ADVERTISEMENT

കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഒരു വിലപ്പെട്ട ജീവൻകൂടി കാട്ടാന കവർന്നു. കേരളത്തെ ഞെട്ടിച്ചുവെന്നു പറയുന്നതിലും നല്ലത് മനുഷ്യത്വമുള്ളവരെ ഞെട്ടിച്ചുവെന്ന് പറയുന്നതാകും ശരി. കാരണം, ഇന്നു രാവിലെ ഒരു മനുഷ്യനെ കാട്ടാന ചവിട്ടിയരച്ചതിനൊപ്പംതന്നെ അരിക്കൊമ്പനും തണ്ണീർക്കൊമ്പനും വേണ്ടി ചിലർ തിരുവനന്തപുരത്ത് പ്രതിഷേധ സമരം നടത്തുന്ന വാർത്തയും പുറത്തുവന്നിരുന്നു. ഒരു വിലപ്പെട്ട ജീവൻ, ഒരു കുടുംബത്തിന്റെ നാഥൻ ആനയുടെ കാലുകളാൽ ചവിട്ടിയരയ്ക്കപ്പെട്ടിട്ടും ആനയ്ക്കുവേണ്ടി വാദിക്കാൻ ആളുകൾ രംഗത്തുവരുന്നത് അത്ര ശുഭകരമല്ല. 

2024 തുടങ്ങി 40 ദിവസം പിന്നിടുമ്പോഴേക്ക് ആന കവർന്നത് 5 ജീവനുകളാണ്. വയനാട്ടിൽ രണ്ടും ഇടുക്കിയിൽ മൂന്നും. കഴിഞ്ഞ വർഷമാവട്ടെ 27 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കർണാടക പിടിച്ച് റേഡിയോ കോളർ ധരിപ്പിച്ചു വിട്ട രണ്ടാമത്തെ ആനയാണ് ഇന്ന് മാനന്തവാടിയിൽ അജീഷ് എന്ന ടാക്സി ഡ്രൈവറുടെ ജീവൻ കവർന്നത്. ഒരാഴ്ച മുൻപ് തണ്ണീർക്കൊമ്പൻ എന്ന ആന മാനന്തവാടിയിൽ എത്തിയിരുന്നു.

child-elephant

ഇന്നു സംഭവിച്ചത്

ജനവാസമേഖലയില്‍ ഇറങ്ങിയ ആന പാഞ്ഞെത്തിയത് മരണപ്പെട്ട അജീഷിനെ പിന്തുടര്‍ന്നെന്ന് വീട്ടുടമ ജോമോന്‍. അജീഷ് ഓടി വരുന്നതു കണ്ട് വീട്ടിലെ കുട്ടികള്‍ താക്കോല്‍ എടുത്ത് ഗേറ്റ് തുറന്നു കൊടുക്കാന്‍ തുടങ്ങിയപ്പോഴേക്കും ആനയെത്തി മതിലും ഗേറ്റും തകര്‍ത്ത് അകത്തുകടന്നുവെന്നും ജോമോന്‍ പറയുന്നു. രക്ഷപ്പെടാന്‍ മതില്‍ ചാടി കടന്നെങ്കിലും അജീഷ് നിലതെറ്റി മുറ്റത്തേക്കു വീഴുകയായിരുന്നു. ഗേറ്റ് തകർത്ത് പിന്നാലെ പാഞ്ഞെത്തിയ ആന അജീഷിനെ ചവിട്ടിയ ശേഷം കടന്നുപോയെന്നും നടുക്കത്തോടെ ജോമോന്‍ ഓര്‍ത്തെടുക്കുന്നു. ഓടിക്കോയെന്ന് അജീഷ് പറഞ്ഞത് കേട്ടതും ഓടിയതുകൊണ്ടുമാത്രമാണ് കുട്ടികള്‍ തലനാരിഴയ്ക്ക് രക്ഷപെട്ടത്. വീട്ടിലിരിക്കാന്‍ വരെ ഭയമാണെന്ന് കുട്ടികളും പറയുന്നു. 

