ADVERTISEMENT

ഒരു ഗ്രോബാഗിൽ 3 കഷണം മഞ്ഞൾവിത്തു പാകി വളർത്തിയാൽ എത്ര കിലോ വിളവ് കിട്ടും? തിരുവനന്തപുരം തിരുമലയിലുള്ള  പ്രവീൺ‌ കുമാറിന് ഒരു ഗ്രോബാഗിൽനിന്നു ശരാശരി 4.5 കിലോ മഞ്ഞളാണ് കിട്ടിയത്. എന്നാൽ പ്രവീണിന്റെ റെക്കോർഡ് ഒരു ചുവട്ടിൽ നിന്ന് 9.5 കിലോ കസ്തൂരിമഞ്ഞൾ ആണ്. ഇതൊക്കെ ഇത്തിരി കടന്ന അവകാശവാദമാണെന്നു ചിന്തിക്കുന്നവർ അറിയുക– ഹൈഡ്രോപോണിക്സ് കൃഷിയിലൂടെയാണ് പ്രവീണിന്റെ നേട്ടം. മണ്ണില്ലാതെ, മികച്ച ചകിരിപ്പിത്തിൽ പോഷകദ്രാവകങ്ങള്‍ നല്‍കി നടത്തിയ കൃഷി.

praveen-kasthuri-manjal
കസ്തൂരി മഞ്ഞൾ വിളവെടുപ്പ്

മഞ്ഞൾക്കൃഷിയെ തുടർന്ന് പച്ചക്കറികളും  വിജയകരമായി ഉൽപാദിപ്പിച്ച പ്രവീൺ ഇപ്പോൾ അവയുടെ അടുത്ത ബാച്ച് പരിപാലിച്ചുവരുന്നു. തിരിനന സംവിധാനമുള്ള 60 പ്ലാസ്റ്റിക് ചട്ടികളാണ് മട്ടുപ്പാവിലെ പോളിഹൗസില്‍. എല്ലാ ദിവസവും മുറം നിറയെ പച്ചക്കറി വിളവെടുക്കുന്നു. ആനക്കൊമ്പൻ വെണ്ടയും വള്ളിപ്പയറും കാബേജും കോളിഫ്ലവറുമൊക്കെ പോളിഹൗസിൽ മത്സരിച്ചാണ് വളരുന്നത്. മികച്ച വിളവു മാത്രമല്ല രോഗ,കീടബാധ വിരളമാണെന്നതും ഹൈഡ്രോപോണിക്സിനെ ആകർഷകമാക്കുന്നു. മലിനമല്ലാത്ത മണ്ണ് നഗരകർഷകർക്കു കിട്ടാക്കനിയാകുമ്പോൾ ഇത്തരം നൂതനരീതികളാണ് ശരണമെന്നു  പ്രവീൺ. പച്ചക്കറികൾക്കു പുറമേ, തുറസ്സായ ഭാഗത്തും മട്ടുപ്പാവിലുമായി 18 ഫലവൃക്ഷങ്ങളും 16 ഔഷധസസ്യങ്ങളും 24 റോസാച്ചെടികളുമുണ്ട്. എല്ലാം ഹൈഡ്രോപോണിക്സ് രീതിയിൽ. തിരിനനയുള്ള റോസച്ചട്ടികളിൽ പൂക്കൾ തിങ്ങിനിറഞ്ഞിരിക്കുന്നു. മണ്ണില്ലാത്തതിനാൽ ഭാരം നന്നേ കുറവുള്ള ഹൈഡ്രോ പോണിക്സ് പോട്ടുകൾ മട്ടുപ്പാവിലേക്കും മറ്റും കയറ്റിക്കൊണ്ടുപോകാനും എടുത്തുമാറ്റാനും വളരെ എളുപ്പം– അദ്ദേഹം ചൂണ്ടിക്കാട്ടി. കായ്ച്ചുതുടങ്ങിയ വെണ്ടയും വഴുതനയും മാത്രമല്ല, അമ്പഴവും പേരയുമൊക്കെ ഒരാൾ ഒറ്റയ്ക്ക് അനായാസം എടുത്തുനടക്കുന്നതു കാണണമെങ്കിൽ പ്രവീണിന്റെ ടെറസ്സിലെത്തിയാൽ മതി. 

