ADVERTISEMENT

കേരളത്തിലെ മലയോര മേഖല മാത്രമല്ല കൃഷിയുള്ള പ്രദേശങ്ങളിലെല്ലാം വന്യജീവികൾ സംഹാരതാണ്ഡവമാടുകയാണ്. ആന, കടുവ, പുലി, മലയണ്ണാൻ, കാട്ടുപന്നി എന്നിങ്ങനെ ഒട്ടുമിക്ക ജീവികളും കാടിറങ്ങുകയാണ്. ഏറ്റവുമൊടുവിൽ രാവിലെ പാൽ കൊടുക്കാൻ പോയ ഒരു കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. 2024 ആരംഭിച്ച് 40 ദിവസം ആയപ്പോഴേക്കുതന്നെ സംസ്ഥാനത്ത് 5 പേരുടെ ജീവന്‍ കാട്ടാന കവർന്നിരിക്കുന്നു. കഴിഞ്ഞ 14 വർഷത്തിനിടെ വന്യജീവികളുടെ ആക്രണത്തിൽ സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടത് 1478 പേർക്കാണ്. ഇത് നിസാരമായി കാണാൻ കഴിയുന്ന ഒന്നല്ല. പലരും കൊല്ലപ്പെട്ടിട്ടുള്ളത് ജനവാസ മേഖലയിൽവച്ചുതന്നെയാണ്. സ്വന്തം നാട്ടിലും വീട്ടിലും പോലും മനുഷ്യജീവന് സുരക്ഷിതത്വമില്ലാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തിനിൽക്കുന്നു.

2008–09ൽ 13, 2021–22ൽ 152

2008–09 വർത്തിൽ 13 പേർക്കാണ് വന്യജീവികളുടെ ആക്രണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. തുടർന്നിങ്ങോട്ട് ഓരോ വർഷവും എണ്ണം ഉയർന്നു. 2012–13ലാണ് ഏറ്റവുമധികം പേർക്ക് മരണം സംഭവിച്ചത്, 169 പേർക്ക്. തുടർന്ന് 2017–18ൽ 168 പേരും മൃഗങ്ങളാൽ കൊലചെയ്യപ്പെട്ടു. 

ആന ചവിട്ടിയരച്ചത് 79 മനുഷ്യജീവനുകൾ

2019–20 മുതൽ 2022–23 വരെ ആനയുടെ ആക്രമണത്തിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 79 പേരാണ്. യഥാക്രമം 12, 20, 25, 22 പേർക്കാണ് ഓരോ വർഷവും ജീവൻ നഷ്ടപ്പെട്ടത്. 

വനത്തിൽ മൃഗപ്പെരുപ്പം

കേരളത്തിലെ വനങ്ങളിലെ മൃഗങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ 20 വർഷത്തിനിടെ വലിയ വർധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 1993ൽ 4286 ആനകളായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ, അത് 2011ലെ കണക്കനുസരിച്ച് 7490ലെത്തി. ഇതുപോലെതന്നെയാണ് കാട്ടുപോത്ത്, മലയണ്ണാൻ, കരിങ്കുരങ്ങ്, മ്ലാവ്, കാട്ടുപന്നി തുടങ്ങിവയുടെ എണ്ണത്തിലും ഉണ്ടായ വർധന. 

കർഷകർ പിൻവാങ്ങി, ഇനി വിലക്കയറ്റം

മിക്ക തോട്ടങ്ങളും ഇന്ന് വന്യജീവികളുടെ താവളങ്ങളാണ്. പന്നികളെ പേടിച്ച് കൃഷിയിടത്തിൽനിന്ന് പലരും പിന്മാറുകയും ചെയ്തു. കപ്പയുടെയും മറ്റു കിഴങ്ങിനങ്ങളുടെയും വില ഉയർന്നതിന് പ്രധാന കാരണം ഈ കാട്ടുപന്നി വിളയാട്ടംതന്നെ. വനമില്ലാത്ത പ്രദേശങ്ങളിൽ പോലും കാട്ടുപന്നി കൃഷിനാശം വരുത്തുന്നു. അതുകൊണ്ടുതന്നെ എന്തിന് കൃഷി എന്ന രീതിയിലേക്ക് കർഷകർ എത്തിയിരിക്കുന്നു. മാസങ്ങളോളമുള്ള അധ്വാനത്തിന്റെ ഫലം വന്യമൃഗങ്ങൾ നശിപ്പിക്കുന്നതു കാണുമ്പോൾ നിസ്സഹായതയോടെ നോക്കിനിൽക്കാനേ കർഷകർക്ക് കഴിയുന്നുള്ളൂ. കപ്പത്തോട്ടങ്ങളിൽ മുള്ളൻപന്നിയുടെ ആക്രമണവും കൂടുതലാണ്. ഉൽപാദനം കുറഞ്ഞതോടെ വാട്ടുകപ്പയുടെ വില കിലോയ്ക്ക് 130 രൂപയ്ക്ക് മുകളിൽ എത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com