കഴുകന്മാർക്കു ഭക്ഷണമായി മാറി തണ്ണീർക്കൊമ്പൻ, ഹൃദയം നുറുങ്ങി മൃഗസ്നേഹികൾ

തണ്ണീർക്കൊമ്പനെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് വെടിവച്ചതെന്ന് തിരുവനന്തപുരത്ത് ഇന്നു നടന്നുകൊണ്ടിരിക്കുന്ന സമരത്തിൽ വാവ സുരേഷ് ആരോപിച്ചു. അരിക്കൊമ്പൻ ജീവനോടെയുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറയുന്നു. തണ്ണീർക്കൊമ്പൻ മൂന്നു ദിവസംകൊണ്ട് അസ്ഥികൂടമായി മാറിയ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആന ചരിഞ്ഞപ്പോൾ വേദനിച്ച പലർക്കും ആ വാർത്ത കൂടുതൽ ദുഖമുണ്ടാക്കി. തണ്ണീർക്കൊമ്പനെ കഴുകന്മാർക്ക് എറിഞ്ഞുകൊടുത്തതറിഞ്ഞ് പലരും കണ്ണീർ പൊഴിച്ചു. അതുകൊണ്ടുതന്നെ വനംവകുപ്പിനെതിരേയും മനുഷ്യന്റെ ക്രൂരതകൾക്കുമെതിരേയും സമൂഹമാധ്യമങ്ങളിൽ കവിതകളും കുറിപ്പും കാർട്ടൂണുകളുമൊക്കെ അവർ രോഷത്തോടെ പങ്കുവച്ചു. എന്നാൽ, മുൻപ് കടുവ കൊന്നുതിന്ന കർഷകന്റെയും ഇന്നു രാവിലെ കുട്ടികളുടെ മുന്നിലിട്ടു ആന ചവിട്ടിയരച്ച കർഷകന്റെയും മരണത്തിൽ സഹജീവി സ്നേഹം പ്രഘോഷിക്കുന്നവർക്ക് വേദനയുള്ളതായി കണ്ടില്ല. 

വനംവകുപ്പിന്റെ നരബലി, ആനയെ വെടിവച്ചു കൊല്ലണമെന്ന് കിഫ

മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിലുള്ള പടവയൽ എന്ന സ്ഥലത്താണ് പാൽ അളന്നിട്ട് തിരിച്ചുവരികയായിരുന്ന അജിയെ കാട്ടാന ആക്രമിച്ചു കൊന്നത്. തണ്ണീർ കൊമ്പൻ വിഷയത്തിൽ വനം വകുപ്പ് നടത്തിയ പത്രസമ്മേളനത്തിൽ കർണാടക പിടിച്ചു റേഡിയോ കോളർ ധരിപ്പിച്ച വേറൊരു മോഴ ആന കൂടി കേരളത്തിലുണ്ടെന്നും അതിനെ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നുമാണ്  കണ്ണൂർ സിസിഎഫ് ദീപ പറഞ്ഞത്. അതേ ആന തന്നെയാണ് ഇപ്പോൾ കൊലപാതകം നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് വനം വകുപ്പ് മനപ്പൂർവം നടത്തിയ കൊലപാതകമാണെന്ന് നിസംശയം പറയാമെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റ് എന്ന നിലയിൽ ജില്ലാ കലക്ടറിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചുകൊണ്ട് CrPC 133(1)f ഈ കൊലയാളി ആനയെ ഉടനടി വെടിവച്ചുകൊല്ലണമെന്നും കിഫ ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. സബ് കലക്ടറായിരുന്ന പി. മാരാപാണ്ഡ്യൻ 1987ൽ മാനന്തവാടി നഗരത്തിലിറങ്ങിയ കാട്ടാനയെ വെടിവച്ചു കൊന്നതു പോലെ ഈ കൊലയാളി ആനയെ കൊല്ലണം. കാട്ടാനയെ കാട്ടിൽ വളർത്തിയാൽ മതി നാട്ടിലിറങ്ങി ആളെ കൊന്നാൽ ആനയെയും വെടിവച്ച് കൊല്ലുമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ആനയെയും കടുവയെയും പുലിയേയുമെല്ലാം പേടിച്ച് ജീവിക്കേണ്ട ഗതികേടിലാണ് വയനാട്ടിലെ ജനങ്ങൾ. വനംവകുപ്പും ഭരണകൂടവും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനിയും ഇത്തരത്തിലുള്ള കൊലപാതകങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com