മണ്ണിലെ കൃഷിക്കു വേണ്ടിവരുന്ന പല പരിചരണവും ഹൈഡ്രോപോണിക്സിനു വേണ്ടിവരുന്നില്ല. മികച്ച രുചിയാണ് ഹൈഡ്രോപോണിക്സ് പച്ചക്കറികളെ ആകർഷകമാക്കുന്നതെന്ന് പ്രവീൺ പറഞ്ഞു. ഏതാനും ദിവസം നേരത്തേ അവ പൂവിടുന്നതായും കൂടുതൽ വിളദൈർഘ്യം കിട്ടുന്നതായും പ്രവീൺ നിരീക്ഷിക്കുന്നു. ആവശ്യമുള്ള പോഷകഘടകങ്ങളെല്ലാം  ഉറപ്പാക്കുന്നതിനാൽ തഴച്ചുവളരുന്ന ഹൈഡ്രോപോണിക്സ് പച്ചക്കറികൾ  പോഷകസുരക്ഷയും  ഉറപ്പാക്കുന്നു. മഞ്ഞളും പച്ചക്കറികളും മാത്രമല്ല, ഫലവൃക്ഷങ്ങളും പ്രവീൺ ഹൈഡ്രോപോണിക്സ് മാധ്യമത്തിലേക്ക് മാറ്റിക്കഴിഞ്ഞു. വലിയ ചട്ടികളിലെ മണ്ണിൽ നട്ട പേരയും ഞാവലും അമ്പഴവുമൊക്കെ ചകിരിപ്പിത്തില്‍ പറിച്ചുനട്ട ശേഷവും മുടങ്ങാതെ പൂവിടുകയും കായ്ക്കുകയും ചെയ്യുന്നുണ്ട്.

praveen-home-garden-1

പണം മുടക്കി പരിശീലനം

ഹൈഡ്രോപോണിക്സ് കൃഷിയിലുള്ള താല്‍പര്യം മൂലം ബെംഗളൂരുവിലെ അഗ്രഗണ്യ സ്കിൽസിൽ ഒരാഴ്ച നീണ്ട പരിശീലനം നേടിയാണ് തിരുവനന്തപുരം ടൈറ്റാനിയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഇദ്ദേഹം കൃഷിക്കിറങ്ങിയത്. ഹൈഡ്രോപോണിക്സ് മേഖലയിൽ ദീർഘകാല പരിചയസമ്പത്തുള്ള മലയാളി സി.വി.പ്രകാശാണ് അഗ്രഗണ്യ സ്കിൽസിന്റെ ഉടമയും മുഖ്യപരിശീലകനും. മഞ്ഞളിന്റെയും ഇഞ്ചിയുടെയും ഹൈഡ്രോപോണിക്സ് ഇവർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 500 ചതുരശ്രയടിയിൽ ഹൈഡ്രോപോണിക്സ് ഉൽപാദനം നടത്താനാവശ്യമായ കിറ്റ് വാങ്ങിയപ്പോൾ 10 ദിവസത്തെ സൗജന്യ പരിശീലനവുമുണ്ടായിരുന്നു. ബൂട്ട് ക്യാംപ് എന്ന പരിശീലനം കഠിനവും പ്രയോജനപ്രദവുമാണെന്ന് പ്രവീൺ. പട്ടാളച്ചിട്ടയിൽ ഹൈഡ്രോപോണിക്സ് വിളപരിപാലനം ചെയ്തുപഠിച്ചപ്പോൾ ആശങ്കയില്ലാതെ കൃഷി ആരംഭിക്കാനുള്ള ആത്മവിശ്വാസം കിട്ടി. 

Read also: കനമില്ലെങ്കിലെന്താ, തഴച്ചു വളരില്ലേ... കൃഷിവകുപ്പിന്റെ അംഗീകാരമുള്ള നടീൽമിശ്രിതം

തിരുവനന്തപുരത്ത് തിരിച്ചെത്തിയ പ്രവീൺ വൈകാതെതന്നെ കിറ്റ് ഉപയോഗപ്പെടുത്തി കൃഷി തുടങ്ങി. പ്രഗതി മഞ്ഞൾ, കസ്തൂരി മഞ്ഞൾ, കരിമഞ്ഞൾ‌ എന്നിവയുൾപ്പെടെ വ്യത്യസ്ത മഞ്ഞൾ ഇനങ്ങളുടെ പരീക്ഷണ കൃഷിയായിരുന്നു അത്. ആ കൃഷിയിലാണ് ഗുരുനാഥനായ പ്രകാശിനുപോലും ലഭിക്കാത്ത വിളവ് നേടി പ്രവീൺ തന്റെ പ്രാവീണ്യം തെളിയിച്ചത്. ഒരു ഗ്രോബാഗിൽനിന്നും 9.5 കിലോ കസ്തൂരിമഞ്ഞളെന്നത് മറ്റൊരു കർഷകനും അവകാശപ്പെടാത്ത സർവകാല റെക്കോർഡാണ്. മറ്റ് ഗ്രോബാഗുകളിൽ പലതിലും ഏഴു കിലോയിലേറെ കസ്തൂരിമഞ്ഞളുണ്ടായിരുന്നെന്ന് പ്രവീൺ പറയുന്നു.  ഒരു ഗ്രോബാ ഗിൽനിന്ന് പരമാവധി 4.5 കിലോയായിരുന്നു പ്രഗതി ഇനത്തിന്റെ ഉൽപാദനം. ഏറ്റവും കുറഞ്ഞ ഉൽപാദനം 3.2 കിലോ മാത്രം കിട്ടിയ ലക്കഡോങ് മഞ്ഞളിന്റെ ഗ്രോബാഗില്‍. 

