ADVERTISEMENT

അങ്കമാലി ആഴകം ചക്യത്ത് വീട്ടിൽ സി.വി.തോമസ് നീണ്ടകാലത്തെ വക്കീൽവേഷം വിട്ട് മുഴുവൻസമയക്കൃഷിയിലാണ്. 6 ഏക്കര്‍ സമ്മിശ്രക്കൃഷിയിടത്തിൽ റംബുട്ടാനും മാംഗോസ്റ്റിനുമുൾപ്പെടെ ആദായവിളകൾ പലതുണ്ട്. വിളവിലെത്തിയ 300 റംബുട്ടാനിൽനിന്ന് ഈ വർഷം വിറ്റത് 12 ലക്ഷം രൂപയുടെ പഴം. വിപുലമായ മാങ്കോസ്റ്റിൻ കൃഷിയും ഉൽപാദനത്തിലെത്തി. എന്നാൽ ഇവയാന്നുമല്ല, നോനിയാണ് ഈ തോട്ടത്തിലെ താരം. ഔഷധഗുണമാണു നോനിയുടെ പെരുമ.  

ആമസോൺ ഉൾപ്പെടെയുള്ള ഓൺലൈൻ വ്യാപാര സൈറ്റുകളിൽ പരതിയാൽ കാണാം ഒട്ടേറെ നോനി ഉൽപന്നങ്ങൾ. എന്നാൽ ഈ ബ്രാൻഡഡ് ഉൽപന്നങ്ങളൊന്നും നമ്മുടെ നാട്ടിൽ ഉൽപാദിപ്പിക്കുന്നില്ല എന്നതാണ് നോനിക്കൃഷിക്കു തുനിയുമ്പോഴുള്ള വെല്ലുവിളി. വിപണി കണ്ടെത്തിയ ശേഷം മാത്രമെ കൃഷിക്കിറങ്ങാവൂ. അതേസമയം ഇടവിളയായി കൃഷി ചെയ്യാമെന്നതും കൃഷി എളുപ്പവും കൃഷിച്ചെലവു നിസ്സാരമാണെന്നതും നഷ്ടസാധ്യത കുറയ്ക്കുന്നു. ഏഴെട്ടു വർഷം മുൻപ് കൗതുകത്തിനു നാലഞ്ചു തൈകൾ വച്ചതാണ് തുടക്കമെന്നു തോമസ്. 

നോനിപ്പഴത്തിൽനിന്ന് ജൂസ് ഉണ്ടാക്കി കഴിച്ചപ്പോൾ അത് ആരോഗ്യകരമെന്നും തോന്നി. കർണാടകയിലും തമിഴ്നാട്ടിലും നോനിക്കൃഷി വ്യാപകമാകുന്നുണ്ടെന്നും നോനി സംസ്കരണശാലകൾ പ്രവർത്തിക്കുന്നുണ്ടെന്നും അറിഞ്ഞതോടെ കൃഷി വിപുലമാക്കി. 4 വർഷം മുൻപ് നട്ടവയുൾപ്പെടെ വിളവിലെത്തിയ എണ്ണൂറിലധികം ചെറുമരങ്ങളാണ് നിലവിലുള്ളത്. പുതിയ തൈകൾ നട്ടു വളർത്തുന്നുമുണ്ട്. തെങ്ങും ഇതര പഴവർഗച്ചെടികളും വളരുന്ന തോട്ടത്തിൽ അവയ്ക്കൊപ്പം നോനിയും നന്നായി വളരുന്നു, നല്ല ഉൽപാദനം നൽകുന്നു. 

noni-1
നോനി സംസ്കരിക്കുന്നതിനായി ബാരലിൽ ആക്കിയിരിക്കുന്നു

കൃഷി, വിപണി

പഴത്തിൽനിന്നു വിത്തെടുത്തു മുളപ്പിച്ച് ചകിരിച്ചോർ–ചാണകപ്പൊടി മിശ്രിതം നിറച്ച കൂടിലേക്ക് പറിച്ചു നട്ട് 6 മാസം പരിചരിച്ച ശേഷമാണ് തൈകൾ കൃഷിയിടത്തില്‍ നടുന്നത്. ജൈവസാക്ഷ്യപത്രമുള്ള കൃഷിയിടത്തില്‍ നോനി ഉൾപ്പെടെ എല്ലാ വിളകൾക്കും ജൈവവളങ്ങൾ മാത്രം. തോട്ടത്തില്‍ തളിനന സംവിധാനമുണ്ട്. നട്ട് ഒരു വർഷംകൊണ്ടു തന്നെ നോനി വിളവിലെത്തും. ആദ്യ വർഷങ്ങളിൽ കുറവെങ്കിലും 3 വർഷം പിന്നിടുന്നതോടെ മികച്ച ഉൽപാദനത്തിലേക്കെത്തും. 

