലസ്), 40120 (തോര്‍), 40138 (മിഗ്) എന്നീ കാളകളുടെ കുട്ടികളും മികച്ച പാലുല്‍പാദനം കാഴ്ചവയ്ക്കുന്നവരാണ്. ഈ കാളകളുടെയൊക്കെ ബീജത്തിന് ഡിമാന്‍ഡും ഏറെയാണ്. ശേഖരണത്തിനുശേഷം ഒരു മാസത്തെ ക്വാറന്‌റീന്‍ കഴിഞ്ഞ് പിറ്റേന്നുതന്നെ അവ തീരുന്ന സ്ഥിതിവിശേഷമാണുള്ളത്.

atlas-and-thor-karshakasree
തോർ (ഇടത്ത്), അറ്റ്‌ലസ് (വലത്ത്)

അറ്റ്ലസും തോറും

ഇന്ത്യയില്‍ത്തന്നെ ഏറെ ആരാധകരുള്ള ഇംപോര്‍ട്ടഡ് എച്ച്എഫ് ബുള്ളുകളാണ് അറ്റ്‌ലസും (40116) തോറും (40120). ഡെന്മാർക്കിൽനിന്നാണ് ഇരുവരെയും ഇവിടെ എത്തിച്ചത്. ഭ്രൂണമാറ്റം (എംബ്രിയോ ട്രാന്‍സ്ഫര്‍) വഴി ജനിച്ച ഇരുവരുടെയും അമ്മയ്ക്ക് ഒരുല്‍പാദന കാലത്ത് (305 ദിവസം) ലഭിച്ച പാല്‍ 18,162 കിലോയാണ്. അതുകൊണ്ടുതന്നെ ഇവരുടെ മക്കള്‍ക്കും മികച്ച പാലുല്‍പാദനം ലഭിക്കുന്നുണ്ട്. അറ്റ്‌ലസിന്റെ മകള്‍ 62 ലീറ്റര്‍ പാല്‍ നല്‍കിയതായി പഞ്ചാബില്‍നിന്ന് റിപ്പോര്‍ട്ടുണ്ട്.

ഒരു ലക്ഷത്തോളം കന്നുകുട്ടികൾക്ക് ജന്മമേകിയ കാളയാണ് അറ്റ്ലസെന്ന് ഡോ. ഹരിശങ്കർ പറ​ഞ്ഞു. 2015ൽ ജനിച്ച അറ്റ്ലസും തോറും 2016ലാണ് ഇവിടെ എത്തിയത്. 

അറ്റ്‌ലസിനും തോറിനും ശേഷം

അറ്റ്‌ലസും തോറും 8 വയസ് പിന്നിട്ടിരിക്കുന്നു. സാധാരണ സെമന്‍ സ്റ്റേഷനുകളില്‍ 10 വയസിനു മുകളില്‍ കാളകളെ ഉൽപാദനത്തിനായി സൂക്ഷിക്കാറില്ല. അതുകൊണ്ടുതന്നെ അറ്റ്‌ലസും തോറും അലമാദി സെമന്‍ സ്‌റ്റേഷനില്‍നിന്ന് മാറേണ്ടിവന്നാല്‍ അവരേക്കാള്‍ മികച്ചവര്‍ ഇല്ലാതെ പറ്റില്ലല്ലോ, അതിനാൽ ജര്‍മനിയില്‍നിന്ന് പുതുതായി എത്തിച്ച രണ്ടു കാളക്കുട്ടികള്‍ അറ്റ്‌ലസിനെയും തോറിനെയും കടത്തിവെട്ടാന്‍ പോന്നവരാണെന്ന് അധികൃതര്‍ പറയുന്നു. എംബ്രിയോ ട്രാന്‍സ്ഫര്‍ വഴിയാണ് ഈ കാളക്കുട്ടികളും ജനിച്ചിരിക്കുന്നത്. 40432 (മിഡ്‌നൈറ്റ്), 40433 (താനോസ്) എന്നിവരുടെ അമ്മയ്ക്ക് 19548 കിലോ പാലാണ് ഒരു ഉല്‍പാദനകാലത്ത് ലഭിച്ചത്. രണ്ടരയും രണ്ടും വയസുള്ള ഇരുവരുടെയും ബീജസ്‌ട്രോകള്‍ക്ക് പഞ്ചാബില്‍ മികച്ച പ്രതികരണമാണുള്ളതെന്നും ഡോ. ഹരിശങ്കര്‍. ഇരുവരെയും വിഡിയോയിൽ കാണാം.

മികച്ച പാലുൽപാദനമുള്ള പശുക്കളെ ലഭിക്കാൻ

മികച്ച പാലുൽപാദനമുള്ള പശുക്കളെ ലഭിക്കാൻ പ്രീമിയം കാളകളുടെ ബീജം ഉപയോഗിക്കാതെ ഘട്ടം ഘട്ടമായി ഉയർത്തിക്കൊണ്ടുവരുന്നതാണ് അനുയോജ്യം. 10,000–15,000 വാർഷിക പാലുൽപാദനമുള്ള അമ്മകൾക്ക് ജനിച്ച കാളകളെയാണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കേണ്ടത്. അടുത്ത തലമുറയ്ക്ക് അറ്റ്ലസിനെയും തോറിനെയും താനോസിനെയും മിഡ്നൈറ്റിനെയും പോലുള്ള കാളകളെ ഉപയോഗിക്കാം. ഘട്ടംഘട്ടമായുള്ള അപ്ഗ്രഡേഷനാണ് പാലുൽപാദനം ഉയർത്താൻ നല്ലത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് alamadhisemenstation.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com