കൃഷിരീതി

സ്വന്തമായി ചില പരീക്ഷണങ്ങളും പ്രവീൺ നടത്തുന്നുണ്ട്. ഹൈഡ്രോപോണിക്സ് പോട്ടുകളിലെ മീഡിയത്തിൽ നനവ് നൽകാൻ തിരിനനയാക്കിയത് അങ്ങനെ. പ്രവീണും ഭാര്യ ഷൈലയും വീട്ടിലില്ലാത്തപ്പോഴും നന മുടങ്ങില്ല.  ബാരലുകളിൽ കൊക്കോപിത്ത് നിറച്ച ശേഷം നിശ്ചിത ക്രമത്തിൽ പോഷകലായനി ചേർത്തുനൽകുന്ന രീതിയിലാണ്  ഇവിടെ ഹൈഡ്രോപോണിക്സ്. മൂന്നു തരം പോഷകമാധ്യമങ്ങളാണ് ഇതിനായി ഉപയോഗിക്കുക–വളർച്ചാപോഷകം (ഗ്രോ ന്യൂട്രിയന്റ്), പൂവിടൽ പോഷകം (ബ്ലൂം മീഡിയ), കിഴങ്ങുവിള പോഷകം (ട്യൂബർ ന്യൂട്രിയന്റ്). പ്രവീൺ വാങ്ങിയ ഹൈഡ്രോപോണിക്സ് കിറ്റിനൊപ്പം ഗ്രോ മീഡിയയും അതോടൊപ്പം നൽകേണ്ട കാത്സ്യം, നൈട്രേറ്റ്, മഗ്നീഷ്യം സൾ‍ഫേററ്, കൊക്കോപിത്ത് എന്നിവയുമുണ്ടായിരുന്നു. കിഴങ്ങുവിളകൾക്കുള്ള പോഷകം പിന്നീട് പ്രത്യേകം വാങ്ങുകയായിരുന്നു. ഇലക്ട്രിക് കണ്ടക്ടിവിറ്റി ഒന്നിൽ കൂടാത്ത കൊക്കോപിത്താണ് വേണ്ടത്. കേരളത്തിൽ ഇതു കിട്ടാനില്ലാത്തതിനാൽ കോയമ്പത്തൂരിൽനിന്നാണ് വാങ്ങുക. കുതിരാനായി ഇതിൽ വെള്ളം ചേർക്കുമ്പോൾ ട്രൈക്കോ ഡെർമയും ചേർക്കാറുണ്ട്. വളർച്ചാഘട്ടത്തിൽ ഗ്രോന്യുട്രിയന്റും  പുഷ്പിക്കൽ ഘട്ടത്തിൽ ബ്ലൂം ന്യൂട്രിയ ന്റും  കൊക്കോപിത്തിൽ ഒഴിച്ചുനൽകണം.  അതോടൊപ്പം ട്രൈക്കോഡെർമ, സ്യൂഡോമോണാസ്, ബാസിലസ് സബ്ടിലസ് എന്നിവയുടെ മിശ്രിത ലായനിയും നിശ്ചിത ദിവസത്തെ ഇടവേളയിൽ വളർച്ചാമാധ്യമത്തിൽ ചേർത്തുനൽകാറുണ്ട്.

ചകിരിപ്പിത്തിന്റെ ഇലക്ട്രിക് കണ്ടക്ടിവിറ്റിയും  അമ്ലതയും നിശ്ചിത നിലവാരത്തിൽ നിലനിർത്തി പോഷകപ്രയോഗം നടത്തുന്നതിലാണ് ഹൈഡ്രോപോണിക്സിന്റെ വിജയമെന്ന് പ്രവീൺ പറഞ്ഞു. പലരും തോല്‍ക്കുന്നത് ഇവിടെയാണ്. ശരിയായ പരിശീലനം നേടിയാൽ വീട്ടമ്മമാർക്കും കുട്ടികള്‍ക്കുപോലും ഇതു ചെയ്യാനാകും.

ഫോൺ: 7909112211

English summary: Soilless farming at Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com