കടുത്ത വേനൽക്കാലത്തൊഴികെ, നോനി പൂക്കുകയും കായ്ക്കുകയും ചെയ്യും. ഒരോ 50 ദിവസം കൂടുമ്പോഴും വിളവെടുക്കാം. മുള്ളുകൾ പരന്ന് ഇളം മഞ്ഞ കലർന്ന വെള്ള നിറമായി മാറുന്നതോടെ കായ്കൾ വിളവെടുപ്പിനു പാകമാകും. 200–300 ഗ്രാം എത്തും ഒരു കായുടെ തൂക്കം. മുതിർന്ന ഒരു ചെടിയിൽനിന്ന് ഒറ്റ വിളവെടുപ്പിൽ 5 കിലോ മുതൽ 15 കിലോ വരെ കായ്കൾ ലഭിക്കാം. ഈ രീ തിയിൽ വർഷം 7 വിളവെടുപ്പു സാധിക്കും. 

വിളവെടുത്ത കായ്കൾ കഴുകി വൃത്തിയാക്കി പ്ലാസ്റ്റിക് വീപ്പകളിൽ നിറച്ച് അടച്ചു സൂക്ഷിക്കുന്നു. 2–3 ദിവസംകൊണ്ട് വിളവെടുപ്പു പൂർത്തിയാകുന്നതോടെ ചെന്നെയിൽനിന്നു നോനി സംരംഭകർ നേരിട്ടെത്തി കായ്കൾ സംഭരിക്കുന്നു. കിലോയ്ക്ക് 50 രൂപയാണ് തോമസിനു ലഭിക്കുന്നത്. ഒറ്റ വരവിന് വിപുലമായ തോതിൽ സംഭരിക്കാമെന്നതാണ് നോനി വാങ്ങുന്നവരെ ഇങ്ങോട്ട് ആകർഷിക്കുന്നതെന്നു തോമസ്. സമീപപ്രദേശമായ കൊടകരയിൽ ചെറുകിട കർഷകർ സംഘടിച്ച് തങ്ങളുടെ തോട്ടത്തിൽ വിളയുന്ന നോനി സംഭരിച്ച് ഇതേ കമ്പനിക്കുതന്നെ കൈമാറുന്നുണ്ട്. അതു കൊണ്ടുതന്നെ നിലവിൽ ഒട്ടേറെ കർഷകർക്കു നോനിയിലൂടെ മെച്ചം ലഭിക്കുന്നുണ്ട്. ചുറ്റുവട്ടത്ത് രണ്ടും മൂന്നും മരങ്ങളുള്ള കർഷകർ അവരുടെ പഴങ്ങൾ തോമസിനു വിൽക്കുന്നു. അവർക്ക് കിലോയ്ക്ക് 40 രൂപ നൽകും. 

വിപണിയറിഞ്ഞു മതി കൃഷി

നോനിയുടെ ഔഷധഗുണം സംബന്ധിച്ചു തർക്കമില്ല. ജലദോഷം മുതൽ ആർത്രൈറ്റിസ് വരെയുള്ള രോഗങ്ങൾക്ക് പാരമ്പര്യ വൈദ്യത്തിൽ ഔഷധമായി നോനി പ്രയോജനപ്പെടുത്തുന്നുണ്ട്. തെക്കു കിഴക്ക് ഏഷ്യയിൽനിന്ന് ഇതര രാജ്യങ്ങളിലേക്ക് എത്തിയ നോനി നമ്മുടെ കാലാവസ്ഥയിലും നന്നായി വളരും, നല്ല വിളവു നൽകും. തെങ്ങിൻതോപ്പിന് ഏറ്റവും യോജിച്ച ഇടവിളയാണ്. വാണിജ്യക്കൃഷിയിലും മികച്ച ഉൽപാദനം പ്രതീക്ഷിക്കാം. വിപണി കണ്ടെത്തിയാൽ നോനിക്കൃഷി നമ്മുടെ നാട്ടിലും വിജയിക്കും. 

ഫോൺ: 9446071460

ആണ്ടില്‍ 25 ടണ്ണിലേറെ നോനി ഉൽപാദിപ്പിച്ച് ലാഭകരമായി വിൽക്കുമ്പോഴും, ജാഗ്രതയോടെ മാത്രമെ ഈ രംഗത്തേക്കു കടന്നു വരാവൂ എന്ന് മറ്റു കർഷകരെ തോമസ് ഓർമിപ്പിക്കുന്നു. ഒന്നോ രണ്ടോ കമ്പനികളെ മാത്രം മുന്നിൽക്കണ്ടുള്ള കൃഷി സുരക്ഷിതമല്ല. കൂടുതൽ ആവശ്യക്കാരെ കണ്ടെത്താനും അവരുമായി കരാറിലേർപ്പെട്ട് കൃഷി ചെയ്യാനും കഴിഞ്ഞാൽ നോനിക്കൃഷി മികച്ച ആദായമാർഗവുമാണ്. പരിപാലനവും വിളവെടുപ്പുമെല്ലാം എളുപ്പമുള്ള കൃഷിയിനമാണ് നോനി., ഉൽപാദനച്ചെലവാകട്ടെ തുച്ഛവും. അതേസമയം ഔഷധവീര്യമേറിയ വിളയായതിനാൽ ശരിയായ രീതിയിൽ സംസ്കരിച്ചു മാത്രമെ നോനി കഴിക്കാവൂ. ഔഷധഗുണമുണ്ടന്നു കരുതി ഒരുൽപന്നവും അമിതമായി കഴിക്കുന്നത് ഗുണകരമല്ലെന്നും തോമസ് ഓർമിപ്പിക്കുന്നു.

ഫോൺ: 9349201849

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com